X

തുര്‍ക്കി; അട്ടിമറി ശ്രമത്തിലേക്ക് നയിച്ചതെന്ത്?

അഴിമുഖം പ്രതിനിധി

തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമം എല്ലാവരെയും അല്‍ഭുതപ്പെടുത്തിയെങ്കില്‍ അതിനു തക്ക കാരണവുമുണ്ട്: എങ്ങനെ, എപ്പോള്‍, എന്തുകൊണ്ട് അട്ടിമറികള്‍ സംഭവിക്കുന്നു എന്നതിനെ പറ്റി വര്‍ഷങ്ങളായി നടന്നിട്ടുള്ള ഗവേഷണങ്ങള്‍ക്കെല്ലാം എതിരായിരുന്നു ഇതെന്ന് പറയാം.

പതിവു മാതൃകകളില്‍ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു വെള്ളിയാഴ്ച രാത്രി നടന്ന കലാപം. അട്ടിമറികളെ കുറിച്ച് പഠിക്കുന്ന രാഷ്ട്രമീമാംസകര്‍ പറയുന്നത് തുര്‍ക്കിയില്‍ അങ്ങനെയൊരു പ്രശ്നത്തിന്‍റെ ലക്ഷണങ്ങളേ ഇല്ലായിരുന്നുവെന്നാണ്.

തുര്‍ക്കി ഗവണ്‍മെന്‍റിനുള്ള പിന്തുണ ആവര്‍ത്തിച്ചതിനോടൊപ്പം സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സംഭവത്തില്‍ അനേകം പേര്‍ക്കുണ്ടായ അന്ധാളിപ്പും പങ്കു വച്ചു.

“ഈ സംഭവം എല്ലാവരെയും അമ്പരപ്പിച്ചു, തുര്‍ക്കിയിലെ ജനങ്ങളെ പോലും. വളരെ സമര്‍ത്ഥമായി ആസൂത്രണം ചെയ്തതോ നടപ്പാക്കിയതോ ആയ ഒന്നാണ് ഇതെന്ന് പറയാന്‍ സാധിക്കില്ല,” മി. കെറി പറഞ്ഞു.

തുര്‍ക്കിയിലെ പ്രക്ഷോഭവും ചരിത്രത്തിലെ മറ്റ് അട്ടിമറികളും ആയുള്ള താരതമ്യം ഈ ശ്രമം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് വ്യക്തമാക്കുന്നുണ്ട്. അതേ സമയം അടിസ്ഥാനപരമായ പല ചോദ്യങ്ങളുടെയും ഉത്തരം ലഭിച്ചിട്ടില്ല എന്നതും അടിവരയിട്ടു പറയേണ്ടി വരും.

അപായസാദ്ധ്യത ഉള്ള രാജ്യമല്ല തുര്‍ക്കി
ആസൂത്രണം ചെയ്യുന്ന വ്യക്തികള്‍ മാത്രമല്ല, മറിച്ച് ഘടനാപരമായ കാര്യങ്ങള്‍ കൂടിയാണ് കലാപങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്. സാമ്പത്തികരംഗത്തെ പ്രവണതകള്‍, രാഷ്ട്രീയ സ്വാതന്ത്ര്യം, പൊതുജനാരോഗ്യം എന്നീ ഘടകങ്ങളെ നിരീക്ഷിച്ച് പൊളിറ്റിക്കല്‍ സയന്‍റിസ്റ്റുകള്‍ പല പ്രവചന മാതൃകകളും രൂപീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയപരമായ പ്രവചനങ്ങള്‍, മുന്‍കൂട്ടിയുള്ള പഠനങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജെയ് അള്‍ഫെല്‍ദര്‍ ഇത്തരം ഡേറ്റ ഉപയോഗിച്ച് ഒരു രാജ്യം എത്രമാത്രം റിസ്കിലാണെന്ന് പ്രവചിക്കുന്ന ഒരു മാത്തമാറ്റിക്കല്‍ മോഡല്‍ വികസിപ്പിച്ചിട്ടുണ്ട്.

