X

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ: എസ്ബിഐ മുട്ടുമടക്കി

25 കോടി ഉപഭോക്താക്കള്‍ക്കാണ് ഇത് മൂലം ഗുണം ലഭിക്കുന്നത്

മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയ പിഴവില്‍ ഇളവു വരുത്തുന്നു. 75 ശതമാനം വരെ ഇളവാണ് എസ്ബിഐ ഇന്ന് ഇറക്കിയ പത്രക്കുറിപ്പില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കളില്‍ നിന്നും മുമ്പ് പ്രതിമാസം ഈടാക്കിയിരുന്ന 50 രൂപ എന്നത് 15 രൂപയായി കുറച്ചതായാണ് എസ്ബിഐ അറിയിക്കുന്നത്. അര്‍ദ്ധ നഗര, ഗ്രാമ പ്രദേശങ്ങളിലെ ബാങ്ക് ഉപഭോക്താക്കള്‍ ഇത് 12ഉം 10ഉം രൂപയുമാക്കിയിട്ടുണ്ട്. നേരത്തെ ഇത് 40 രൂപയായിരുന്നു. അതേസമയം ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ചാര്‍ജ്ജ് ഇപ്പോഴും നിലവിലുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെ വികാരം മാനിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ പികെ ഗുപ്ത പറയുന്നു. 25 കോടി ഉപഭോക്താക്കള്‍ക്കാണ് ഇത് മൂലം ഗുണം ലഭിക്കുന്നത്.

41 കോടി സേവിംഗ് ബാങ്ക് അക്കൗണ്ടുകളാണ് നിലവില്‍ ബാങ്കിനുള്ളത്. ഇതില്‍ പതിനാറ് കോടി അക്കൗണ്ടുകള്‍ ജന്‍ധന്‍ യോജന അക്കൗണ്ടുകളാണ്. പെന്‍ഷന്‍കാരും പ്രായപൂര്‍ത്തിയാകാത്തവരും സാമൂഹിക സുരക്ഷയ്ക്ക് അര്‍ഹരായവരുമാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. ഇവരെ നേരത്തെ തന്നെ മിനിമം ബാലന്‍സ് പിഴയീടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇവരെ കൂടാതെ 21 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളെയും പിഴയില്‍ നിന്നും ഒഴിവാക്കുന്നതായി ബാങ്കിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ എടിഎം നാല് തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നവരെയല്ലാതെ ബാങ്കിന്റെ പിഴ കാര്യമായി ബാധിക്കില്ല. എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും പിഴ ഈടാക്കുന്നതിനെതിരെ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2017ല്‍ ഏപ്രില്‍ മാസത്തിനും നവംബറിനുമിടയില്‍ മാത്രം 1,771 കോടി രൂപയാണ് ഇത്തരത്തില്‍ എസ്ബിഐ ഈടാക്കിയത്.

This post was last modified on March 13, 2018 4:50 pm

Related Post
Leave a Comment