ഇന്ന് അന്തരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരി അഷിതയെക്കുറിച്ച് പലര്‍ക്കും പല ഓര്‍മ്മകളാണ് പങ്കുവയ്ക്കാനുള്ളത്. അഷിതയിലെ കഥാകാരിയെക്കുറിച്ചും ഗൗരവക്കാരിയായ അധ്യാപികയെക്കുറിച്ചുമെല്ലാം. അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതിയ്ക്ക് അഷിതയെന്ന അമ്മയെക്കുറിച്ചാണ് പറയാനുള്ളത്. ജീവിതത്തിലെ നിര്‍ണായകമായ ഘട്ടത്തില്‍ തന്നെ സ്വാധീനിക്കുകയും പിന്നീട് കാലം തന്നെക്കൊണ്ട് അമ്മയെന്ന് വിളിപ്പിക്കുകയും ചെയ്ത അഷിതയെക്കുറിച്ച്. അഷിതയുടെ വിയോഗം അറിയിച്ചുകൊണ്ടുള്ള രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് പാര്‍വതി അഷിതയുമായുള്ള തന്റെ ആത്മബന്ധം വിവരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂര്‍ണരൂപം താഴെ:
‘അഷിതയെ എന്തിനാണ് അമ്മ എന്ന് വിളിക്കുന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിക്കുന്നവരോട് കൂട്ടുകൂടണ്ട എന്നാണ് അമ്മ പറയാറ്. ആല്ലങ്കില്‍ നീ എന്നെ കേറി അഷിതാമ്മന്ന് വിളിക്കും.
ഇനി എങ്ങനെ വിളിക്കും? ആരെ വിളിക്കും?
അമ്മ പോയി.
ഇന്നലെ വൈകുന്നേരം അല്പ നേരം അടുത്തിരിക്കാന്‍ പറ്റി. അമ്മ നേരത്തെ പറഞ്ഞേല്പിച്ചിരുന്നത് പോലെ വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും ചൊല്ലി കൊടുത്തു. അമ്മയെ പൊന്നു പോലെ നോക്കുന്ന ഉമയെ (ഏകമകള്‍ ) മനസ്സ് കൊണ്ട് വണങ്ങി സന്ധ്യയ്ക്കാണ് അശ്വിനി ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയത്. ഉമയുടെ വാക്കുകളാണ് മനസ്സില്‍.. ‘ആ കണ്ണുകളില്‍ ആളില്ല ചേച്ചി.. ശ്വാസത്തിലും, ഹൃദയമിടിപ്പിലും പിന്നെ വേറെ എവിടെയൊക്കെയോ ആണ്.. എവിടാണെന്ന് അറിയുന്നില്ലാന്ന്…’
ഏറെ വര്‍ഷങ്ങളായി രോഗവുമായുള്ള യുദ്ധം മതിയാക്കാന്‍ അമ്മ തീരുമാനിച്ചത് ആ കണ്ണില്‍ വായിക്കാമായിരുന്നു. തീരുമാനിച്ചുറച്ച പോലെ ആയിരുന്നു’. എന്നതായിരുന്നു ആദ്യ പോസ്റ്റ്.
അഷിത പറഞ്ഞിട്ട് താന്‍ മുമ്പൊരിക്കലെഴുതിയ കുറിപ്പാണ് പാര്‍വതിയുടെ രണ്ടാമത്തെ പോസ്റ്റ്. അതിന്റെ പൂര്‍ണരൂപം താഴെ:
‘അമ്മ പറഞ്ഞിട്ട് മുമ്പൊരിക്കല്‍ എഴുതിയ കുറിപ്പ്…
• എനിക്ക് ആരാണ് അഷിത?
