X

കതുവ ക്രൂരത; എല്ലാം പാകിസ്താന്റെ പണിയാണെന്ന് ബിജെപി നേതാവ്

രാജ്യം മുഴുവന്‍ എട്ടുവയസുകാരിയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമ്പോഴാണ് ബിജെപി നേതാവിന്റെ വിചിത്രവാദം

ജമ്മു കശ്മീരിലെ കതുവായില്‍ എട്ടു വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ വിചിത്രവാദവുമായി ബിജെപി നേതാവ്. മധ്യപ്രദേശ് ബിജെപി സംസ്ഥാന പ്രസിഡന്റ് നന്ദകുമാര്‍ സിംഗ് ചൗഹാന്‍ പറയുന്നത്, എല്ലാ സംഭവങ്ങള്‍ക്കു പിന്നിലും പാകിസ്താന്‍ ആണെന്നാണ്.

എട്ടുവയസുകാരി കശ്മീരില്‍ പീഡിപ്പിക്കപ്പെടുന്ന സമയത്ത് ജയശ്രീറാം വിളികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പാകിസ്താന്‍ ഏജന്റുകള്‍ എന്തോ ചെയ്തിട്ടുണ്ട്, നമുക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍. ഖാണ്ട്വയില്‍ ബിജെപി സംഘടിപ്പിച്ച ഉപവാസത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ചൗഹാന്റെ ഈ വാദം എന്നു ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീരിലെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഹിന്ദുക്കളെന്നും അവര്‍ക്ക് ശബ്ദിക്കാന്‍ പോലും കഴിയാറില്ലെന്നും ചൗഹാന്‍ പറയുന്നു. അതുകൊണ്ട് തന്നെ പ്രതികളായവരുടെ മോചനത്തിനുവേണ്ടി അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നത് വെറുതെയാണെന്നുമാണ് ബിജെപി നേതാവ് പറയുന്നത്. കശ്മീരില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളിലെല്ലാം പാകിസ്താന്റെ പങ്ക് ഉണ്ടാകാറുണ്ടെന്നും നന്ദകുമാര്‍ ചൗഹാന്‍ ആരോപിക്കുന്നു.

നന്ദകുമാര്‍ ചൗഹാനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. ബിജെപിയുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ വേണ്ടിയുള്ള വിചിത്രവാദങ്ങളാണ് ചൗഹാന്റെതെന്നാണ് കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവ് കുറ്റപ്പെടുത്തി.

This post was last modified on April 13, 2018 11:00 am