X

പുനഃപരിശോധന ഹര്‍ജികള്‍ തള്ളും, അല്ലെങ്കില്‍ മഹാത്ഭുതം സംഭവിക്കണം; രാഹുല്‍ ഈശ്വര്‍

യുവതി പ്രവേശന ഉത്തരവിനെതിരെ നല്‍കിയിരിക്കുന്ന പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി തള്ളിക്കളയാനാണ് സാധ്യതയെന്ന് രാഹുല്‍ ഈശ്വര്‍. പുനഃപരിശോധന ഹര്‍ജികള്‍ ആദ്യം പരിഗണിച്ചിരുന്നെങ്കില്‍ പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നിവെന്നും എന്നാല്‍ റിട്ടുകള്‍ പുനഃപരിശോധനയ്ക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചതോടെ അനുകൂലമായ തീരുമാനം കോടതിയില്‍ നിന്നുണ്ടാകാന്‍ സാധ്യത വളരെ വിരളമാണെന്നും വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയ അതേ ബഞ്ചില്‍ തന്നെയാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണനയ്ക്കു വന്നിരിക്കുന്നതെന്നും 49 അല്ല എത്ര തന്നെ ഹര്‍ജികള്‍ ഉണ്ടായാലും കോടതിയുടെ നിലപാട് മാറ്റുക എന്നത് തുലോം വിരളമാണെന്നാണ് രാഹുല്‍ പറയുന്നത്. മുന്‍ ഉത്തരവ് പുറപ്പെടുവിച്ച ഭരണഘടന ബഞ്ചില്‍ ഒരാള്‍ മാത്രമാണ് പുതിയതായി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ജ. ഇന്ദു മല്‍ഹോത്രയുടെ നിലപാടിന് ഒപ്പം നിന്നാല്‍ പോലും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും രാഹുല്‍ പറഞ്ഞു. അല്ലെങ്കില്‍ എന്തെങ്കിലും മഹാത്ഭുതം സംഭവിക്കണമെന്നും രാഹുല്‍ പറഞ്ഞു.

സുപ്രിം കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകില്ലെങ്കില്‍ ജല്ലിക്കെട്ടിന്റെ കാര്യത്തില്‍ ചെയ്തപോലെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സുപ്രിം കോടതിയില്‍ തോറ്റാലും ശബരിമലയില്‍ യുവതി പ്രവേശനം തടയുന്നതില്‍ നിന്നും പിന്നോട്ടു പോകില്ലെന്നും സമുദായ സംഘടനകള്‍ അടക്കം ഇക്കാര്യത്തില്‍ പ്രതിരോധവുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രാഹുല്‍ പറഞ്ഞു. സുപ്രിം കോടതിയില്‍ നിന്നും അനുകൂലമായ വിധിയുണ്ടാവുകയാണെങ്കില്‍ എല്ലാവരും നവംബര്‍ 16 ന് ശബരിമലയില്‍ എത്തണമെന്നും പ്രതികൂലമായ വിധിയാണെങ്കില്‍ നവംബര്‍ 15 ന് എത്തണമെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെടുകയുണ്ടായി.

This post was last modified on November 13, 2018 1:39 pm

Related Post
Leave a Comment