X

ഞങ്ങള്‍ ആത്മാഭിമാനമുള്ളൊരു ജനതയാണ് സാറേ.. കാമം തീര്‍ക്കാന്‍ ആണുങ്ങളെത്തേടി നടക്കുന്നോരല്ല ഞങ്ങളുടെ കുട്ടികള്‍

ദളിതരും ആദിവാസികളുമായ പെണ്‍കുട്ടികള്‍ ലൈംഗികത തേടി നടക്കുന്നവരും അതൃപ്തരുമാണെന്ന കണ്ടെത്തല്‍ പൊതു സമൂഹത്തിന്റെ വൃത്തികെട്ട മനസ്സാണ്

അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബാലപീഡനം ഇന്നാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. പരാതിയുമായി പോയ കുട്ടിയുടെ ബന്ധുക്കള്‍ക്ക് അഗളി പോലീസ് സ്‌റ്റേഷനിലെ ഡിവൈഎസ്പിയില്‍ നിന്നും മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു തങ്കം കല്യാണി പറയുന്നു. കൂടാതെ കുട്ടിയെ പീഡിപ്പിക്കുന്നവരിലേക്ക് എത്തിച്ച അയല്‍വാസിയായ യുവതി നിരപരാധിയാണെന്നും ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളെയും പോലീസിനെയുമാണ് ബിന്ദു നിശിതമായി വിമര്‍ശിക്കുന്നത്. ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

“ഞങ്ങള്‍ ആത്മാഭിമാനമുള്ളൊരു ജനതയാണ് സാറേ.. കാമം തീര്‍ക്കാന്‍ ആണുങ്ങളെ തേടി നടക്കുന്നവരല്ല ഞങ്ങളുടെ കുട്ടികള്‍

വംശീയാധിക്ഷേപവും സ്ത്രീവിരുദ്ധ പരാമര്‍ശവും DYSPവക..

അട്ടപ്പാടി കൂട്ടബലാത്സംഗം…

അട്ടപ്പാടിയിലെ ആനക്കട്ടി ഊരില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് അഗളി സ്റ്റേഷനില്‍ എത്തി DYSPയോട് സംസാരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ വംശീയ അധിക്ഷേപങ്ങള്‍ ഞെട്ടിക്കുന്നതാണ്. പുറത്തുള്ള കുട്ടികള്‍ പത്താം ക്ലാസില്‍ full A+ വാങ്ങിക്കാനും പിന്നീട് MBBS നും എഞ്ചിനീയറിംഗ് പoനത്തിനുമായി നെട്ടോട്ടമോടുകയും ചെയ്യുന്നു. അവര്‍ പിന്നീട് ജോലി വാങ്ങാനും മറ്റുമായി പരിശ്രമിച്ച് ജീവിതം കെട്ടിപ്പെടുത്തിട്ടാണ് താന്‍ Ioving And caring ഉള്ള വ്യത്യസ്തമായ ഒരാളാണെന്ന് മനസിലാക്കുന്നത്. അപ്പോഴാണ് അവര്‍ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുകയും ഒരു sexual Partner വേണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നത്. എന്നാല്‍ ഇവര്‍ ( ആദിവാസിപ്പെണ്‍കുട്ടികള്‍) അങ്ങനെയല്ല,, അവര്‍ Pubertyയില്‍ത്തന്നെ അത്തരം കാര്യങ്ങള്‍ ചിന്തിക്കുകയും തന്റെ lover നെ കണ്ടുപിടിക്കുകയും ഇത്തരം കാര്യങ്ങള്‍ക്ക് (Sex) പോവുകയും ചെയ്യുന്നു. അതാണ് ഇവിടെ സംഭവിച്ചത്.

പതിനൊന്ന് വയസ്സായ ഈ കുട്ടിക്ക് കാഴ്ചയില്‍16-17 വയസ്സ് തോന്നിക്കും. കൂടെപ്പോയ പെണ്‍കുട്ടിയേക്കാള്‍ (I9 -20 വയസ്സുള്ള) ശരീര വലിപ്പമുണ്ട്.. അവള്‍ക്കിപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. ആരോഗ്യവതിയാണ്.. ഇതാണ് അദ്ദേഹം പറഞ്ഞ statement..

