ഏലിയാസ് ജോണ്‍
വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ പ്രധാനമായും അവരുടെ വാദഗതിയായി അവതരിപ്പിക്കുന്നത്, ഇതൊരു ലാഭകരമായ പദ്ധതി ആയിരിക്കില്ല എന്നതാണ്. കണ്‍മുന്നിലുള്ള വസ്തുതകള്‍ മറച്ചുവച്ചുകൊണ്ടാണ് ഇവര്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തി, നാടിനും ജനങ്ങള്‍ക്കും ഗുണകരമായൊരു പ്രൊജക്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഏതുവിധമെല്ലാം സാമ്പത്തിക ലാഭം നേടുമെന്ന് ഏതാനും ചില ഉദാഹരണങ്ങള്‍കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യക്ക് സ്വന്തമായി ട്രാന്‍ഷിപ്‌മെന്റ് ഇനത്തില്‍ മിനിമം മുപ്പത് ലക്ഷം കണ്ടയ്‌നറുകളുണ്ട്. ഈ കണ്ടയ്‌നറുകള്‍ ഇരുപതിനായിരം രൂപ നിരക്കിലാണ് ഓരോ പോര്‍ട്ടിലും കൊടുക്കേണ്ടി വരുന്നത്. ഒരുവര്‍ഷത്തെ കണക്കെടുത്താല്‍ ഏതാണ്ട് ആറായിരം കോടിരൂപ ഈയിനത്തില്‍ പോകുന്നുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായി കഴിഞ്ഞ് ഇതേ മുപ്പതുലക്ഷം കണ്ടയ്‌നറുകള്‍ ഇവിടെയും കയറുകയാണെങ്കില്‍ ആദ്യ വര്‍ഷം തന്നെ വിഴിഞ്ഞത്തിന് കിട്ടുന്നത് ആറായിരം കോടി. രാഷ്ട്രീയതീരുമാനമാണ് ഇക്കാര്യത്തില്‍ ആവശ്യം. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഒരുത്തരവ് ഇറക്കിയാല്‍ ഇത് നടപ്പാക്കാവുന്നതേയുള്ളൂ. എങ്കിലും അതൊരു സ്വപ്‌നം മാത്രമായി നമുക്ക് കരുതാം. വലിയ മോഹങ്ങളൊന്നും ഇക്കാര്യത്തില്‍ വേണ്ട. പ്രധാനമന്ത്രി പറഞ്ഞാല്‍പോലും കപ്പല്‍ കമ്പനികള്‍ വിഴിഞ്ഞത്തേക്ക് വരണമെന്നുമില്ല. പക്ഷെ ഇതൊരു സാധ്യതയാണ്. നടപ്പിലാക്കാന്‍ കഴിയുന്ന ഒന്ന്. വിഴിഞ്ഞ് ലാഭകരമാകില്ല എന്നു പറയുന്നവര്‍ കാണാതെ പോകുന്ന ഒന്ന്. ആദ്യ വര്‍ഷം തന്നെ ഇത്രയും ലാഭം ഒരു ബിസിനസിലും ആരും പ്രതീക്ഷിക്കുന്നില്ല, വിഴിഞ്ഞത്തും. അവിടെ റേറ്റ് ഓഫ് റിട്ടേണ്‍ മറ്റുപല വഴികളിലൂടെയുമാണ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്. എങ്കിലും ഒരഞ്ചാറു വര്‍ഷം കൊണ്ട് ഈ തുറമുഖം ലാഭകരമാകുന്നതേയുള്ളൂ. ആദ്യം പറഞ്ഞ വഴി തന്നെ അതിലൊന്നാണ്. മോദി-അദാനി കൂട്ട് കെട്ട് വിചാരിച്ചാല്‍ തന്നെ ഇത്രയും കാര്‍ഗോകള്‍ വിഴിഞ്ഞത്ത് എത്തിക്കാവുന്നതെയുള്ളു.
