കാത്തിരിപ്പിന് ഒടുവില്‍ പ്രഖ്യാപനം ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിചിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിക്കും പിറകെയാണ് മോഡ്രിച്ചും പുരസ്‌കാര നേട്ടത്തിന് അര്‍ഹനാവുന്നത്. റയല്‍ മാഡ്രിഡിന്റെ മിഡ് ഫീല്‍ഡറായ മോഡ്രിച്ചിനാണ് ഇത്തവണ പുരസ്‌കാര സാധ്യതയെന്ന ഫുട്‌ബോള്‍ ലോകം നേരത്തെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ബ്രസീലിയന്‍ താരം മാര്‍ത്ത ലോകത്തെ മികച്ച വനിതാ ഫുട്‌ബോളറായും തിരഞ്ഞെടുക്കപ്പെട്ടു.
ലോകകപ്പില്‍ ഉള്‍പ്പെടെ രാജ്യത്തിനും, ക്ലബിനും വേണ്ടി കഴിഞ്ഞ സീസണില്‍ നടത്തിയ പ്രകടനങ്ങളാണ് മോഡ്രിചിനെ ലോക പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ എന്ന നേട്ടം മോഡ്രിച്‌നൊപ്പമുണ്ട്. ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലില്‍ എത്തിക്കുന്നതിലെ പങ്കും മോഡ്രിച്ചിനെ അദ്ദേഹത്തിന് തുണയായി. ഫൈനല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ലിവര്‍പൂള്‍ താരം സലായെയും പിന്തള്ളിയാണ് മോഡ്രിച് ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ലോകകപ്പിലെ പ്രകടനമാണ് മോഡ്രിചിനെ റൊണാള്‍ഡോടെ മറികടക്കാന്‍ എത്താന്‍ സഹായിച്ചത്. ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും മോഡ്രിച് സ്വന്തമാക്കിയിരുന്നു.
റഷ്യൻ ലോകകപ്പിൽ അസാധാരണ കുതിപ്പ് നടത്തിയ ക്രൊയേഷ്യയുടെ പടയോട്ടത്തിനു ചുക്കാൻ പിടിച്ചത് ലുക്കാ മോഡ്രിച്ചായിരുന്നു. റഷ്യയിലേക്ക് വരുമ്പോൾ കളി പ്രേമികളും, നിരീക്ഷകരും അവരെ വിലമതിച്ചില്ല. കളി പുരോഗമിച്ചിട്ടും ‘കറുത്ത കുതിരകൾ’ എന്ന ക്ളീഷേ വിശേഷണമല്ലാതെ ക്രോട്ടുകൾക്കു മറ്റൊന്നും ഫുട്ബാൾ ലോകം സമ്മാനിച്ചില്ല. എന്നിട്ടും എല്ലാം തച്ചുടച്ചു അവർ കുതിക്കുക തന്നെ ചെയ്തു.
വോൾഗയുടെ തീരത്തു ക്രോട്ടുകൾ നിറഞ്ഞാടിയപ്പോൾ അർജന്റീനയും, ഇംഗ്ലണ്ടും വരെ ചതഞ്ഞരഞ്ഞു. ലോകകപ്പിൽ പരമ്പരാഗത കണക്കു കൂട്ടലുകളെ അപ്രസക്തമാക്കി എന്നതാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ സംഭാവന. കപ്പിനും ചുണ്ടിനും ഇടയിൽ വിശ്വവിജയത്തിന്റെ പാനപാത്രം വീണുടഞ്ഞപ്പോൾ തലയ്ക്കു കൈ കൊടുത്ത് നിരാശനായി ഇരിക്കുന്ന ഒരു ക്രൊയേഷ്യൻ താരം ഒരു ലോകകപ്പ് സീസൺ കൊണ്ട് മുഴുവൻ കാൽപ്പന്ത് കളിയുടെ ആരാധകരുടെയും മനം കവർന്നു. സാഹിത്യ ഭാഷ കടം എടുത്താൽ മധ്യനിരയിലെ ഉറവ വറ്റാത്ത അരുവിയെ ലോകം ലുക്കാ മോഡ്രിച് എന്ന് വിളിക്കുന്നു.
