X

ദുബായ് സാമ്പത്തിക തട്ടിപ്പ്: ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ ജാസ് ടൂറിസം എംഡി മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടി

പ്രശ്‌നം ഒത്തുതീരുമെന്ന് പ്രതീക്ഷിക്കുന്നതായും മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മര്‍സൂഖി കഴിഞ്ഞ ബുധനാഴ്ച കേരളത്തിലെത്തിയിരുന്നതായും മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ റാം കിഷോര്‍ സിംഗ് യാദവ് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി തേടിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്‌നം ഒത്തുതീരുമെന്ന് പ്രതീക്ഷിക്കുന്നതായും മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മര്‍സൂഖി കഴിഞ്ഞ ബുധനാഴ്ച കേരളത്തിലെത്തിയിരുന്നതായും മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ റാം കിഷോര്‍ സിംഗ് യാദവ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയെ കാണാന്‍ സമയം ആവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല.

രാഷ്ട്രീയ വിവാദങ്ങള്‍ക്കോ നിയമപോരാട്ടങ്ങള്‍ക്കോ മര്‍സൂഖിക്ക് താല്‍പര്യമില്ല. മധ്യസ്ഥ ചര്‍ച്ചകളിലൂടെ പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതിനു മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് – റാം കിഷോര്‍ സിംഗ് യാദവ് പറഞ്ഞു. നിയമപരമായി മുന്നോട്ടു പോകാതെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ രാഖുല്‍ കൃഷ്ണ നിര്‍ബന്ധിക്കുന്നുവെന്നാണ് വിദേശ വ്യവസായിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വ്യവസായ, രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല.

അതേസമയം തന്റെ മകന്‍ ബിനോയ് ദുബായിലുണ്ടെന്നും അറബി ഇവിടെ കറങ്ങുന്നതെന്തിനാണ് എന്നുമാണ് കോടിയേരി ചോദിക്കുന്നത്. മകനുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നും അവിടെ നടന്ന ഒരു ബിസിനസിലും തനിക്കു പങ്കില്ലെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. “ദുബായില്‍ നടന്ന സംഭവമാണെങ്കില്‍ അവിടെയാണല്ലോ നിയമനടപടിയുണ്ടാകേണ്ടത്. ബിനോയ് ദുബായിലുണ്ട്; പിന്നെന്തിനാണ് അറബി ഇവിടെ കിടന്നു കറങ്ങുന്നത്. നിയമനടപടിക്ക് ദുബായിലാണല്ലോ അറബിക്ക് സൗകര്യം” – ബിനോയിക്കെതിരെ പരാതി നല്‍കിയ ദുബായ് ജാസ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ത്യയിലെത്തിയതിനെക്കുറിച്ച് കോടിയേരി പറഞ്ഞു. വാര്‍ത്ത സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയവിവാദങ്ങള്‍ക്കിടെ ബിനോയ് കോടിയേരി ദുബായിലെത്തിയിട്ടുണ്ട്. ജാസ് ടൂറിസത്തിന് നല്‍കിയ ചെക്ക് മടങ്ങിയ കേസില്‍ നവംബറില്‍ 60,000 ദിര്‍ഹം പിഴയൊടുക്കിയ ബിനോയ് ഇതുസംബന്ധിച്ച് വിവാദമുയര്‍ന്ന ശേഷം ആദ്യമായാണ് ദുബായിലെത്തുന്നത്.

This post was last modified on January 31, 2018 9:22 am

Related Post
Leave a Comment