ഈ വഴി മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. വിഴിഞ്ഞം ഒരിക്കലും ഇന്ത്യന്‍ കാര്‍ഗോകളെ ടാര്‍ഗറ്റ് ചെയ്യുന്ന ഒന്നല്ല. സൗത്ത് ഏഷ്യന്‍ ട്രാന്‍ഷിപ്‌മെന്റ് ഹബ്ബായാണ് വിഴിഞ്ഞത്തെ നമ്മള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് വര്‍ഷത്തില്‍ സിംഗപ്പൂര്‍ നാലുകോടി കണ്ടയ്‌നറുകളും ദുബായി ഒന്നരക്കോടി കണ്ടയ്‌നറുകളുടെയും ട്രാന്‍ഷിപ്‌മെന്റ് നടത്തുന്നുണ്ട്. അവര്‍ക്കൊന്നും സ്വന്തമായി ഒരു കാര്‍ഗോയും ഇല്ലാത്തവരാണ്. ഇത്രയോ ചെറിയ സ്ഥലമാണ് ദുബായി എന്ന് നമുക്കറിയാം. അവര്‍ പക്ഷെ കൊല്ലം ഒന്നരക്കോടി കണ്ടെയനറുകളാണ് അവരുടെ പോര്‍ട്ടില്‍ എത്തിക്കുന്നത്. വിഴിഞ്ഞവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടരദിവസം അകലെയാണ് പ്രധാന കപ്പല്‍ ചാലില്‍ നിന്ന് ദുബായ് പോര്‍ട്ട്. അതേസമയം നാളെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന വിഴിഞ്ഞം പോര്‍ട്ടിനകത്തുകൂടി ഓരോ വര്‍ഷവും കടന്നുപോകുന്നത് രണ്ടരലക്ഷം കപ്പലുകളാണ്. ഇന്ത്യന്‍ കാര്‍ഗോ എന്നത് നമുക്ക് കിട്ടുന്ന ബോണസ് അല്ലെങ്കില്‍ നമ്മുടെ അവകാശമാണ്, അതു മാറ്റി നിര്‍ത്തിയിട്ട് നമുക്ക് നിലവില്‍ സിംഗപൂര്‍, കൊളംബോ, ദുബായ് സലാലെ പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന കാര്‍ഗോകള്‍ ലക്ഷ്യം വയ്ക്കാം. ഇതിനൊപ്പം തന്നെ പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയായ മേക് ഇന്‍ ഇന്ത്യയിലൂടെ ഉണ്ടാകാന്‍ പോകുന്ന നിക്ഷേപങ്ങള്‍ക്ക് വിഴിഞ്ഞം വളരെ വലിയൊരു ബൂസ്റ്റ് അപ്പും ആകും. നമുക്ക് പറയാനൊരു ട്രാന്‍ഷിപ്‌മെന്റ് പോര്‍ട്ട് ഇല്ലാത്തതുകൊണ്ട് നിക്ഷേപകര്‍ ഇങ്ങോട്ട് വരാന്‍ മടിച്ചു നില്‍ക്കുകയാണ്. മറ്റു പലകാര്യങ്ങളിലും രാജ്യം പുരോഗതി കൈവരിച്ചങ്കിലും കപ്പല്‍ ചരക്കുഗതാഗാത രംഗത്ത് നമ്മള്‍ വളരെ പിന്നിലാണ് ഇപ്പോഴും. വിഴിഞ്ഞം ഇതിനൊരു പരിഹാരമാവുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നിക്ഷേപങ്ങള്‍ ഇവിടെ കൂടും. നമ്മള്‍ ഇന്നലെ വരെ കാണാത്തൊരു ഇക്കണോമിക്‌സ് ഇവിടെ വര്‍ക് ഔട്ട് ചെയ്യും. കേരളത്തില്‍ പരിമതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ മുഖം മാറുന്നത് പ്രധാനമായും തെക്കന്‍ തമിഴ്‌നാടിന്റെയായിരിക്കും. രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ടൊരു നിക്ഷേപമേഖലായി ഇവിടം മാറും. അതിലൂടെ ഇന്ത്യയില്‍ വലിയ രീതിയിലുള്ളൊരു സാമ്പത്തിക മുന്നേറ്റം ഉണ്ടാവുകയും ചെയ്യും. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാല്‍ തന്നെ മറ്റേത് വ്യവസായങ്ങളെക്കാളും ലാഭകരമാകുന്നൊരു പ്രൊജക്ട് തന്നെയായിരിക്കും വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ.