റഷ്യൻ ലോകകപ്പിന്റെ അത്ഭുത താരം ആയി മാറിയ മോഡ്രിച്ചിനെ കുറിച്ചുള്ള കൂടുതൽ ലേഖനങ്ങളും, റിപ്പോട്ടുകളും കൊച്ചു കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്ക് ആരാധിക്കാൻ ഒരു പ്രതിഭയെ ആണ് സമ്മാനിച്ചിരിക്കുന്നത്. പതിനഞ്ചു വർഷത്തെ കഠിനാധ്വാനത്തിനു ശേഷമാണു മോഡ്രിച് ലോക കപ്പ് ഫുഡ്ബോളിലിടം നേടുന്നതും, ഫുട്‌ബോൾ രംഗത്തെ കുലപതികളെന്നവകാശപ്പെടുന്നവരോടേറ്റു മുട്ടി ഫൈനൽ വരെ എത്താൻ ക്രൊയേഷ്യയെ പ്രാപ്തമാക്കുന്നതും . ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരം എന്ന പുരസ്കാരം സ്വന്തമാക്കുന്നതും/
മെസ്സിയോടും റൊണാൾഡോയോടും എന്തിനേറെ നെയ്മറോടു വരെയുള്ള അന്ധമായ താരാരാധനയുടെ നടുവിലാണ് മോഡ്രിക്ക് തന്റെ കഴിവുകൾ കൊണ്ട് മാത്രം ശ്രദ്ധേയനാകുന്നത്. ഒരു കൊച്ചു രാജ്യത്തെ ലോകകപ്പ് ഫൈനൽ വരെ എത്തിക്കുന്നത് . ക്രൊയേഷ്യയുടെ ക്യാപ്റ്റൻ ഏറ്റവും കൂടുതൽ പേ ചെയ്യപ്പെടുന്നവരുടെ ലിസ്റ്റിൽ പേരുള്ളയാളല്ല .അയാൾക്ക് പേഴ്സണൽ സ്പോൺസേഴ്‌സും ഇല്ല. പക്ഷേ അയാൾ കരുത്തനായ ഒരു എതിരാളി ആണ്, മത്സരങ്ങളിൽ ഗോളുകൾ സ്‌കോർ ചെയ്യാനറിയാവുന്നവനും, അഭിനയനവും പ്രകടനവുമില്ലാതെ ഊർജസ്വലതയോടെ കളത്തിലിറങ്ങിക്കളിക്കുന്നവനുമാണ്. അതിനെയാണ് നമ്മൾ മോഡ്രിക്ക് മാജിക് എന്ന് വിളിക്കുന്നതും.
ഒരേ സമയം എതിർ ഗോൾ മുഖത്തേക്ക് പാഞ്ഞടുക്കുകയും അതേ വേഗതയിൽ പ്രതിരോധ നിരയിൽ വൻ മതിലാകാനും ശേഷിയുള്ള മോഡ്രിച് തന്നെ ആയിരുന്നു ഈ ലോകകപ്പിലെ ഗോൾഡൻ ബോളിനാർഹനായ താരം. കുതിച്ചെത്തുന്ന ഡിഫൻഡേഴ്സിനെ സ്പോട്ട് ടൈമിങ്ങിൽ കൃത്യമായ ആക്സിലറേഷനോടെ വെട്ടിയൊഴിഞ്ഞുള്ള മുന്നേറ്റം ലോകഫുട്ബാളിൽ മോഡ്രിച്ചിന്റെ മാത്രം കരവിരുത് ആണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറും ആയ റയാൻ ഗിഗ്‌സ് പറയുന്നു. റഷ്യൻ ലോകകപ്പിലെ പ്രകടനത്തിന് ശേഷം 44 മില്യൺ ഡോളർ ആണ് ഈ ക്രൊയേഷ്യൻ സൂപ്പർ താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിലയിട്ടത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഏറ്റവും അധികം യുദ്ധങ്ങൾക്ക് സാക്ഷിയായ മനുഷ്യരാണ് ക്രൊയേഷ്യൻ ജനത. 1914 മുതൽ 19 വരെ തുർക്കി ഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ നടന്ന ഒന്നാം ബാൽക്കൻ യുദ്ധം. 1989 ഓടെ സോവിയറ്റു പതനത്തിനുശേഷം നടന്ന വംശീയ യുദ്ധം. 1.4 ലക്ഷം ജനങ്ങൾ കൊല്ലപ്പെടുകയും 4 ലക്ഷത്തിലധികം ആളുകൾ ലൂക്കയെ പോലെ അഭയാർത്ഥികളാകുകയും ചെയ്ത വർണവെറിയുടെ, വംശീയ ഉന്മൂലനത്തിന്റെ നാളുകൾ. അതിനെല്ലാം ഇടയിൽ ചതച്ചരക്കപ്പെട്ട ജീവിതമായിരുന്നു ഇന്ന് ഫുട്ബാൾ മാന്ത്രികൻ എന്ന് വിളിക്കുന്ന ലൂക്ക മോഡ്രിച്ചിന്റെതും.
സോവിയേറ്റ് യൂണിയന്റെ പതനത്തിനു ശേഷം കിഴക്കൻ യൂറോപ്പിലെ പല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും കലാപം ആയിരുന്നു. ക്രൊയേഷ്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ക്രോയേഷ്യൻ വംശജരായ തങ്ങളോട് സെർബിയക്കാർ നാടുവിട്ടുപോകാൻ ഭീഷണിപ്പെടുത്തുമായിരുന്നു എന്ന് മോഡ്രിച് പറയുന്നു. ആറാം വയസ്സിൽ കുഞ്ഞു മോഡ്രിചിന് ഇരു കയ്യും നീട്ടി ഏറ്റുവാങ്ങേണ്ടി വന്നത് ഫുട്ബോളോ, ബൂട്ടോ അല്ല മറിച് സെർബിയൻ തീവ്രവാദികൾ വെടി വെച്ചിട്ടാ മുത്തശ്ശന്റെ മൃതദേഹം ആണ്. തുടർന്ന് യുഗോസ്ളാവ് അഭയാർഥിക്യാമ്പിലെ നരകതുല്യമായ ജീവിതം.
