സ്കോട്ട് ക്ലെമന്റ്, ഡാന്‍ ബാല്‍സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)
പ്രസിഡന്റാവാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി യോഗ്യനല്ലെന്ന പൊതുധാരണ നിലനില്‍ക്കെ, വൈറ്റ് ഹൗസില്‍ എത്താനുള്ള ഓട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഹിലാരി ക്ലിന്റണ് നാല് പോയിന്റുകളുടെ മേല്‍ക്കൈയുണ്ടെന്ന് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രമുള്ളപ്പോള്‍ വാഷിംഗ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ് നടത്തിയ അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നു.
ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും പ്രക്ഷുബ്ദമായ ഒരവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് അഭിപ്രായസര്‍വെ സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരെ ലൈംഗിക ദുഃസ്വാതന്ത്ര്യം എടുക്കുന്നതിനെ കുറിച്ച് ട്രംപ് നടത്തിയ സംഭാഷണങ്ങളുടെ വീഡിയോ ടേപ്പ് പുറത്തുവരികയും ട്രംപ് തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് നിരവധി സ്ത്രീകള്‍ ആരോപണം ഉന്നയിക്കുകയും ചെയ്ത ദിവസങ്ങളായിരുന്നു ഇത്.
സ്ത്രീകള്‍ക്കെതിരെ അനാവശ്യ ലൈംഗിക സ്വാതന്ത്ര്യമെടുത്ത ട്രംപ്, സ്തീകള്‍ക്കെതിരെ താന്‍ നടത്തിയ കാര്യങ്ങളെ കുറിച്ച് വീമ്പടിച്ച ടേപ്പുകളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ക്ഷമാപണങ്ങള്‍ ആത്മാര്‍ത്ഥയില്ലാത്തതാണെന്ന് സര്‍വെയോട് പ്രതികരിച്ച 10ല്‍ ഏഴുപേരും അഭിപ്രായപ്പെടുന്നു. എന്നാല്‍, അദ്ദേഹത്തിന് ലഭിക്കുന്ന മൊത്തം പിന്തുണയെ സംബന്ധിച്ചിടത്തോളം ഈ വിവാദത്തിന് വളരെ ചെറിയ പ്രത്യാഘാതമേ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളു.
നാലുശതമാനം പിശകു വ്യതിയാനം കണക്കാക്കപ്പെടുന്ന സര്‍വെയെ സംബന്ധിച്ചിടത്തോളം, വോട്ടു ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്കിടയില്‍ ഹിലാരി ക്ലിന്റണ് 43നെതിരെ 47 ശതമാനത്തിന്റെ നേരിയ മേല്‍ക്കൈ മാത്രമേ ട്രംപിന് മുകളിലുള്ളു. ലിബേര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗാരി ജോണ്‍സണ് അഞ്ച് ശതമാനത്തിന്റെയും ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയിന് രണ്ട് ശതമാനത്തിന്റെയും പിന്തുണ ലഭിച്ചു. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയിലും സമാനമായ നാലു ശതമാനത്തിന്റെ മുന്‍തൂക്കമാണ് ഹിലാരിക്കുള്ളത്. അവര്‍ക്ക് 44 ഉം, ട്രംപിന് 40 ഉം ജോണ്‍സണ് ആറും സ്‌റ്റെയിന് മൂന്നും ശതമാനം വീതം പിന്തുണ ലഭിച്ചു. രണ്ടും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍, വോട്ടു ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്കിടയില്‍ ഹിലാരി 50-46 ശതമാനത്തിന് ട്രംപിന് മേല്‍ പിന്തുണ ലഭിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ അത് 50-44 ശതമാനമാണ്.
