X

72 രാജ്യങ്ങള്‍, 386 പ്രദര്‍ശനങ്ങള്‍, 164 സിനിമകൾ; രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും

ചടങ്ങിൽ പ്രശ്സ്ത ഇറാനിയൻ സംവിധായനും ജൂറി ചെയർമാനുമായ മജീദ് മജീദിക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം സമർപ്പിക്കും.

ഇരുപത്തി മൂന്നാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം.  വൈകിട്ട് ആറിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങിൽ പ്രശ്സ്ത ഇറാനിയൻ സംവിധായനും ജൂറി ചെയർമാനുമായ മജീദ് മജീദിക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം സമർപ്പിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.  ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  മേയര്‍ വി കെ പ്രശാന്തിന് നല്‍കി പ്രകാശിപ്പിക്കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം കെ മുരളീധരന്‍ എംഎല്‍എ നിര്‍വ്വഹിക്കും.

ചലച്ചിത്ര അക്കാദമി സ്വന്തമായി പണം കണ്ടെത്തി സർക്കാർ സഹായമില്ലാതെ  നടത്തുന്ന മേളയെന്ന പ്രത്യേകയും 23മത് രാജ്യാന്ത ചലിത്രമേളക്കുണ്ട്.  തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം കാൻ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായിരുന്ന ഇറാനിയൻ സംവിധായകൻ അഫ്ഗർ ഫർഹാദിയുടെ ‘എവരിബഡി നോസ്’ പ്രദർശിപ്പിക്കും.

പ്രളയം നേരിട്ട് സംസ്ഥാനത്തിന്റെ തിരിച്ചുവരവിനെ ആധാരമാക്കി ദുരന്തം വിതച്ച ജീവിതങ്ങളുടെ  അതിജീവനം  പ്രമേയമാക്കുന്ന ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍  ഉൾപ്പെടെ  164 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. അഞ്ച് ചിത്രങ്ങളടങ്ങിയ ദ ഹ്യുമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ് ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. മെല്‍ ഗിബ്സണിന്റെ അപ്പോകാലിപ്റ്റോ, ജയരാജിന്റെ വെള്ളപ്പൊക്കത്തില്‍, ഫിഷര്‍ സ്റ്റീവന്‍സിന്റെ ബിഫോര്‍ ദി ഫ്ളഡ്, മണ്ടേല: ലോങ്ങ് വാക്ക് ടു ഫ്രീഡം തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഹോപ്പ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ലോകസിനിമാ വിഭാഗത്തിലെ 92 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക.

14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്.  അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ ‘പോയ്സണസ് റോസസ്’, ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ ‘വിഡോ ഓഫ് സൈലന്‍സ്’ ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാളചിത്രങ്ങളും ഇതില്‍ ഇടം നേടിയിട്ടുണ്ട്. ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബര്‍ഗ്മാന്റെ ജന്മശതാബ്‍ദിയോടനുബന്ധിച്ച് സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്, പെഴ്സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

‘റിമെംബെറിങ് ദി മാസ്റ്റര്‍’ വിഭാഗത്തില്‍ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ആറ് ചിത്രങ്ങള്‍ ക്രോണിക്ലര്‍ ഓഫ് ഔര്‍ ടൈംസ് എന്ന വിഭാഗത്തിലായിരിക്കും മേളയില്‍ പ്രദര്‍ശിപ്പിക്കുക. മലയാള സിനിമ ഇന്നിൽ മായാനദി, ബിലാത്തിക്കുഴല്‍, ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങിയ 12 ചിത്രങ്ങളും കാണികൾക്ക് മുന്നിലെത്തും. 13 തിയറ്ററുകളിലായി 9000 സീററുകളാണുള്ളത്. ഈ മാസം 13നാണ് മേളയുടെ സമാപനം.