• ആകാശത്തിന്റെ ഒരു കീറില്‍ പാരോ എന്ന് വിളിച്ച് സ്‌നേഹ മഴയായി എന്റെ ജീവതത്തിലേക്ക് പെയ്തിറങ്ങിയ ദൈവാംശമുള്ള ശക്തിയാണ് അഷിത. ഞാന്‍ അഷിതയെ അമ്മ എന്നാണ് വിളിക്കാറ്. അമ്മ ആഗ്രഹിക്കുന്ന പോലെ സ്‌നേഹം പ്രകടിപ്പിക്കാന്‍ പറ്റിയിട്ടുണ്ടോ എന്നറിയില്ല. പ്രിയ എ എസ്സിനെയും ബാലയെയും ശ്രീനാഥിനെയും കുറിച്ച് അമ്മ പറയുമ്പോള്‍, അവര്‍ അമ്മയ്ക്ക് വേണ്ടി കരുതുന്നതറിയുമ്പോള്‍, എനിക്ക് എന്നെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നാറുണ്ട്. സ്‌നേഹം വാങ്ങാനും കൊടുക്കാനുമറിയാത്ത എന്നോട് എനിക്ക് വെറുപ്പ് തോന്നാറുണ്ട്. എങ്കിലും അമ്മ സ്‌നേഹിച്ച് കൊണ്ടേയിരിക്കുന്നു. പഠിപ്പിച്ചും തിരുത്തിയും നേര്‍വഴി നടത്തിയും ആ കാരുണ്യം എന്റെ വരണ്ട മനസ്സില്‍ അല്പം നീര് ഇറ്റിച്ച് തരാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
എനിക്കാരാണ് അഷിത? ഞാന്‍ ഏറ്റവും സനേഹിച്ചിരുന്ന എഴുത്തുകാരി. കാലം എന്നെ കൊണ്ട് അഷിതയെ അമ്മ എന്ന് വിളിപ്പിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ വിചാരിച്ചിട്ടില്ല. അഷിതയുടെ എഴുത്താണ് എനിക്ക് വഴി കാണിച്ചിരുന്നത്. 2006-ല്‍ തെരുവില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് തെളിയിക്കാന്‍ തിരുവനന്തപുരം നഗരത്തിലൂടെ ഞാന്‍ നടന്നു. മനോരമ പത്രത്തില്‍ ഒരു ഫീച്ചര്‍ ചെയ്തു. അത് വലിയ ഒച്ചപ്പാടുണ്ടാക്കി. സക്കറിയ, പുനത്തില്‍ പോലെയുള്ള എഴുത്തുകാര്‍ അഭിപ്രായം പറഞ്ഞതോടെ യാത്ര വിവാദത്തിലായി. അന്ന് നമ്മള്‍ തമ്മില്‍ എന്ന ഷോയില്‍ ‘പാര്‍വ്വതി കണ്ട നേരുകള്‍’ എന്ന പേരില്‍ ശ്രീകണ്ഠന്‍ നായര്‍ ചര്‍ച്ച സംഘടിപ്പിച്ചു. എന്നെ ആക്ഷേപിക്കുക എന്ന ഉദ്ദേശം ഷോയിലുടനീളം അദ്ദേഹം മറച്ച് വച്ചില്ല. എഴുത്തുകാരന്‍ മധു (ന്യൂയോര്‍ക്ക്) ഏറ്റവും ആനന്ദത്തോടെ മ്ലേച്ഛ വാദങ്ങള്‍ നിരത്തി കൊണ്ടിരുന്നു. ആ ചര്‍ച്ചയില്‍ എനിക്ക് അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല. ആ ചര്‍ച്ചയില്‍ മുഴുവന്‍ ഞാന്‍ ഒരു സ്ത്രീയും പറയാത്തത് എന്ന അഷിതയുടെ കഥ പുസ്തകമില്ലാതെ വായിക്കുകയായിരുന്നു. ആ വാക്കുകളിലെ സത്യം എനിക്ക് കാവലുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. ആ ചര്‍ച്ചയ്‌ക്കൊടുവില്‍ എനിക്ക് അവസരം വന്നപ്പോള്‍ ഞാന്‍ ആ കഥയെ കുറിച്ച് പറയുകയും ചെയ്തു. അന്ന് എനിക്ക് അഷിതയെ ഈ തരത്തില്‍ പരിചയമില്ല. അവര്‍ ശിവേന സഹനര്‍ത്തനം എഴുതിയപ്പോള്‍ എന്റെ വായനയും ആത്മീയതയിലേക്ക് തിരിഞ്ഞു. അവരുടെ വാക്കുകള്‍ എന്നെ വഴി നടത്തുകയായിരുന്നു. ഏഷ്യാനെറ്റില്‍ സുപ്രഭാതം ചെയ്യുന്ന സമയത്താണ് ഞാന്‍ അഷിതയെ ആദ്യമായി കാണുന്നത്. ഒരു ഓണക്കാലത്ത് . സാധാരണ ഗതിയില്‍ സുപ്രഭാതം ഷോയില്‍ ഇന്റര്‍വ്യൂ ചെയ്യുന്നത് രണ്ട് പേരാണ്. എന്നാല്‍ അഷിതയെ ഇന്റര്‍വ്യൂ ചെയ്യാന്‍ അന്ന് ഞാന്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയോട് ഒരു മണിക്കൂര്‍ ഞാന്‍ സംസാരിച്ചു. ഇന്റര്‍വ്യൂ കഴിഞ്ഞിട്ടും എനിക്കവരെ മനസ്സിലായില്ല. അവരാരാണ്? എന്താണിവരുടെ മനസ്സിനെ ഇത്രയും തീവ്രമായി തപിപിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ച് കെണ്ടേയിരുന്നു. വെള്ള സാരിയുടുത്ത എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ കാല്‍ വണങ്ങിയപ്പോള്‍ കിട്ടിയ ആനന്ദം എനിക്ക് വര്‍ണ്ണിക്കാന്‍ വിഷമമാണ്. ആ ആനന്ദത്തില്‍ പ്രപഞ്ചം ഒരു സത്യം കണ്ടത് കൊണ്ടാകാം അമ്മ എന്ന് വിളിക്കാന്‍ സാധിക്കുമാറ് അഷിതയെ എനിക്ക് കിട്ടിയത്. എന്നല്ല അമ്മയ്ക്ക് അമ്മയോട് തന്നെ പറയാന്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയാന്‍, മനസ്സിലെ കനലുകള്‍. ഒന്ന് തണുപ്പിക്കാന്‍ അമ്മ എന്നെ വിളിക്കാന്‍ തുടങ്ങി. ആ സമയങ്ങളില്‍ രാത്രി 9 മണി അമ്മയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ആരോടും പറയാത്ത വേദനകളാണ് അമ്മയില്‍ ക്യാന്‍സറായി നിറയുന്നത്. അമ്മയുടെ മനസ്സിലെ തമോഗര്‍ത്തങ്ങളില്‍ കെടുത്താനാവാത്ത കനലായി നീറുന്ന വേദനകള്‍! ഗുരു നിത്യചൈതന്യ യതിയെ നേരിട്ട് കണ്ടിട്ടില്ല. കണ്ടിട്ടുള്ളത് അമ്മയുടെ കണ്ണുകളിലാണ്. ഗുരു പകര്‍ന്ന് നല്‍കിയ ആത്മീയ പ്രകാശം അമ്മയിലെ ചൈതന്യമായി അറിഞ്ഞിട്ടുണ്ട്.
