X

കൊച്ചി മെട്രോയില്‍ ആദ്യ തൊഴിലാളി യൂണിയന്‍: സമരം ചെയ്ത് സ്ഥാപനത്തെ പൂട്ടാനുള്ളതല്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി മെട്രോ യാത്ര ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യത്തെ മറ്റ് മെട്രോ യൂണിയനുകളുടെ ചുവട് പിടിച്ച് ജീവനക്കാരുടെ സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കൊച്ചി മെട്രോയില്‍ ആദ്യ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

കൊച്ചി മെട്രോ യാത്ര ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യത്തെ മറ്റ് മെട്രോ യൂണിയനുകളുടെ ചുവട് പിടിച്ച് ജീവനക്കാരുടെ സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. എക്‌സിക്യൂട്ടീവ് വിഭാഗത്തിലെയും എക്‌സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെഎംആര്‍എല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് ഇടത് ആഭിമുഖ്യത്തിലുള്ള സംഘടന രൂപീകരിച്ചത്.

അസിസ്റ്റന്റ് എന്‍ജിനിയര്‍ മുതല്‍ മുകളിലേക്കുള്ള എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ 170 പേരാണ് കൊച്ചി മെട്രോയിലുള്ളത്. ഈ വിഭാഗത്തില്‍ നിന്നും കുറച്ച് പേര്‍ മാത്രമാണ് യൂണിയന്‍ അംഗത്വ എടുത്തിരിക്കുന്നത്. അതേസമയം 400 ജീവനക്കാരുള്ള നോണ്‍എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ നിന്ന് 250ലേറെ പേര്‍ യൂണിയനില്‍ ചേര്‍ന്നിട്ടുണ്ട്. യൂണിയന്‍ എന്നത് കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനത്തെ പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള യൂണിയന്റെ ലോഗോ പ്രകാശനം ചെയ്തു. സ്റ്റേഷന്‍ കണ്‍ട്രോളര്‍ കെ ജയലാലാണ് യൂണിയന്‍ പ്രസിഡന്റ്. സ്റ്റേഷന്‍ എന്‍ജിനിയര്‍ എം എം സിബിയാണ് സെക്രട്ടറി. യൂണിയന്‍ വരുന്നതോടെ ഹര്‍ത്താല്‍ ദിവസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന രീതിയിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് നേതാക്കള്‍ പറഞ്ഞു.

read more:കന്യാസ്ത്രീ പീഡനക്കേസ്: ഫോറന്‍സിക് ലാബ് പൊലീസിന് നല്‍കിയ ഫയലിലെ രണ്ട് ഡിവിഡികള്‍ എവിടെ? അബദ്ധം സംഭവിച്ചതോ, അട്ടിമറിച്ചതോ?