ഇതു കാണാന്‍ ശ്രമിക്കാതെ, ഒരിക്കല്‍ പരിസ്ഥിതിയുടെ പേരുപറഞ്ഞ് എതിര്‍പ്പുയര്‍ത്തിയവര്‍ അവിടെ കാര്യങ്ങള്‍ കൈയില്‍ നിന്നു പോയെന്നു മനസ്സിലാക്കി ഇപ്പോള്‍ ഇതൊരു സാമ്പത്തിക പരാജയമായിരിക്കും എന്ന പുതിയ വാദവുമായി എത്തിയിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്ന ചില പരിസ്ഥിതി സ്‌നേഹികളുടെ സംസാരം കേട്ടാല്‍ അദാനിക്ക് നഷ്ടം വരുന്നതാണ് അവര്‍ക്ക് പ്രശ്‌നമെന്നു തോന്നും. അദാനിക്ക് നാളെ നഷ്ടമാണ് വരുന്നതെങ്കില്‍ അയാള്‍ ഈ പോര്‍ട്ട് വിട്ട് പോയ്‌ക്കോട്ടെ, നമുക്ക് നല്ലൊന്നാന്തരം ഒരു പോര്‍ട്ട് ലഭിക്കില്ലേ. നമുക്ക് മികച്ചൊരു ഇന്‍ഫ്രാസ്ട്രക്ചര്‍ ലഭിക്കില്ലേ. നമ്മള്‍ ഉണ്ടാക്കുന്ന ബ്രേക് വാട്ടര്‍ അവിടെ തന്നെ ഉണ്ടാവില്ലേ. അദാനി പോയാലും ഈ പോര്‍ട്ട് സംസ്ഥാനത്തിന് ഓപ്പറേറ്റ് ചെയ്യാവുന്നതേയുള്ളൂ. സ്വാതന്ത്രം കിട്ടി അറുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തിന് ഒരു ട്രാന്‍ഷിപ്‌മെന്റ് പോര്‍ട്ട് ഇല്ല എന്നു പറയുന്നത് നാണക്കേടാണ്. ഇനിയും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് നാം തുടരണോ? മംഗള്‍യാന്റെ പേരില്‍ അഭിമാനിക്കുമ്പോഴും നമുക്കൊരു ട്രാന്‍ഷിപ്‌മെന്റ് പോര്‍ട്ട് ഇല്ലായെന്ന യാഥാര്‍ത്ഥ്യം ഈ ഏതിര്‍പ്പുയര്‍ത്തുന്നവര്‍ കാണാതെ പോവുകയാണോ? ഇനി ഇവര്‍ പറയുന്നതുപോലെ ഇതൊരു നഷ്ടപ്രൊജക്ട് ആയിക്കോട്ടെ, എന്നാലും രാജ്യത്തിന് സ്വന്തമായി ഒരു ട്രാന്‍ഷിപ്‌മെന്റ് പോര്‍ട്ട് ഉണ്ടാവുമല്ലോ. നമുക്ക് ഈ മേഖലയില്‍ സ്വന്തം കാലില്‍ നില്‍ക്കാലോ. ഒരു ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്നും നേരിട്ടുള്ള ലാഭം ആരും പ്രതീക്ഷിക്കുന്നില്ലയെന്നത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഒരു റോഡ് നിര്‍മ്മിക്കുന്നത് അതില്‍ നിന്ന് ടോള്‍ പിരിച്ച് കാശുണ്ടാക്കാമെന്നു കരുതിയാണോ? അത് രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കി ഉണ്ടാക്കുന്നതാണ്. വിഴിഞ്ഞം ലാഭകരമലല്ലാത്ത പദ്ധതിയാണെങ്കില്‍പ്പോലും ആ പദ്ധതി ഇവിടെ വരണമെന്ന് ശക്തമായി വാദിക്കുന്നൊരാളാണ് ഞാന്‍. അതേസമയം