യുദ്ധഭൂമിയിൽ നിന്നും പന്തുമായി കുതിച്ച കുഞ്ഞു മോഡ്രിച്ച് അഭയാർത്ഥി ക്യാമ്പിൽ നിന്നും പ്രതിസന്ധികളെ ടാക്കിൾ ചെയ്ത്, ലോക ഫുട്ബാളിന്റെ നെറുകയിലേക്ക് ഒരു ലോങ്ങ് റേഞ്ച് ഷോട്ട് ഉതിർക്കുമ്പോൾ അത്രത്തോളം ആഴമുള്ള ജീവിത സമരം നയിച്ച കാല്പന്തുകളിക്കാർ ചുരുക്കമാണ് എന്ന് പറയേണ്ടി വരും.
2008ൽ ഇംഗ്ലണ്ടിലെ ഗ്ലാമർ ക്ലബ്ബായ ടോട്ടൻഹാമുമായി ഒപ്പുവെച്ചതോടെ ലുക്കാ മോഡ്രിച് എന്ന പേര് യൂറോപ്പിൽ പരിചിതമായി. കരാറിൽ ഒപ്പിട്ട ശേഷം ലണ്ടനിൽ വാർത്ത സമ്മേളനത്തിനിടെ അദ്ദേഹം ഒാർമകൾ പങ്കുവെച്ച് വിതുമ്പി. “യുദ്ധം ഞങ്ങളെയെല്ലാം അഭയാർഥികളാക്കുമ്പോൾ ആറു വയസ്സുമാത്രമായിരുന്നു പ്രായം. വല്ലാതെ തളർന്നു. ഇൗ ഒാർമകൾ നിങ്ങള്‍ ചിന്തക്കുന്നതിനേക്കാൾ ഭീകരമായിരുന്നു. ഹോട്ടൽ അഭയാർഥി താവളമാക്കി. ഭക്ഷണത്തിനും പണത്തിനുമായി വല്ലാതെ ബുദ്ധിമുട്ടി. അപ്പോഴും ഫുട്ബാളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്. എങ്കിലും യുദ്ധകാലത്തെ അനുഭവങ്ങള്‍ മാനസികമായി കരുത്തുനൽകി’’ -അപൂർവമായി മാത്രം പഴയ ഒാർമ പങ്കുവെക്കുന്ന മോഡ്രിച് അന്ന് മാധ്യമങ്ങൾക്കുമുന്നിൽ കണ്ണീരോടെ പറഞ്ഞു. ടോട്ടൻഹാമിൽ 127 കളിയിൽ ബൂട്ടുകെട്ടി 13 ഗോളടിച്ച താരം 2012ൽ റയൽ മഡ്രിഡിലെതിയതോടെ സൂപ്പർ താരം ആയി മാറി. ഇതിനിടെ, ക്രൊയേഷ്യയുടെ ദേശീയ ടീമിലെയും സ്ഥിരസാന്നിധ്യമായി.
സിദാനും, റൊണാൾഡോയും, മെസ്സിയും, റൊമാരിയോയും പോലുള്ള മഹാരഥന്മാർക്കൊപ്പം ക്രൊയേഷ്യൻ നായകൻ മോഡ്രിച്ചിന്റെ പേര് കൂടി എഴുതി ചേർക്കപ്പെടുകയാണ്. റഷ്യൻ ലോകകപ്പിലുടനീളം മികവോടെ അതിനേക്കാൾ ആധികാരകിതയോടെ ഒരു യുദ്ധവീരനെ പോലെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡിനെ നയിച്ചതിനു അർഹിക്കുന്ന പുരസ്‌കാരം തന്നെയാണ് ഫിഫ ബെസ്റ് പ്ലെയർ അവാർഡ് .മെസ്സിയെയും, റൊണാൾഡോയെയും, നെയ്മറെയും പിന്തള്ളി കൊണ്ട് ലോകഫുട്ബോളിന്റെ നെറുകയിൽ മോഡ്രിച് തന്റെ സ്ഥാനം ഉറപ്പിച്ചെങ്കിൽ അത് കേവലം കളിക്കളത്തിനകത്തെ മികവ് കൊണ്ട് മാത്രമല്ല പ്രതിസന്ധികൾ മാത്രം നിറഞ്ഞ തന്റെ ജീവിതത്തിലുടനീളം നടത്തിയ അതിജീവനത്തിനുള്ള അംഗീകാരം കൂടിയാണ്.