X

ഭീമ കൊറിഗാവ് അക്രമത്തിന്റെ സൂത്രധാരന്‍ സംഭാജിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മുംബയ് സ്തംഭിപ്പിക്കും: പ്രകാശ് അംബേദ്കര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അടുപ്പം പുലര്‍ത്തുന്ന സംഘപരിവാര്‍ നേതാവാണ് സംഭാജി ഭിഡെ.

ഭീമ കൊറിഗാവില്‍ ദലിതര്‍ക്കെതിരെ അഴിച്ചുവിട്ട അക്രമത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന സംഘപരിവാര്‍ നേതാവ് സംഭാജി ഭിഡെയെ ഈ മാസം 26നകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ മുംബയ് നഗരം സ്തംഭിപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി ദലിത് നേതാവ് പ്രകാശ് അംബേദ്കര്‍. ഭരിപ ബഹുജന്‍ മഹാസംഘ് (ബിഎംഎം) നേതാവും ഡോ.ബിആര്‍ അംബേദ്കറുടെ കൊച്ചുമകനുമാണ് പ്രകാശ് അംബേദ്കര്‍. ഭീമ കൊറിഗാവ് അക്രമത്തിന്റെ മറ്റൊരു സൂത്രധാരനെന്ന് കരുതുന്ന ഹിന്ദു ഏകതാ അഘാഡി നേതാവ്‌ മിലിന്ദ് ഏക്‌ബോതെയെ, സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മിലിന്ദ് ഏക്‌ബോതെയെ മാര്‍ച്ച് 19 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് പൂനെ കോടതി. കേസിലെ പ്രധാന പ്രതികളായ ഇരുവരും ബിജെപി – ആര്‍എസ്എസ് നേതൃത്വങ്ങളുമായി അടുത്ത ബന്ധമുള്ളവരാണ്.

മിലിന്ദ് ഏക്‌ബോതെ മൊബൈല്‍ ഫോണ്‍ വഴി അണികള്‍ക്ക് ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത് കണ്ടെത്താന്‍ പൊലീസിന് സമയം വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി ഒന്നിന്റെ അക്രമത്തിന് മുമ്പ് സമീപത്തെ ഹോട്ടലില്‍ ഏക്‌ബൊതെ യോഗം വിളിച്ചിരുന്നു. അക്രമത്തിന് നിര്‍ദ്ദേശം നല്‍കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നതായും പ്രോസിക്യൂട്ടര്‍ പറയുന്നു. ഭീമ കൊറിഗാവില്‍ ദലിതര്‍ക്കെതിരെ നടന്ന അക്രമത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധം മുംബയ് നഗരത്തെ സ്തംഭിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്ക അടുപ്പം പുലര്‍ത്തുന്ന സംഘപരിവാര്‍ നേതാവാണ് സംഭാജി ഭിഡെ.

This post was last modified on March 16, 2018 12:28 pm

Related Post
Leave a Comment