X

ദിലീപിന്റെ കാര്യം ചോദിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചു: താന്‍ നടിക്കൊപ്പമെന്നും ഊര്‍മ്മിള ഉണ്ണി

യോഗത്തിലെ തീരുമാനങ്ങളെന്ന നിലയില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പലതും വാസ്തവ വിരുദ്ധമാണെന്നും ഊര്‍മ്മിള

ദിലീപിനെ തിരിച്ചെടുക്കാന്‍ എഎംഎംഎ യോഗത്തില്‍ താന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ഊര്‍മ്മിള ഉണ്ണി. തിനിക്ക് മാത്രമാണ് അതിനുള്ള ധൈര്യമുണ്ടായതെന്നും ഊര്‍മ്മിള കോഴിക്കോട് പറഞ്ഞു. വീട്ടിലെ വേലക്കാരി രണ്ട് ദിവസം വരാതിരുന്നാല്‍ അവര്‍ മടങ്ങി വരുമോയെന്ന ആശങ്ക സ്വാഭാവികമാണ്. അത്തരമൊരു സംശയമം മാത്രമാണ് തന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഊര്‍മ്മിള വ്യക്തമാക്കി. കോഴിക്കോട് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയായാണ് ഊര്‍മ്മിള എത്തിയത്. നിരവധി പേര്‍ ഊര്‍മ്മിളയ്‌ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് വ്യക്തമാക്കി ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

യോഗത്തിലെ തീരുമാനങ്ങളെന്ന നിലയില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പലതും വാസ്തവ വിരുദ്ധമാണ്. താന്‍ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു. നേരത്തെ മറ്റുള്ളവരെല്ലാം നിര്‍ബന്ധിച്ചിട്ടാണ് താന്‍ യോഗത്തില്‍ ദിലീപിനെക്കുറിച്ച് ചോദിച്ചതെന്നും ഊര്‍മ്മിള ഉണ്ണി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. യോഗം അവസാനിക്കാറായ സമയത്ത് ഇനി ആര്‍ക്കെങ്കിലും ചോദ്യങ്ങളുണ്ടോയെന്ന് വേദിയിലുള്ളവര്‍ ആരാഞ്ഞു. ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നു.

ദിലീപിനെ തിരിച്ചെടുക്കുമോയെന്ന് ചോദിക്കാന്‍ എന്നോട് നിര്‍ബന്ധിച്ചു. ചോദിക്കാനായി എഴുന്നേറ്റ് നിന്നപ്പോള്‍ വേദിയിലേക്ക് വന്ന് മൈക്കില്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു. വേദിയില്‍ കയറി ഒരു ചോദ്യം മാത്രമാണ് ചോദിച്ചത്. ‘നമ്മുടെ ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്’ എന്നായിരുന്നു അത്.

പക്ഷെ മാധ്യമങ്ങള്‍ ഇതിനെ വളച്ചൊടിച്ചു. ദിലീപിനെ തിരിച്ചെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുവെന്നാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്.

Related Post
Leave a Comment