X

യൂറോപ്പ് വീണ്ടും അത്യുഷ്ണത്തിന്റെ പിടിയില്‍; ഭൂഖണ്ഡത്തിലുടനീളം കനത്ത ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം

കാലാവസ്ഥാ വ്യതിയാനമാണ് വേനല്‍ക്കാലത്തെ ചൂട് അഞ്ച് മടങ്ങ് വര്‍ധിപ്പിച്ച് കൂടുതല്‍ തീവ്രമാക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു

യൂറോപ്പ് വീണ്ടും അത്യുഷ്ണത്തിന്റെ പിടിയില്‍. കഴിഞ്ഞ ജൂണിലുണ്ടായതിനെക്കാള്‍ വലിയ ചൂടാണ് ഇപ്പോള്‍ യൂറോപ്പില്‍ അനുഭവപ്പെടുന്നത്. ജര്‍മ്മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ എക്കാലത്തെയും ഉയര്‍ന്ന ദേശീയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സും കടുത്ത വേനലില്‍ ചുട്ട് പൊള്ളുകയാണ്. ജൂണില്‍ അനുഭവപ്പെട്ട ഉഷ്ണതരംഗത്തിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടും. കാലാവസ്ഥാ വ്യതിയാനമാണ് വേനല്‍ക്കാലത്തെ ചൂട് അഞ്ച് മടങ്ങ് വര്‍ധിപ്പിച്ച് കൂടുതല്‍ തീവ്രമാക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ബുധനാഴ്ച നെതര്‍ലാന്ഡ്‌സിലെ ഐന്‍ഡ്ഹോവനില്‍ 40.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടതെന്ന് റോയല്‍ നെതര്‍ലാന്റ്‌സ് മെറ്റീരിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എന്‍.എം.ഐ) പറഞ്ഞു. ഡച്ച് അതിര്‍ത്തിക്കടുത്തുള്ള ക്ലീന്‍ ബ്രോഗലിലെ താപനില വ്യാഴാഴ്ച 40.6 സി ആയി ഉയര്‍ന്നുവെന്ന് ബെല്‍ജിയത്തിന്റെ റോയല്‍ മെറ്റീരിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ഇരു രാജ്യങ്ങളിലും 1940 കളിലാണ് വലിയ താപനില രേഖപ്പെടുത്തിയത്. ബെല്‍ജിയത്തില്‍ 1833-ല്‍ താപനില ആദ്യമായി രേഖപ്പെടുത്താന്‍ തുടങ്ങിയശേഷം ആദ്യമായാണ് ഇത്രയും ചൂട് അനുഭപ്പെടുന്നതെന്ന് അവിടുത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

ജര്‍മ്മനിയുടെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ ലിംഗനില്‍ വ്യാഴാഴ്ച 41.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ ഡി.ഡബ്ല്യു.ഡി പറയുന്നു. ഇവിടെ ചരിത്രത്തിലാദ്യമായാണ് താപനില 41 ഡിഗ്രിയില്‍ കൂടുതലാകുന്നത്. ചൊവ്വാഴ്ച മാത്രം 42.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഫ്രാന്‍സില്‍ അനുഭവപ്പെട്ടത്. ഈമാസം ആദ്യവാരം ഇറാഖിലെ ബാഗ്ദാദില്‍ 43 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. തീര്‍ത്തും അസാധാരണമായ തീവ്രതയിലാണ് ചുടുകാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡേവിഡ് സലാസ് വൈ മാലിയ പറയുന്നു. പശ്ചിമ റഷ്യയ്ക്കും കിഴക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനും മീതെ താഴ്ന്ന മര്‍ദ്ദമുള്ള മധ്യ മെഡിറ്ററേനിയന്‍ മുതല്‍ സ്‌കാന്‍ഡിനേവിയ വരെ വ്യാപിച്ചുകിടക്കുന്ന മേഖലകളില്‍ ചൂട് അപകടകരമാംവിധം ഉയരുകയാണെന്ന് ഡി.ഡബ്ല്യു.ഡി മുന്നറിയിപ്പു നല്‍കി.

ഭൂഖണ്ഡത്തിലുടനീളം കനത്ത ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശമാണ് വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കിയിരിക്കുന്നത്. ഭവനരഹിതര്‍ക്ക് സൌജന്യമായി കുടിവെള്ളം വിതരണം ചെയ്തും, ആശുപത്രികളെയും റെസിഡന്‍ഷ്യല്‍ കെയര്‍ സ്ഥാപനങ്ങളും പരമാവധി സജ്ജമാക്കിയും, മുനിസിപ്പല്‍ കെട്ടിടങ്ങള്‍ പോതുജനങ്ങള്‍ക്കായ് തുറന്നുകൊടുത്തും ചൂടിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ പരമാവധി പ്രധിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ മന്ദഗതിയിലാണു ഓടിക്കൊണ്ടിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക് – https://www.theguardian.com/world/2019/jul/25/europe-heatwave-paris-forecast-record-hottest-ever-day

This post was last modified on July 26, 2019 12:45 pm