X

ലീന മണിമേഖലയുടെ ലൈംഗികാരോപണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സൂസി ഗണേഷ്

മീ ടൂ പ്രചരണത്തില്‍ വെള്ളംചേര്‍ക്കുന്ന ലീന മണിമേഖലയെ പോലെയുള്ളവരെ തിരിച്ചറിയണമെന്ന് സൂസി ഗണേഷ്‌

തമിഴ് എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായികയുമായ ലീന മണിമേഖല ഉന്നയിച്ച ലൈംഗിക ആരോപണത്തിനെതിരെ ക്രിമിനല്‍ മാനന്ഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതായി സംവിധായതന്‍ സൂസി ഗണേഷ്. കേരളത്തിലെ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെയും കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി തുറന്നു പറയാന്‍ കാണിച്ച ധൈര്യത്തിന്റെയും ബലത്തിലാണ് 2005ല്‍ നടന്ന സംഭവം താന്‍ തുറന്നു പറയുന്നതെന്ന് മീ ടൂ വെളിപ്പെടുത്തലില്‍ ലീന പറയുന്നു.

ലീന ഒരു ടെലവിഷന്‍ അവതാരികയായിരുന്ന കാലത്താണ് സംഭവമെന്ന് പറയപ്പെടുന്നു. സൂസി ഗണേഷിനെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ അഭിമുഖം ചെയ്യാനാണ് താന്‍ പോയതെന്ന് ലീന പറയുന്നു. അഭിമുഖം കഴിഞ്ഞ് രാത്രി ഏറെ വൈകി പോകാന്‍ ഓട്ടോ കാത്തിരുന്ന തനിക്ക് സൂസി ഗണേഷ് ലിഫ്റ്റ് വാഗ്ദാനം ചെയ്‌തെന്നും ഇവര്‍ പറയുന്നു. തുടക്കത്തില്‍ മാന്യമായി സംസാരിച്ച ഇയാളുടെ സ്വഭാവം പിന്നീട് മാറുകയായിരുന്നു. തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ച ഇയാളെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ സെന്‍ട്രല്‍ ലോക്ക് ഇടുകയായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഇയാള്‍ തന്റെ ഫോണ്‍ കാറിനുള്ളിലേക്ക് വലിച്ചെറിഞ്ഞെന്നും ഇവര്‍ പറയുന്നു. യാചിച്ചിട്ടും കാര്‍ നിര്‍ത്താന്‍ ഇയാള്‍ തയ്യാറായില്ല. കാറിന്റെ ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുമെന്ന് പറഞ്ഞിട്ടും ഇയാള്‍ വഴങ്ങിയില്ല. ഒടുവില്‍ ലീന തന്റെ സുരക്ഷയ്ക്കായി കയ്യില്‍ കരുതാറുള്ള കത്തി പുറത്തെടുക്കുന്നത് വരെ ഇയാള്‍ തെരുവുകള്‍ തോറും വാഹനം ഓടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഭയം കാരണം ഇക്കാര്യം കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നില്ല. അതേസമയം മീ ടൂ പ്രചരണം ആരംഭിച്ചതോടെ സംവിധായകന്റെ പേര് പറഞ്ഞ് തന്നെ സംഭവം പുറത്തുപറയാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം ലീന മണിമേഖലയുടെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും അവ തന്നെ ഞെട്ടിച്ചെന്നുമാണ് സൂസി ഗണേഷന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്. അവരുടെ കഥ വെറും കെട്ടുകഥയാണെന്നും സൂസി പറയുന്നു. ഈ ലോകം നുളയന്മാരുടെയും കള്ളന്മാരുടെയുമാണെന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു. നിങ്ങളുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ എന്റെ പക്കലുണ്ട്. മീ ടൂ പ്രചരണത്തില്‍ വെള്ളംചേര്‍ക്കുന്ന ഇവരെപ്പോലുള്ളവരെ തിരിച്ചറിയണമെന്നാണ് തനിക്ക് സോഷ്യല്‍ മീഡിയയിലെ വ്യക്തികളോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

ലീന ഒരിക്കല്‍ തന്നോട് അസിസ്റ്റന്റ് ഡയറക്ടറുടെയോ ഗാനരചനയോ നല്‍കാമോയെന്ന് ചോദിച്ചു. എന്നാല്‍ താനതിന് തയ്യാറായില്ല. ഇപ്പോള്‍ തന്റെ വ്യക്തിജീവിതത്തിലും കരിയറിലും പരാജയപ്പെട്ട അവര്‍ അനാവശ്യമായി തന്നെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സല്‍പ്പേര് പ്രധാനമാണ്. തനിക്കും അങ്ങനെ തന്നെയാണെന്നും അതിനാലാണ് മാനനഷ്ടക്കേസ് കൊടുക്കുന്നതെന്നും സൂസി ഗണേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സ്ത്രീകള്‍ അനുഭവിച്ച ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള വേദിയാണ് മീടൂവെന്നും എന്നാല്‍ മാനനഷ്ടക്കേസ് അതിലുയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്നും ലീന മണിമേഖല പറയുന്നു.

This post was last modified on October 20, 2018 5:53 pm

Related Post
Leave a Comment