പ്രസിഡന്‍ഷ്യല്‍ സംവാദത്തിന്റെ തലേദിവസം നടത്തിയ വാഷിംടണ്‍ പോസ്റ്റ്-എബിസി സര്‍വെയില്‍ നിന്നും നേരിയ വ്യത്യാസം മാത്രമാണ് ഇപ്പോഴത്തെ സര്‍വെ സൂചിപ്പിക്കുന്നത്. ആ സമയത്ത്, വോട്ട് ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്കിടയില്‍ ഹിലാരിക്ക് വെറും രണ്ടു ശതമാനത്തിന്റെ നാമമാത്രമായ മേല്‍ക്കൈ മാത്രമാണുണ്ടായിരുന്നത്. വിഡിയോ പുറത്തുവന്നശേഷം നടന്ന മറ്റു ചില സര്‍വെകളെക്കാള്‍ ഭേദമാണ് ഈ സര്‍വെയില്‍ ട്രംപിന്റെ നിലയെങ്കിലും, ഈ മുന്‍തൂക്കം വോട്ടെടുപ്പ് ദിവസം വരെ ഹിലാരിക്ക് നിലനിറുത്താനായാല്‍ അത് ഇലക്ടറല്‍ കോളേജ് ഭൂരിപക്ഷത്തില്‍ നിര്‍ണായകമായി മാറിയേക്കും.
തങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കിടയില്‍ ഇരുവരും തുല്യതയാണ് പുലര്‍ത്തുന്നത്. തങ്ങളുടെ ഇപ്പോഴത്തെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് ട്രംപിന്റെ 88 ശതമാനം അനുയായികളും ഹിലാരിയുടെ 89 ശതമാനം അനുയായികളും പറയുന്നു.
ട്രംപിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തങ്ങളുടെ നിലപാടുകള്‍ കടുപ്പിക്കുന്നതിന്റെ സൂചനകളും സര്‍വെ തരുന്നുണ്ട്. ഈ വിഭജനത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരു ചോദ്യം പ്രധാനമാണ്. താനിക്ക് രാജ്യത്തെ നിയമനടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നെങ്കില്‍, സ്വകാര്യ ഇ-മെയില്‍ സര്‍വറിന്‍റെ പേരില്‍ തന്റെ എതിരാളി ഇപ്പോള്‍ ജയിലിലായിരുന്നേനെ എന്ന ട്രംപിന്റെ പ്രസ്താവന ഉചിതമായിരുന്നോ എന്ന ചോദ്യത്തിന് 10ല്‍ നാലുപേരും ശരി എന്ന് ഉത്തരം നല്‍കിയപ്പോള്‍ പ്രസ്താവന അനുചിതമായിരുന്നു എന്ന് പറഞ്ഞവര്‍ 57 ശതമാനമാണ്. 10 റിപബ്ലിക്കന്മാരില്‍ ഏഴു പേരും ട്രംപ് അനുകൂലികളില്‍ എട്ടുപേരും ട്രംപിന്റെ ഭാഷയോട് യോജിച്ചു.
പ്രചാരണത്തിന്റെ ഈ ഘട്ടത്തില്‍ തങ്ങളുടെ മുന്‍ഗാമികള്‍ക്ക് ലഭിച്ചതിന്റെ വളരെ കുറഞ്ഞ അളവിലുള്ള ആവേശം മാത്രമേ ട്രംപിന്റെയും ഹിലാരിയുടെയും അനുയായികളില്‍ നിന്നും ഇരുവര്‍ക്കും ലഭിക്കുന്നുള്ളു എന്നതാണ് വസ്തുത. തങ്ങള്‍ കടുത്ത ആവേശത്തിലാണെന്ന് 83 ശതമാനം ഹിലാരി അനുയായികളും 79 ശതമാനം ട്രംപ് അനുകൂലികളും പറയുന്നു. നാലു വര്‍ഷം മുമ്പ്, ബരാക് ഒബാമയുടെയും എതിരാളി റിപ്പബ്ലിക്കന്‍ മിറ്റ് റോമ്‌നിയുടെയും 90 ശതമാനത്തിലേറെ അനുയായികളാണ് ഇത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനം നടത്തിയത്.
എന്നാല്‍ തങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയോടുള്ള എതിര്‍പ്പ് ഇവരുടെയും അനുയായികളുടെയിടയില്‍ അതിന്റെ മൂര്‍ദ്ധന്യത്തിലാണ്. ട്രംപിന്റെ 87 ശതമാനം അനുയായികള്‍ക്കും ഹിലാരിയോട് ശക്തമായ വിയോജിപ്പുള്ളപ്പോള്‍, ഹിലാരിയുടെ 90 ശതമാനം അനുയായികള്‍ക്കും ട്രംപിനോട് വെറുപ്പാണുള്ളത്.
സ്ത്രീകളെ അപമാനിച്ചു കൊണ്ട് വളരെ അപക്വമായി ട്രംപ് സംസാരിക്കുന്ന പതിനൊന്ന് വര്‍ഷം പഴക്കമുള്ള ‘അക്‌സസ് ഹോളിവുഡ്’ വീഡിയോ ഒക്ടോബര്‍ ഏഴിന് പുറത്തുവന്നതോടെ ട്രംപിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്നു മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട റിപബ്ലിക്കന്‍ പ്രതിനിധികള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
വീഡിയോയില്‍ താന്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ ട്രംപ് തുടര്‍ ക്ഷമാപണങ്ങള്‍ തന്നെ നടത്തിയെങ്കിലും, വോട്ടു ചെയ്യാന്‍ സാധ്യതയുള്ളവരില്‍ പത്തില്‍ ആറുപേരും അദ്ദേഹത്തിന്റെ ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് വിശ്വസിക്കുന്നവരാണ്. ഇതില്‍ അഞ്ചില്‍ ഒന്ന് റിപ്പബ്ലിക്കന്മാരും പത്തില്‍ ആറ് ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിക്കാരും ഉള്‍പ്പെടുന്നു. വീഡിയോ പുറത്തായതോടെ തങ്ങള്‍ ട്രംപിന് വോട്ടുചെയ്യാനുള്ള സാധ്യത കുറവാണെന്ന് മൊത്തം വോട്ടു ചെയ്യാന്‍ സാധ്യതയുള്ളവരില്‍ മൂന്നിലൊന്നും പറയുന്നു. ഇതില്‍ 13 ശതമാനം റിപ്പബ്ലിക്കന്മാരും ഉള്‍പ്പെടുന്നു.
വീഡിയോയില്‍ പറഞ്ഞതുപോലെയുള്ള പ്രവൃത്തികള്‍ താന്‍ ഒരിക്കലും ചെയ്തിട്ടില്ലെന്ന് രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ട്രംപ് പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം തങ്ങളെ അവിഹിതമായി സ്പര്‍ശിച്ചു എന്ന ആരോപണവുമായി നിരവധി സ്ത്രീകള്‍ രംഗത്തുവന്നപ്പോഴും ഇതേ നിലപാട് തന്നെയാണ് ട്രംപ് ആവര്‍ത്തിച്ചത്.
എന്നാല്‍ ട്രംപിന്റെ നിഷേധം സംശയാസ്പദമാണ് എന്ന് കരുതുന്നവരാണ് വോട്ടു ചെയ്യാന്‍ സാധ്യതയുള്ളവരില്‍ ഭൂരിപക്ഷവും എന്നാണ് വാഷിംഗ്ടണ്‍-എബിസി സര്‍വെ പുറത്തുവന്നതിന് ശേഷമുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കെതിരെ ട്രംപ് അനഭിലഷണീയമായ ലൈംഗിക മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടാവാമെന്ന് 68 ശതമാനം പറയുമ്പോള്‍ 12 ശതമാനം ഇതിനെതിരാണ്. ഇത്തരം പെരുമാറ്റങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടാവാമെന്ന് പകുതിയോളം റിപബ്ലിക്കന്മാര്‍ കരുതുന്നു. 22 ശതമാനം പേര്‍ ഇത് നിഷേധിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ അഭിപ്രായം വ്യക്തമാക്കാത്തവരാണ്.
