എയര്‍ ഇന്ത്യ, വിസ്റ്റാര വിമാനങ്ങള്‍ നേര്‍ക്കുനേരെ വന്ന് കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഏഴിന് മുംബൈ വ്യോമപാതയിലുണ്ടായ സംഭവം ഇന്നാണ് പുറത്തുവന്നത്. എതിര്‍ദിശയില്‍ പോകുന്ന രണ്ട് വിമനങ്ങള്‍ ഒരേസമയം ഇത്രയടുത്ത് വന്ന അപകടകരമായ സാഹചര്യം ഇന്ത്യന്‍ വ്യോമപാതയില്‍ മുമ്പുണ്ടായിട്ടില്ല.
സംഭവത്തില്‍ വിസ്റ്റാരയുടെ രണ്ട് പൈലറ്റുമാരോടും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദീകരണം ചോദിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തങ്ങള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍(എടിസി) നിര്‍ദ്ദേശമനുസരിച്ചാണ് 27,000 അടിയില്‍ വിമാനം പറത്തിയതെന്നാണ് വിസ്റ്റാരയുടെ വിശദീകരണം. ബുധനാഴ്ച രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു സംഭവം. എയര്‍ഇന്ത്യയുടെ എയര്‍ബസ് എ-319 മുംബൈയില്‍ നിന്നും ഭോപ്പാലിലേക്ക് എഐ 631 എന്ന പേരിലും വിസ്റ്റാരയുടെ എ-320 നിയോ ഡല്‍ഹിയില്‍ നിന്നും പൂനെയിലേക്ക് യുകെ 997 എന്ന പേരിലും പറക്കുകയായിരുന്നു. 29,000 അടിയില്‍ പറക്കാനായിരുന്നു വിസ്റ്റാരയ്ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം.
എന്നാല്‍ 27,100 അടിയിലേക്ക് താഴ്ത്തിയാണ് ഇവര്‍ പറന്നത്. 152 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇരു വിമാനങ്ങളും 2.8 കിലോമീറ്റര്‍ അകലത്തിലെത്തുമ്പോള്‍ 100 അടിയുടെ മാത്രം വ്യത്യാസമാണ് ഉണ്ടായത്. 2.8 കിലോമീറ്റര്‍ എന്നത് സെക്കന്റുകള്‍ക്കുള്ളില്‍ എത്തുന്ന ദൂരമാണ്. ട്രാഫിക് കൊളിഷന്‍ അവോയ്ഡ് സിസ്റ്റത്തിലെ (ടിസിഎസ്) അലാറം മുഴങ്ങുകയും ഇരുവിമാനങ്ങളിലെയും കോക്പിറ്റില്‍ വിവരം എത്തുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റുമാര്‍ ഇടപെട്ടാണ് കൂട്ടിയിടി ഒഴിവാക്കിയത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് ഒഴിവായതെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന.