ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതിയിൽ നീതിക്കു വേണ്ടി അവസാനം വരെ സമരം ചെയ്ത അഞ്ചു കന്യാസ്ത്രീകളെ അഭിനന്ദിച്ചും, അവരോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചും എഴുത്തുകാരൻ ബെന്യാമിൻ. “സിസ്റ്റർ അനുപന, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീന റോസ്, സിസ്റ്റർ ആൻസിറ്റ.. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിങ്ങൾ സ്വീകരിച്ച ക്രൂശിന്റെ വഴി നീതിയ്ക്ക് വേണ്ടി ദാഹിച്ചു ജീവിക്കുന്നവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം സ്‌മരിക്കപ്പെടും.” ബെന്യാമിൻ പറഞ്ഞു.
വിശ്വാസത്തിന്റെ മുതലെടുപ്പുകാർക്ക് ഊതിക്കെടുത്താൻ കഴിയാവുന്നതല്ല ഇവർ തെളിച്ച തിരിനാളമെന്നും അനേകം സഹോദരിമാരുടെ കണ്ണീരിൽ കുതിർന്ന നിശബ്ദമായ പ്രാർത്ഥനകൾ നിങ്ങൾക്കൊപ്പമുണ്ടാവും എന്നും ബെന്യാമിൻ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു. ധീരതയോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെയും ഭാവി ദിനങ്ങളെ നേരിടാൻ നിങ്ങൾക്ക് ആ പ്രാർത്ഥനകൾ ബലം നൽകും എന്നാശംസയോടെയാണ് മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ കുറിപ്പിന് വിരാമമിട്ടത്.
നേരത്തെ സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച് വീട്ടിൽ കൊണ്ടു പോയി നിർത്തണം എന്ന് ബെന്യാമിൻ ആവശ്യപ്പെട്ടിരുന്നു. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർക്കണമെന്നും ബെന്യാമിൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു. ബെന്യാമിന്റെ പ്രസ്തുത കുറിപ്പിന് നവമാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
This post was last modified on September 22, 2018 11:08 am