നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്ര വനം-വന്യജീവി ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ വിസ്ത്ൃതി പുനര്‍നിര്‍ണയിക്കാനാവൂ എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. എന്നാല്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കണമെന്ന ഒരു നിര്‍ദ്ദേശവും കേരളത്തില്‍ നിന്നുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലോക്സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയ്ക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2006ലാണ് കുറിഞ്ഞി സങ്കേതത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. എന്നാല്‍ അടുത്ത നീലക്കുറിഞ്ഞി സീസണ്‍ അടുക്കുമ്പോഴും ഇക്കാര്യത്തില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനായിട്ടില്ല. കുറിഞ്ഞി ഉദ്യാത്തിന്റെ വിസ്തൃതി പുനര്‍ നിര്‍ണയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ തുടരുകയാണ്. സംസ്താന സര്‍ക്കാര്‍ ഇതിനായി എം.എം.മണി, കെ.രാജു, ഇ.ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ മന്ത്രിതല സമിതിയേയും നിയോഗിച്ചിരുന്നു.
ഇവര്‍ നിര്‍ദ്ദിഷ്ട ഉദ്യാനം സന്ദര്‍ശിക്കുകയും ചെറുകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കരുതെന്ന് തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് മന്ത്രി കെ.രാജു മുഖ്യമന്ത്രിക്ക് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കയ്യേറ്റക്കാരെ ഒഴിപ്പിക്കാതെ ഉദ്യാനത്തിന്റെ വിസ്തൃതി കുറച്ചുകൊണ്ട് പുനര്‍നിര്‍ണയിക്കാനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.