അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് മകന്റെ വിവാഹത്തിന് പങ്കെടുക്കാനുള്ള അപേക്ഷ കോടതി നിരസിച്ചു. മാര്‍ച്ച് ഒമ്പതിന് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്ത പ്രദീപ് ശര്‍മ്മയുടേ ജാമ്യാപേക്ഷയാണ് ജാംനഗര്‍ കോടതി തള്ളിയത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തത്.
യു.എസ്സിലുള്ള മകന്റെ വിവാഹം വീഡിയോ കോള്‍ വഴി കാണാനാണ് പ്രദീപ് ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. മാര്‍ച്ച് മുപ്പതിനാണ് ഇദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് വിവാഹിതനാകുന്നത്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് മാര്‍ച്ച് 24 മുതല്‍ 31 വരെ താല്‍ക്കാലിക ജാമ്യം കിട്ടാനായി പ്രദീപ് ശ്രമിച്ചത്. യു.എസ്സിലേക്ക് പോകാനാകാത്ത ബന്ധുക്കളുടെ കൂടെ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി വിവാഹം കാണാനായിരുന്നു പദ്ധതി.
മുഴുവന്‍ കുടുംബാംഗങ്ങളും യു.എസ്സിലാണെന്ന് പ്രതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും, അത് കൊണ്ട് വിവാഹാഘോഷത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിന് വലിയ പ്രസക്തിയില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയ അതേ ദിവസമാണ് ആന്റി കറപ്ഷന്‍ ബ്യൂറോ ശര്‍മ്മയെ അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ നിന്ന് റിലീസാകുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് എസിബി ശര്‍മ്മക്കെതിരെയുള്ള എഫ്.ഐ.ആര്‍ സമര്‍പ്പിക്കുന്നത്. ഒരു സ്വകാര്യ ഷിപ്പിങ്ങ് കമ്പനി മാനേജിങ്ങ് ഡയറക്ടറായ സഹായ് രാജിന്റെ മൊഴിയെ തുടര്‍ന്നാണ് ഈ കേസ്. 2008 ല്‍ ഒരു ഫണ്ട് പാസ്സാകുന്നതുമായി ബന്ധപ്പെട്ട് ശര്‍മ്മക്ക് 25 ലക്ഷം കൈക്കൂലി കൊടുത്തതായാണ് സഹായ് രാജിന്റെ ആരോപണം.
എന്നാല്‍ സംഭവം നടന്നതായി പറയുന്ന തീയതിക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞ് എഫ്.ഐ.ആര്‍ ഇടുന്നത്, തന്നെ അഴിക്കകത്ത് കുരുക്കിയിടാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് ശര്‍മ്മ പറയുന്നു. ആന്റി കറപ്ഷന്‍ ബ്യൂറോ, കൈക്കൂലിക്കേസില്‍ ഇത് വരെ ചോദ്യം ചെയ്യുക പോലും ഉണ്ടായിട്ടില്ലെന്നും ശര്‍മ്മ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പ്രസ്താവിക്കുന്നുണ്ട്