X

കേരളമിപ്പോള്‍ ഭ്രാന്ത് മൂത്ത് നട്ടപ്രാന്ത് പിടിച്ചവന്റെ അവസ്ഥയിലാണ്: ടി പത്മനാഭന്‍

മുമ്പൊരാള്‍ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞ കാലത്തുനിന്നാണ് നവോത്ഥാന പ്രസ്ഥാനം കൈപിടിച്ച് നടത്തിയത്

കേരളം ഭ്രാന്തിന്റെ അവസ്ഥയില്‍ നിന്നും നട്ടപ്രാന്തിന്റെ അവസ്ഥയിലെത്തിയെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. കണ്ണൂര്‍ ശിക്ഷക് സ്ഥാനില്‍ നടന്ന സാമൂഹിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ നവോത്ഥാന പ്രസ്ഥാനം ഏറെ മുന്നോട്ട് നയിച്ചു. മുമ്പൊരാള്‍ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞ കാലത്തുനിന്നാണ് നവോത്ഥാന പ്രസ്ഥാനം കൈപിടിച്ച് നടത്തിയത്. ശ്രീനാരായണഗുരുവായിരുന്നു അമരക്കാരന്‍. അരുവിപ്പുറത്ത് ക്ഷേത്രം നിര്‍മ്മിച്ചതിനെ മേല്‍ജാതിക്കാര്‍ എതിര്‍ത്തപ്പോള്‍ താന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം കേരളം ഗംഭീര സാമൂഹിക മുന്നേറ്റമാണ് കണ്ടത്.

ഭൂമിയിലെ സര്‍വ ചരാചരങ്ങളെയും ഒന്നായി കണ്ടയാളാണ് ചട്ടമ്പി സ്വാമികള്‍. വാഗ്ഭടാനന്ദന്‍, ആലത്തൂര്‍ സിദ്ധാശ്രമം ഗുരു എന്നിവരുടെ സംഭാവനയും പ്രധാനമാണെന്നും മലയാളത്തിന്റെ പ്രിയ കഥാകാരന്‍ പറഞ്ഞു. ഇവരെ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തിയാണ് മന്നത്ത് പത്മനാഭന്‍. വിമോചന സമര നായകനെന്നാണ് അറിയപ്പെടുന്നതെങ്കിലും ജാതീയതയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ പടപൊരുതിയയാളാണ് മന്നം. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇന്നത്തെ തലമുറയ്ക്ക് സങ്കല്‍പ്പിക്കാനാകുന്നതിനും അപ്പുറമാണെന്നും ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

ജീ സുകുമാരന്‍ നായരെ അളക്കുന്ന അളവുകോല് കൊണ്ട് മന്നത്തെ അളക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇവരൊക്കെ അന്ന് തന്ന ഊര്‍ജ്ജത്തില്‍ നിന്നാണ് തനിക്ക് ജാതിയതയ്‌ക്കെതിരായ ചിന്ത ഉണര്‍ന്നത്. ഉന്നതജാതിയില്‍പ്പെട്ട തന്റെ ഭാര്യ മരിച്ചപ്പോള്‍ ബലികര്‍മ്മം നടത്തിയത് താഴ്ന്ന ജാതിക്കാരനായ തന്റെ സുഹൃത്ത് രാമചന്ദ്രനാണെന്നും ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മരിച്ചാലും രാമചന്ദ്രന്‍ തന്നെയാകും കര്‍മ്മം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

 

Related Post
Leave a Comment