തന്റെ അഭിപ്രായങ്ങള്‍ ‘സ്വകാര്യ തമാശകള്‍’ മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാണ് ട്രംപ് ആവര്‍ത്തിച്ച് ശ്രമിച്ചത്. ലോക്കര്‍ റൂമുകളില്‍ പുരുഷന്മാര്‍ സാധാരണ നടത്തുന്ന തമാശകള്‍ മാത്രമാണോ അതെന്ന ചോദ്യത്തിന് അതെ എന്ന് പത്തില്‍ നാലുപേര്‍ പറഞ്ഞപ്പോള്‍ ‘സാധാരണ ആണ്‍സംഭാഷണങ്ങള്‍ക്ക് അപ്പുറമുള്ളതാണ്’ അതെന്നായിരുന്നു 52 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്.
ഈ ചോദ്യത്തിനുള്ള ഉത്തരത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്: ഇതൊരു സാധാരണ ലോക്കര്‍ റൂം തമാശയാണെന്ന് 10ല്‍ നാല് പുരുഷന്മാരും പത്തില്‍ നാല് സ്ത്രീകളും അഭിപ്രായപ്പെട്ടു. എന്നാല്‍ വിദ്യാഭ്യാസ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ നിര്‍ണായക വ്യത്യാസം ഉണ്ടായിട്ടുണ്ട്. ബിരുദമില്ലാത്തവരില്‍ 53 ശതമാനം ഇത് സാധാരണമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, കോളേജ് ബിരുദമുള്ള 55 ശതമാനം വെള്ളക്കാര്‍ സാധാരണ പുരുഷന്മാര്‍ നടത്തുന്ന പരമാര്‍ശങ്ങള്‍ക്ക് അപ്പുറമുള്ളതാണിതെന്ന നിലപാടുകാരാണ്.
സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വന്നതോടെ, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സ്ത്രീകളോടുള്ള പെരുമാറ്റം ഇതിലും മോശമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തിരിച്ചടിച്ചത്. തന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചരെ ഹിലാരി ഭീഷണിപ്പെടുത്തിയെന്നും ട്രംപ് ആരോപിച്ചു.
എന്നാല്‍ ഈ തരത്തിലുള്ള ആക്രമണത്തിന് ന്യൂനപക്ഷം വോട്ടര്‍മാരുടെ പിന്തുണ മാത്രമാണ് ലഭിക്കുന്നത്. സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തില്‍ ട്രംപും ബില്‍ ക്ലിന്റണും അതുപോലെ ഭര്‍ത്താവിനായി ഹിലാരി ക്ലിന്റണ്‍ ചെയ്ത നടപടികള്‍ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് അവ തമ്മില്‍ ഒരു സമാനതയുമില്ലെന്നായിരുന്നു ഉത്തരം. ട്രംപിന്റെ സ്ത്രീകളോടുള്ള പെരുമാറ്റം പ്രചാരണത്തില്‍ യുക്തമാണെന്നാണ് 55 ശതമാനവും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഹിലാരി എന്താണ് ചെയ്തതെന്നത് ഒരു വലിയ വിഷയമല്ലെന്ന് 62 ശതമാനം പേര്‍ പറയുമ്പോള്‍ ബില്‍ ക്ലിന്റണെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അനുചിതമാണെന്ന് 67 ശതമാനം അഭിപ്രായപ്പെടുന്നു.
ഹിലാരിയെയും ട്രംപിനെയും അസ്വീകാര്യരായാണ് അമേരിക്കക്കാര്‍ കാണുന്നത്. ഹിലാരിയുടെ അറ്റ പ്രതികൂല പോയിന്റുകള്‍ പതിനാലും (അനുകൂലമായി 42 ശതമാനവും പ്രതികൂലമായി 56 ശതമാനവും) ട്രംപിന്റെത് 25 മാണ് (37 ശതമാനം അനുകൂലവും 62 ശതമാനം പ്രതികൂലവും).