ഈ തുറമുഖ പദ്ധതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും അപ്പുറം ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രധാനശാപമായ തൊഴിലില്ലായ്മയ്ക്കും ഒരു പരിഹാരമായി വിഴിഞ്ഞം വര്‍ത്തിക്കും. ഒരു ജോലിക്ക് വേണ്ടി നാടുവിട്ടുപോകുന്ന നമ്മുടെ സഹോദരങ്ങളെ ഓര്‍ത്താല്‍, കേരളവും വിട്ട്, ഇപ്പോള്‍ രാജ്യവും വിട്ടുപോകുന്ന സംരഭകരെ ഓര്‍ത്താല്‍ ഈ എതിര്‍വാദക്കാര്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിനെതിരെ ശബ്ദിക്കില്ല. എന്നാല്‍ കണ്ണാടിക്കൂട്ടില്‍ ഇരുന്ന ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച് ജീവിക്കുന്നവര്‍ എന്തിനേയും എതിര്‍ക്കുക എന്ന ജ്വരത്തോടെ നടക്കുകയാണ്. ഇന്ത്യയിലേക്ക് നിക്ഷേപമിറക്കാന്‍ മടിക്കുന്നവരോട് നമുക്ക് ഇനി ധൈര്യമായി ഇങ്ങോട്ടുപോരേ എന്ന് വിഴിഞ്ഞം തുറമുഖം ചൂണ്ടിക്കാണിച്ചു നമുക്ക് പറയാം. നമുക്ക് സ്വന്തമായി ഒരു ട്രാന്‍ഷിപ്‌മെന്റ് പോര്‍ട്ട് ഉണ്ടെന്നു പറയാം, അവരുടെ പ്രൊഡക്ടുകള്‍ ഒരുകാലതാമസവും കൂടാതെ മാര്‍ക്കറ്റുകളില്‍ എത്തുമെന്ന് ഉറപ്പുകൊടുക്കാം. ഇതൊന്നും കാണാതെ വിഴിഞ്ഞം നഷ്ടമാണെന്ന് ഓരിയിടുകയാണ്. നേരിട്ടുള്ള ലാഭം അല്ലാതെ തന്നെ ഇത്തരമൊരു പദ്ധതി വരുന്നതോടെ നാട്ടിലുണ്ടാകുന്ന മറ്റു പുരോഗതികളും എത്രയാണ്. ഇവിടെ മന്‍മോഹന്‍ സിംഗ് ലിബറലൈസേഷന്‍ കൊണ്ടുവന്ന് വര്‍ഷങ്ങളോളം വാതിലും തുറന്ന് കാത്തിരുന്നിട്ട് എന്തുസംഭവിച്ചു? എന്തെങ്കിലുമുണ്ടായോ? നമുക്ക് പര്യാപ്തമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ഇവിടെ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര മാര്‍ക്കറ്റുമായി മത്സരിക്കാന്‍ നമുക്ക് ആയില്ല. ആ പരാജയത്തിനും മറുപടിയാണ് ഈ തുറമുഖം. രാജ്യത്തിന്റെ വളര്‍ച്ചയല്ലേ നാമിവിടെ കാണേണ്ടത്. 25 കോടി ജനങ്ങള്‍ ഇപ്പോഴും പട്ടിണി കിടക്കുന്നൊരു രാജ്യമാാണ് ഇന്ത്യ. അതങ്ങനെ തന്നെ തുടര്‍ന്നോട്ടെയെന്നാണോ ഈ പരിസ്ഥിതി വാദികളുടെ മനസ്സിലിരുപ്പ്. കാടും കാവുമൊക്കെ നമുക്ക് ആവശ്യമാണ്, സമ്മതിക്കുന്നു. അതിനേക്കാള്‍ വലുതല്ലേ മനുഷ്യന്‍റെ വിശപ്പ്.
