X

വിധി സ്ത്രീപക്ഷം; ഭാരതത്തിന്റെ കുടുംബസങ്കല്പങ്ങളെ ദുരുപയോഗം ചെയ്യപ്പെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്-മഹിളാ മോര്‍ച്ച നേതാവ് അഡ്വ. ഒ എം ശാലീന

ഈ ഒരു വിധിയോട് കൂടി കുടുംബബന്ധങ്ങളെ കെട്ടുറപ്പിനെ തകര്‍ക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കി കണക്കാക്കിയിരുന്ന 157 വര്‍ഷം പഴക്കമുള്ള ഐ.പി.സി 497-ആം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധി. സ്ത്രീ ഒരു ജംഗമ വസ്തുവല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ല എന്നും വിധി പ്രസ്താവത്തിനിടയില്‍ കോടതി പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനം പരിഗണിക്കപ്പെടാത്ത വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും വിധി ചൂണ്ടിക്കാട്ടുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പാക്കുന്ന 21-ാം ഭരണഘടനാ അനുച്ഛേദവുമായി പൊരുത്തപ്പെടുന്നതല്ല 497-ാം വകുപ്പ് എന്നെല്ലാമാണ് സുപ്രീം കോടതി വിലയിരുത്തിയത്.

‘ഐപിസി 497 പറയുന്നത് മറ്റൊരു പുരുഷന്റെ ഭാര്യയാണെന്ന് തനിക്ക് അറിയാവുന്നതോ അറിയാന്‍ സാഹചര്യമുള്ളതോ ആയ ഒരു സ്ത്രീയുമായി ലൈംഗികബന്ധം വ്യക്തിയുടെ സമ്മതമില്ലാതെ നടത്തുകയാണെങ്കില്‍ കുറ്റകരമാണെന്നാണ്. അങ്ങനെ വരുമ്പോള്‍ സ്ത്രീയെ കേവലം പുരുഷന്റെ സ്വത്തായി മാത്രം കണക്കാക്കുന്ന ആ ഒരു രീതി ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം എന്ന വിവക്ഷയ്ക്ക് എതിരാണ്. അതുകൊണ്ട് തന്നെ സുപ്രീം കോടതി ഐപിസി 497നെ നിരാകരിച്ചത് ഞാന്‍ അംഗീകരിക്കുന്നു.’ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഒ എം ശാലീന അഭിപ്രായപ്പെട്ടു.

‘അതേസമയം ഭാരതത്തിന്റെ കുടുംബസങ്കല്പങ്ങളില്‍ ഇത്തരം വിധികള്‍ ദുരുപയോഗം ചെയ്യപ്പെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഈ ഒരു വിധിയോട് കൂടി കുടുംബബന്ധങ്ങളെ കെട്ടുറപ്പിനെ തകര്‍ക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. സ്ത്രീ പുരുഷന്റെ സ്വത്താണ്, പുരുഷന്റെ സമ്മതമുണ്ടെങ്കില്‍ സ്ത്രീയുമായി ബന്ധപ്പെടാം എന്നുള്ള വിവക്ഷ ശരിയല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.’

‘അടുത്തു തന്നെ റദ്ദാക്കിയ ഐപിസി 377 വകുപ്പും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സമത്വവും സ്വതന്ത്ര്യവും നല്‍കുന്നതാണ്. ഐപിസി 497ലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഐപിസി 497 സ്ത്രീകള്‍ക്ക് സമത്വം, അന്തസ്, സ്വാതന്ത്ര്യം എന്നിവ നല്‍കുന്നു. അഭിഭാഷക എന്ന നിലയില്‍ 158 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചില വകുപ്പുകള്‍ സമൂഹത്തിന്റെ പുരോഗതിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതില്‍, റദ്ദ് ചെയ്യുന്നതില്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ശ്രമങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്.’ അഡ്വക്കേറ്റ് ശാലീന വ്യക്തമാക്കി.

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on September 27, 2018 5:05 pm

Related Post
Leave a Comment