അതേസമയം തന്നെ, രണ്ട് പേരും സത്യസന്ധതരും വിശ്വസനീയരും അല്ലെന്ന അഭിപ്രായവുമുണ്ട്. ഹിലാരി വിശ്വസനീയ അല്ലെന്ന് 60 ശതമാനവും ട്രംപ് സത്യസന്ധനല്ലെന്ന് 62 ശതമാനവും പറയുന്നു.
ശക്തമായ ധാര്‍മ്മിക അടിത്തറയില്ലാത്ത വ്യക്തിയാണ് ഹിലാരിയെന്ന് 52 ശതമാനം പേര്‍ പറയുമ്പോള്‍ ട്രംപിനെക്കുറിച്ച് ഇതേ അഭിപ്രായമുള്ളവര്‍ 66 ശതമാനമാണ്. ഇത്തരം ചോദ്യങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള കാഴ്ചപ്പാടിലെ നിര്‍ണായകവും പ്രവചനീയവുമായ പക്ഷപാതിത്വ വ്യത്യാസങ്ങള്‍ ഉണ്ടാവുമെങ്കിലും, വോട്ടുചെയ്യാന്‍ സാധ്യതയുള്ള ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ 30 ശതമാനം പേരും ട്രംപിന് ശക്തമായ ധാര്‍മ്മികാടിത്തറയില്ലെന്ന അഭിപ്രായക്കാരാണ്. അദ്ദേഹത്തെ അനുകൂലിക്കുന്ന മൂന്നിരട്ടിപ്പേര്‍ ഹിലാരിക്ക് ധാര്‍മ്മിക അടിത്തറയില്ലെന്ന് അഭിപ്രായപ്പെടുന്നു.
മറ്റ് രണ്ട് പ്രധാനഘടകങ്ങളുടെ കാര്യത്തില്‍ അഭിപ്രായം ഹിലാരിക്ക് അനുകൂലവും ട്രംപിന് പ്രതികൂലവുമാണ്. കഴിഞ്ഞ മാസം നഷ്ടപ്പെട്ട തന്റെ നിലപാടുതറ തിരികെ പിടിക്കുന്നതിനുള്ള ട്രംപ് നേരിടുന്ന വെല്ലുവിളികളുടെ ശക്തമായ സൂചന കൂടിയാണിത്.
മാസങ്ങളായുള്ള അവരുടെ ജാഗ്രതയുള്ള കാഴ്ചപ്പാടുമായി ഒത്തു പോകുന്ന തരത്തില്‍, പത്തില്‍ ആറുപേരും പ്രസിഡന്റാവാന്‍ ഹിലാരി യോഗ്യയാണെന്ന് അഭിപ്രായപ്പെടുന്നു. അതുപോലെ, വോട്ടുചെയ്യാന്‍ സാധ്യതയുള്ളവരില്‍ പത്തില്‍ ആറുപേരും ട്രംപ് അയോഗ്യനാണെന്നും അഭിപ്രായപ്പെടുന്നു. പൊതുതിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വളരെ ചെറിയ മാറ്റം വന്നിട്ടുള്ള ഒരു തലമാണിത്.
പ്രസിഡന്റാവാനുള്ള വ്യക്തിത്വവും ക്ഷമയും അളക്കുന്ന ശാരീരിക്ഷമതയെ കുറിച്ചുള്ള ചോദ്യത്തിലും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള അന്തരം വ്യക്തമാണ്. ഹിലാരിക്ക് ശരിയായ ക്ഷമയുണ്ടെന്ന് പത്തില്‍ ആറുപേരും അഭിപ്രായപ്പെടുമ്പോള്‍ ട്രംപിന് അതില്ലെന്നാണ് 62 ശതമാനം പേരുടെയും വിമര്‍ശനം.