വിഴിഞ്ഞം നാച്വറല്‍ പോര്‍ട്ട് അല്ലെന്നാണ് ഇവര്‍ പ്രചാരണം നടത്തുന്നത്. ശുദ്ധ കള്ളത്തരമാണത്. മണ്ണിടിച്ചല്‍ ഉണ്ടാകുന്നൊരു തീരമാണിതെന്നും ഇവിടെ തുറമുഖം നിര്‍മ്മിക്കാന്‍ യോജ്യമല്ലെന്നുമാണ് പറയുന്നത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ സെസിലെ ഡോ. തോമസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും കത്ത് നല്‍കിയിട്ടുണ്ട് ഞങ്ങള്‍. തികച്ചും സ്വാര്‍ത്ഥതാല്‍പര്യപ്രകാരം ചമച്ചുണ്ടാക്കിയ ഒരു റിപ്പോര്‍ട്ടാണത്. സെസ് തന്നെ അതു സമ്മതിക്കുന്നുണ്ട്. ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇത്തരമൊരു റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്തിട്ടില്ലെന്നും ഈ പറയുന്നതിന് ഒരു ആധികാരികതയും ഇല്ലെന്നും സെസ് അധികൃതര്‍ തന്നെ പറയുന്നുണ്ട്. മാത്രമല്ല സെസിന്റെ ഔദ്യോഗിക പഠനം പറയുന്നത് വിഴിഞ്ഞം തുറമുഖത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം എന്നാണ്. അപ്പോള്‍ ഒരു കള്ള റിപ്പോര്‍ട്ടിന്റെ പുറത്താണ് ഇവിടെ നടക്കുന്ന പ്രചാരണങ്ങള്‍. ഇത് വാസ്തവത്തില്‍ കൊളംബോ, സിംഗപ്പൂര്‍, ദുബായ് പോര്‍ട്ടുകളെ സഹായിക്കാനാണ് ഉപകരിക്കുന്നത്. വിഴിഞ്ഞത്തെ സാധാരണ ജനങ്ങള്‍ ആരും തന്നെ ഈ പദ്ധതിയെ എതിര്‍ക്കുന്നില്ല. പദ്ധതിക്കെതിരെ ചെറിയൊരു ജനകീയപ്രക്ഷോഭം പോലും ഇന്നേവരെ നടന്നിട്ടില്ല. ജനങ്ങള്‍ നൂറുശതമാനവും ഇതിന് അനകൂലമാണ്. അതേസമയം മറുകക്ഷികള്‍ ചില നാണംകെട്ട കളികള്‍ പുറത്തെടുക്കുയും ചെയ്തു. തങ്ങളുടെ വിശ്വാസ്യതയില്‍ അവര്‍ക്കു തന്നെ ബോധ്യമില്ലാത്തതിനാല്‍ ഈ പദ്ധതിക്കെതിരെ ആദ്യം ഒരു മത്സ്യത്തൊഴിലാളിയെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേസ് കൊടുപ്പിച്ചു. പിന്നീട് അയാള്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയപ്പോള്‍ ഈ അവിഹിത കൂട്ടുകെട്ടില്‍ നിന്ന് അയാള്‍ ഒഴിഞ്ഞു. ഇപ്പോള്‍ മറ്റൊരാളെ മത്സ്യത്തൊഴിലാളിയെന്ന് പറഞ്ഞ് കേസ് കൊടുപ്പിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അയാളൊരു മത്സ്യത്തൊഴിലാളി അല്ല, വോഡഫോണിലെ ജീവനക്കാരനാണ്. ജനങ്ങള്‍ക്കല്ല, ഇവിടെ എതിര്‍പ്പെന്നും ഇവിടെയുള്ള റിസോര്‍ട്ട് ഉടമകള്‍ക്കാണ് ഈ പദ്ധതി വരുന്നതില്‍ ഭയമുള്ളതെന്നും കാര്യങ്ങള്‍ സ്പഷ്ടമാണ്.
