X

തല്ലില്ലെന്ന് ഉറപ്പ് തന്നാല്‍ മന്ത്രിസഭ യോഗത്തിന് വരാം: കെജ്രിവാളിന് ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ കത്ത്

താനടക്കമുള്ള ഉദ്യോഗസ്ഥര്‍ വരുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ തങ്ങള്‍ക്ക് നേരെ ശാരീരികമോ വാക്കുകള്‍ കൊണ്ടോ ആക്രമണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തുമെന്ന വിശ്വാസത്തിന്റെ പുറത്തായിരിക്കും യോഗത്തില്‍ പങ്കെടുക്കുകയെന്നും അംശു പ്രകാശിന്റെ കത്തില്‍ പറയുന്നു.

തന്നെ മര്‍ദ്ദിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലന്ന് ഉറപ്പ് നല്‍കിയാല്‍ മന്ത്രിസഭാ യോഗത്തിന് എത്താമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചീഫ് സെക്രട്ടറി അംശു പ്രകാശ്. ഉദ്യോഗസ്ഥര്‍ ജോലിക്ക് കയറാന്‍ ഉത്തരവിടണം എന്ന്് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അംശു പ്രകാശ് ഇക്കാര്യമാവശ്യപ്പെട്ട് കെജ്രിവാളിന് കത്തയച്ചത്.

താനടക്കമുള്ള ഉദ്യോഗസ്ഥര്‍ വരുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ തങ്ങള്‍ക്ക് നേരെ ശാരീരികമോ വാക്കുകള്‍ കൊണ്ടോ ആക്രമണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തുമെന്ന വിശ്വാസത്തിന്റെ പുറത്തായിരിക്കും യോഗത്തില്‍ പങ്കെടുക്കുകയെന്നും അംശു പ്രകാശിന്റെ കത്തില്‍ പറയുന്നു. കഴിഞ്ഞ 19ന് രാത്രി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് എഎപി എംഎല്‍എമാര്‍ തന്നെ മര്‍ദ്ദിച്ചെന്ന് അംശു പ്രകാശ് ആരോപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ കക്ഷികളും ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രംഗത്തുവന്നു.
പിന്നാലെ സര്‍ക്കാര്‍ നടപടികളില്‍ നിന്ന് പ്രതിഷേധത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയതോടെയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണറോട് ഉദ്യോഗസ്ഥര്‍ ജോലിക്ക് കയറാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കെജ്രിവാളിന് അംശു പ്രകാശ് കത്തയച്ചത്. വെള്ളിയാഴ്ച ലഫ്റ്റനന്റ് ഗവര്‍ണറിനെ നേരിട്ട് കണ്ട കെജ്രിവാള്‍ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം അംശു പ്രകാശിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറയുന്നതുവരെ മന്ത്രിമാരുമായി കത്തുകള്‍ മുഖേനേ മാത്രമേ പ്രതികരിക്കൂ എന്നാണ്
ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗമായ ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഉന്നതരുടെ നിലപാട്.

This post was last modified on February 27, 2018 6:06 pm