അമ്മയെ അടുത്തറിയണം. ഒരത്ഭുതമാണ്. അതിശയോക്തി പറയുകയല്ല. അഷിതയെ പരിചയമില്ലാത്തവരെ ബോദ്ധ്യപ്പെടുത്താന്‍ എളുപ്പമാണ്. 3 തവണ കാന്‍സര്‍ ബാധിച്ചു. കീമോതെറാപ്പികള്‍ നിരന്തരം നല്‍കപ്പെടുന്ന ഒരു ശരീരമാണ് അമ്മയുടേത്. തേജസ്സിന് നല്‍കുന്ന മരുന്നാക്കി അമ്മ അത് മാറ്റി കളഞ്ഞു. അതാണ് അമ്മയിലെ മാജിക്ക്.
പറഞ്ഞാല്‍ തീരില്ല. അത്രയ്ക്കും അത്രയ്ക്കും തീവ്രമാണ് എനിക്ക് അവരോടുള്ള ബന്ധം. അത് കൊണ്ടു തന്നെ ഞങ്ങളുടെ ഇടയിലുണ്ടായ പിണക്കവും തീവ്രമായിരുന്നു. അമ്മയല്ല പിണങ്ങിയത് എന്ന് എടുത്ത് പറയേണ്ടതില്ല എന്ന് തോന്നുന്നു.
പക്ഷേ അമ്മ തീരുമാനിക്കാതെ അമ്മയുടെ ജീവിതത്തില്‍ ഒരില പോലും അനങ്ങില്ല. എല്ലാ ബന്ധങ്ങളെയും കഥകളിലെ കഥാപാത്രങ്ങളെ പോലെ കുരുക്കുണ്ടാക്കി കുരുക്കില്‍ പെടുത്തും. എന്നിട്ടത് അഴിച്ച് കൊടുക്കും. അമ്മയുടെ ഉള്ളിലെ ക്യാന്‍സറിനെ പോലും അമ്മ വട്ടം കറക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ചുമ്മാ.. ക്യാന്‍സറിനെ കൊണ്ടൊരു ഹൈക്കു ചൊല്ലിക്കാന്‍.
എന്നെ ഏറ്റവുമടുത്തറിയാവുന്ന ചുരുക്കം ചിലരിലൊരാളാണ് അമ്മ. പക്ഷേ ഞാനത്ര നല്ല മകളല്ല. അതെന്തുകൊണ്ടോ എനിക്ക് നല്ലതാവാന്‍ പറ്റുന്നില്ല. പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്. എനിക്ക് വിശദീകരിക്കാനാവാത്ത ‘എന്തോഒന്ന്’. അഷിതയെ അറിയാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുന്നത് പോലെ ആ ‘എന്തോ ഒന്നിനെ’ അറിയാന്‍ ശ്രമിച്ച് ഞാനും തോറ്റു. അറിയണ്ട അനുഭവിച്ചാല്‍ മതി. അത് മറ്റൊന്നുമല്ല സ്‌നേഹമാണ്.
അഷിതയെ കുറിച്ച് റോസ്‌മേരി ഒരിക്കല്‍ പറഞ്ഞത് മനസ്സില്‍ നിറയുന്നു. ഒരു ഗ്രാമത്തിലെ ഏതോ ക്ഷേത്രത്തിന്റെ മുമ്പില്‍ തെളിഞ്ഞ് നില്‍ക്കുന്ന ദീപം പേലെയാണ് അഷിത എന്ന്. ഒരു കാറ്റത്തണയുമെന്ന് തോന്നാം. പക്ഷേ ഒരു ദേശത്തിന് മുഴുവന്‍ വെളിച്ചമായി, കാറ്റത്തുലയാതെ ശാന്തമായി തെളിഞ്ഞ് കത്തി കൊണ്ടിരിക്കും ആ ദീപം. ആ വെളിച്ചത്തിന്റെ പാദത്തില്‍ ഞാന്‍ നമസ്‌ക്കരിക്കുന്നു”.