‘Early Warning Project’ എന്ന രീതിയില്‍ ചെയ്ത പഠനങ്ങള്‍ പ്രകാരം തുര്‍ക്കി അട്ടിമറിക്കിടയുള്ള രാഷ്ട്രമേ ആയിരുന്നില്ലെന്ന് മി. അള്‍ഫെല്‍ദര്‍  ഒരു ഇ-മെയിലില്‍ പറയുന്നു. 2016ലെ വിവരങ്ങള്‍ പ്രകാരം 2.5 ശതമാനം മാത്രമാണ് അവിടെ കലാപ ശ്രമങ്ങള്‍ നടക്കാന്‍ ഉണ്ടായിരുന്ന സാദ്ധ്യത. 160 രാജ്യങ്ങളെ പഠനവിധേയമാക്കിയപ്പോള്‍ ലാവോസിനും ഇറാനുമിടയില്‍ 56മത് ആയിരുന്നു തുര്‍ക്കിയുടെ സ്ഥാനം; സുസ്ഥിരം എന്നു കരുതാവുന്ന പരിധി. പ്രക്ഷോഭ സാദ്ധ്യതയുള്ള രാജ്യങ്ങളില്‍ പൊതുവായി വളരെ ഉയര്‍ന്ന ശിശുമരണ നിരക്ക്, ഏതാണ്ട് സമാനമായ ദാരിദ്യ സൂചിക, മോശം പ്രകടനം കാഴ്ച വയ്ക്കുന്ന സമ്പദ് വ്യവസ്ഥ എന്നിവ കണ്ടുവരുന്നു. തുര്‍ക്കിയുടെ സാമ്പത്തിക രംഗം പുരോഗമിക്കുകയായിരുന്നു, ശിശുമരണ നിരക്ക് അതിവേഗം കുറയുകയുമായിരുന്നു.

സമീപ പ്രദേശങ്ങളില്‍ സായുധ കലാപങ്ങള്‍ നടക്കുമ്പോള്‍ ഒരു രാജ്യത്ത് അട്ടിമറി നടക്കാനുള്ള സാദ്ധ്യത കുറവാണെന്നും മി. അള്‍ഫെല്‍ദര്‍ കണ്ടെത്തിയിരുന്നു. ചുറ്റുമുള്ള അസ്വസ്ഥതകള്‍ മൂലം ഒരു കൊടിക്കീഴില്‍ അണിനിരക്കാനുള്ള പ്രവണതയാവാം ഇതിനു കാരണം.

തുര്‍ക്കി പോലെ സുശക്തമായ പട്ടാള, രാഷ്ട്രീയ സംവിധാനങ്ങളുള്ള ഒരു രാജ്യത്ത് പൊതുവേ വിജയിക്കാനിടയുള്ള അട്ടിമറി മാതൃക “ഇന്‍സ്റ്റിട്യൂഷണല്‍” ആകുമെന്നാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് ഫെലോ ബ്രയന്‍ ക്ലാസിന്‍റെ അഭിപ്രായം.

അത്തരമൊരു അട്ടിമറിയില്‍ പട്ടാളം ഒറ്റക്കെട്ടായി ആ ശ്രമത്തെ പിന്തുണച്ച്, തങ്ങളുടെ മുഴുവന്‍ ശക്തിയും ഗവണ്‍മെന്‍റിന്‍റെ മേല്‍ പരിപൂര്‍ണ്ണ നിയന്ത്രണം നേടുന്നതിനായി ഉപയോഗിക്കുന്നു- 1980ല്‍ മുതിര്‍ന്ന തുര്‍ക്കി പട്ടാള നേതാക്കള്‍ ചെയ്തതു പോലെ. ആ സാഹചര്യത്തില്‍ ഏകോപനം ലളിതമായ സംഗതിയാണ്; അട്ടിമറിക്കു മുന്‍പു തന്നെ ഉയര്‍ന്ന പട്ടാള മേധാവികള്‍ അത് ഉറപ്പു വരുത്തും. അതോടെ മറ്റ് പ്രമുഖര്‍ക്ക് ഇതിനോട് ചേര്‍ന്നു പോകുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നാവും.

This post was last modified on July 17, 2016 6:15 pm

Related Post
Leave a Comment