എത്രമാത്രം സ്ത്രീവിരുദ്ധതയും വംശീയമായ അധിക്ഷേപവും ഇതിലുണ്ടെന്ന് ഈ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് അറിയില്ല എന്നാണോ? ദളിതരും (കൂട്ടിക്കൊടുപ്പുകാരിയെന്ന് കൊട്ടിഘോഷിക്കുന്ന പെണ്‍കുട്ടി SC ആണ്) ആദിവാസികളുമായ പെണ്‍കുട്ടികള്‍ ലൈംഗികത തേടി നടക്കുന്നവരും അതൃപ്തരുമാണെന്ന കണ്ടെത്തല്‍ പൊതു സമൂഹത്തിന്റെ വൃത്തികെട്ട മനസ്സാണ്.. ആ മനസ്സോടെയാണ് ഈ പൊതു സമൂഹം ഈ കുറ്റകൃത്യത്തെ കാണാതിരിക്കുന്നത്.. ഒന്നുകില്‍ തല്ലിക്കൊല്ലണം ഇല്ലെങ്കില്‍ റേപ്പ് ചെയ്ത് കൊല്ലണം. എന്നാലല്ലേ പ്രതികരിക്കാനും കണ്ണീരൊഴുക്കി അട്ടപ്പാടിക്ക് ടൂര്‍ നടത്താനും കേരള മനസ്സാക്ഷി ഉണരൂ..

NB :-ഞാന്‍ അന്വേഷിച്ചറിഞ്ഞിടത്തോളം അവള്‍ പുതൂര്‍ അമ്പലത്തിലെ ഉത്സവത്തിന് അയല്‍വാസിയായ പെണ്‍കുട്ടിയോടൊപ്പം പോയതാണ്. അവള്‍ക്ക് 19 വയസ്സ് പ്രായമേയുള്ളൂ. അവള്‍ ഒരു കൂട്ടിക്കൊടുപ്പുകാരിയല്ല.. ഉത്സവത്തിന് പോയ സ്ഥലത്ത് ആരാണ് ഇവരെ കൊണ്ടുപോയത്, എന്നും ആരൊക്കെ എവിടെയൊക്കെ തടവില്‍ പാര്‍പ്പിച്ചാണ് ലൈംഗികമായി ഉപയോഗിച്ചതെന്നും വ്യക്തമല്ല. കൂടെപ്പോയ പെണ്‍കുട്ടിയും Sexually Harass ചെയ്യപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. അതാണ് കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നത്. 4 ഊരുകളില്‍ നിന്നായി 10 ആദിവാസിച്ചെറുപ്പക്കാരെ കസ്റ്റഡിയില്‍ എടുത്ത് മെഡിക്കല്‍ ടെസ്റ്റിന് കോട്ടത്തറ ട്രൈബല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.. അവര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് സംശയം മാത്രമേയുള്ളൂ. പെണ്‍കുട്ടി ഇവരെ തിരിച്ചറിഞ്ഞോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും പറയാന്‍ കഴിയില്ലെന്നാണ് DYSP പറഞ്ഞത്..

ഈ വിഷയത്തില്‍ വാര്‍ത്ത കൊടുത്ത ജേര്‍ണലിസ്റ്റുകളോട്..

ആരെങ്കിലും കൊടുക്കുന്ന അന്തവും കുന്തവുമില്ലാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കും മുന്‍പ് പ്രാഥമികമായ ഒരന്വേഷണമെങ്കിലും പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ സ്വയം ചെയ്യണം.. പ്രത്യേകിച്ചും 19 വയസ്സായ ഒരു പെണ്‍കുട്ടി കൂട്ടിക്കൊടുപ്പുകാരി (പിമ്പ്) ആണൊന്നൊക്കെ പറയുമ്പോള്‍..”