നിരവധിയായുള്ള പ്രധാനപ്പെട്ട പ്രചാരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്വത്തിന്റെ കാര്യത്തിലും ട്രംപിന് പ്രത്യേകിച്ച് മുന്‍തൂക്കമൊന്നുമില്ല. സാമ്പത്തികരംഗം, ഭീകരത, കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് ഹിലാരിയോട് കിടപിടിക്കാന്‍ ട്രംപിനാവുമ്പോള്‍, സര്‍ക്കാരിനുള്ളിലെ നൈതികത, അന്താരാഷ്ട്ര പ്രതിസന്ധികള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം, മധ്യവര്‍ഗ്ഗ സംരക്ഷണം എന്നീ കാര്യങ്ങളില്‍ ഹിലാരിയെക്കാള്‍ വളരെ പിന്നിലാണ് ട്രംപ്.
ട്രംപിനെക്കുറിച്ച് മുമ്പ് തന്നെ വളരെ പ്രതികൂല കാഴ്ചപ്പാടായതുകൊണ്ടാവാം, ‘അസസ് ഹോളിവുഡ്’ വിഡിയോ പുറത്തുവന്നതിനുശേഷവും ഈ പ്രശ്‌നങ്ങളിലും ഘടകങ്ങളിലും അദ്ദേഹത്തെ കുറിച്ചള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, ട്രംപിന്റെ പിന്തുണയിലുള്ള പരിധിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് വേണം വിലയിരുത്താന്‍. മികച്ച അച്ചടക്കം പുലര്‍ത്താനും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്താനും റിപബ്ലിക്കന്മാര്‍ മാസങ്ങളായി അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ട്.
അവസാനത്തെ പ്രസിഡന്‍ഷ്യല്‍ സംവാദത്തിനായി ഹിലാരിയും ട്രംപും ബുധനാഴ്ച ലാസ് വേഗാസിലെത്തുമ്പോള്‍, അദ്ദേഹത്തിന് ലഭിക്കുന്ന അവസാന അവസരമായിരിക്കുമത്. പരാജയപ്പെട്ട നിലവിലുള്ള സംവിധാനത്തിന്റെ ഭാഗമാണ് ഹിലാരിയെന്നും മാറ്റത്തിനുവേണ്ടിയുള്ള സ്ഥാനാര്‍ത്ഥിയാണ് താനെന്ന് സമര്‍ത്ഥിക്കുന്നതിലും രണ്ടാമത്തെ സംവാദത്തില്‍ ട്രംപ് വിജയിച്ചിട്ടുണ്ടെന്നാണ് നിരവധി റിപബ്ലിക്കന്മാര്‍ അവകാശപ്പെടുന്നത്. പക്ഷെ സെയ്ന്റ് ലൂയിസിലെ ടൗണ്‍ ഹാളില്‍ നടന്ന സംവാദം ഹിലാരി അതിജീവിച്ചുവെന്നാണ് വോട്ടു ചെയ്യാന്‍ സാധ്യതയുള്ളവരില്‍ 45 ശതമാനവും പറയുന്നത്. ഇക്കാര്യത്തില്‍ 33 ശതമാനത്തിന്റെ പിന്തുണയാണ് ട്രംപിന് ലഭിച്ചത്.
സെല്‍, ലാന്‍ഡ് ഫോണുകളിലായി 1,152 പേര്‍ പങ്കെടുത്ത വാഷിംഗ്ടണ്‍-എബിസി സര്‍വെ ഒക്ടോബര്‍ 10 മുതല്‍ 13 വരെയാണ് നടന്നത്. മൊത്തം ഫലങ്ങളിലുള്ള പിശക് വ്യതിയാനം മൂന്ന് ശതമാനമാണ്: രജിസ്റ്റര്‍ ചെയ്ത 920 വോട്ടര്‍മാര്‍ക്കിടയില്‍ 3.5 ഉം വോട്ടു ചെയ്യാന്‍ സാധ്യതയുള്ള 740 പേര്‍ക്കിടയില്‍ നാല് ശതമാനവും.
This post was last modified on October 19, 2016 8:20 am