X

റഷ്യന്‍ യാത്രാവിമാനം തകര്‍ന്ന് 71 മരണം

അപകട കാരണം വ്യക്തമായിട്ടില്ല

റഷ്യന്‍ യാത്രാവിമാനം തകര്‍ന്ന് 71 പേര്‍ കൊല്ലപ്പെട്ടു. യാത്രക്കാരായ 65 പേരും ആറു ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. ദോമജിയദവ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനമാണ് മോസ്‌കോയുടെ പ്രാന്തപ്രദേശമായ റമെന്‍സ്‌കിയിലെ അര്‍ഗുനുവോ ഗ്രാമത്തിനു മുകളില്‍ വച്ച് തകര്‍ന്നത്. ഉറല്‍സ് നഗരത്തിലെ ഓര്‍സ്‌കയിലേക്ക് പോവുകയായിരുന്നു വിമാനമെന്നും റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ആകാശത്ത് വച്ച് തീഗോളമാകുന്നതിനു ഗ്രാമവാസികള്‍ ദൃക്‌സാക്ഷികളായിട്ടുണ്ട്.

ആഭ്യന്തര വിമാന സര്‍വീസായ സററ്റോവ് എയര്‍ലൈന്‍സിന്റെ ദി ആന്റോവ് ആന്‍-142 വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്. ഏഴുവര്‍ഷം പഴക്കമുള്ളതാണ് ഈ വിമാനം. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നു റഷ്യന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അപകടത്തിനു കാരണമെന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. പ്രതികൂല കാലാവസ്ഥയോ പൈലറ്റിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവോ കാരണമായേക്കാമെന്ന നിഗമനത്തിലാണ് അധികൃതര്‍. വിമാനം പറന്നുയര്‍ന്ന് അധികനിമിഷം ആകുന്നതിനു മുന്നേ റഡാറില്‍ നിന്നും അപ്രത്യക്ഷമായിരുന്നതായി വാര്‍ത്ത ഏജന്‍സി റഷ്യന്‍ ഗതാഗതമന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Post
Leave a Comment