96‐ാം വയസ്സിൽ പരീക്ഷയെഴുതിയ കാർത്യായനിയമ്മക്ക‌് സാക്ഷരതാ പരീക്ഷയിൽ ‘ഒന്നാം റാങ്ക‌്’. സാക്ഷരതാ മിഷൻ നടത്തിയ നാലാം തരം തുല്യതാപരീക്ഷയിലാണ‌് പരീക്ഷാർഥികളിലെ സീനിയർ സിറ്റിസണായ കാർത്യായനിയമ്മ സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന മാർക്കായ 98 നേടിയത‌്. എഴുത്തിൽ കാർത്യായനിയമ്മ 38 മാർക്കുനേടി. വായനയിൽ 30, കണക്കിൽ 30 എന്നിങ്ങനെയാണ‌് മാർക്ക്.
ആഗസ‌്ത‌് അഞ്ചിന‌് ഹരിപ്പാട‌് മുട്ടം കണിച്ചനെല്ലൂർ യുപി സ‌്കൂളിലാണ‌് പ്രായത്തിന്റെ അവശതകൾ മറികടന്ന‌് കാർത്യായനിയമ്മയുടെ തുല്യതാ പരീക്ഷയെഴുതിയത‌്. കാർത്യായനിമ്മ പരീക്ഷയെഴുതുന്ന ചിത്രവും വാർത്തയും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചചെയ്യപ്പെട്ടിരുന്നു.
ഈ വർഷം തുല്യതാ പരീക്ഷയെഴുതിയ ഏറ്റവും പ്രായം കൂടിയ വിദ്യാർഥി ഹരിപ്പാട‌് ചേപ്പാട‌് സ്വദേശിനിയായ കാർത്യായനിയമ്മയായിരുന്നു. വ്യാഴാഴ‌്ച സെക്രട്ടറിയറ്റ‌് കോൺഫറൻസ‌് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർത്യായനിയമ്മയ‌്ക്ക‌് സാക്ഷരതാ സർട്ടിഫിക്കറ്റ‌് നൽകും.
2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 18 ലക്ഷം നിരക്ഷരരുണ്ടെന്നാണ് കണക്ക്. അവശേഷിക്കുന്ന മുഴുവൻ പേരെയും സാക്ഷരരാക്കി കേരളത്തെ പരിപൂർണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുകയാണ് അക്ഷരലക്ഷം പദ്ധതി ലക്ഷ്യമിടുന്നത്. ‘അക്ഷരലക്ഷം’ പരിപൂർണ സാക്ഷരതാപദ്ധതിയുടെ രണ്ടാംഘട്ടം ഒരു ജില്ലയിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശസ്ഥാപനത്തിൽ നടപ്പാക്കുമെന്നും ഒരുവർഷം ഒരുലക്ഷം പേരെ സാക്ഷരരാക്കുകയാണ‌് ലക്ഷ്യമെന്നും സാക്ഷരതാമിഷൻ ഡയറക‌്ടർ ഡോ. പി എസ് ശ്രീകല പറഞ്ഞു.
This post was last modified on November 2, 2018 7:36 pm
Leave a Comment