വിഴിഞ്ഞം തുറമുഖം വന്നാല്‍ കടലാക്രമണം രൂക്ഷമാകുമെന്നാണല്ലോ പറയുന്നത്. ഇപ്പോള്‍ പൂന്തറയിലൊന്നും കടലാക്രമണം ഇല്ലേ? ഇവിടെ 120 ഏക്കര്‍ നികത്തുന്നതിനെ ഏതിര്‍ക്കുന്നവര്‍ വല്ലാര്‍പാടത്ത് മൂവായിരം ഏക്കര്‍ നികത്താന്‍ തയ്യാറാക്കി വച്ചിരിക്കുന്ന പ്ലാനിനെ പറ്റി ഒരക്ഷരവും പറയുന്നില്ലല്ലോ. വിഴിഞ്ഞവും വല്ലാര്‍പാടവും വിടൂ, ശ്രീലങ്കയില്‍ ഏക്കറു കണക്കിന് കടല്‍ നികത്താന്‍ പോവുകയാണ്. 620 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന സിംഗപ്പൂര്‍ ഇപ്പോള്‍ 720 സ്‌ക്വയര്‍ കിലോമീറ്ററാണ്. നൂറു സ്‌ക്വയര്‍ കിലോമീറ്ററാണ് അവര്‍ കടല്‍ നികത്തിയത്. ഇവിടെയൊക്കെ കടല്‍ നികത്തുമ്പോള്‍ ഈ വെള്ളം താഴ്ന്നുകിടക്കുന്ന പ്രദേശത്തേക്കാണ് പോരുന്നത്. വിഴിഞ്ഞത്ത് കടല്‍ നികത്തിയില്ലെങ്കിലും സിംഗപ്പൂരിലോ ശ്രീലങ്കയിലോ ദുബായിലോ കടല്‍ നികത്തിയാലും പൂന്തുറയില്‍ വെള്ളം കയറും. ഇതൊന്നും മനസ്സിലാക്കാന്‍ വലിയ സയന്‍സ് പഠിത്തമൊന്നും വേണ്ട. സാമാന്യയുക്തി പ്രയോഗിച്ചാല്‍ മതി. ഇതൊന്നും മനസ്സിലാക്കാത്തവരാണോ ഇവിടുള്ള പരിസ്ഥിതി വാദികള്‍.
കപ്പലുകള്‍ വരില്ലെന്നാണ് മറ്റൊരു വാദം. കപ്പലുകള്‍ കൊണ്ടുവരാന്‍ അദാനി വിചാരിച്ചാല്‍ സാധ്യമാകും. അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തില്‍ പോര്‍ട്ട് ഓപ്പറേറ്റിംഗ് എക്‌സ്പീരിയന്‍സ് ഇല്ലെന്നാണ് പോരായ്മയായി പറയുന്നത്. ഇന്ന് ഇന്ത്യയില്‍ അദാനിയോളം പോര്‍ട്ട് രംഗവുമായി ബന്ധമുള്ള മറ്റാരുണ്ട്. അയാളോളം ഈ മേഖലയില്‍ നിക്ഷേപം ഇറക്കുന്ന മറ്റാരുണ്ടിവിടെ. അദാനിയും ഇന്നല്ലെങ്കില്‍ നാളെ ലോകം അറിയുന്ന പോര്‍ട്ട് ഓപ്പറേറ്ററാകട്ടെ, അതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്. അതിനുള്ള നല്ലൊരു മാറ്റം വിഴിഞ്ഞത്ത് അദാനിക്ക് ഉണ്ടാകട്ടെയെന്നല്ലേ നാം ആഗ്രഹിക്കേണ്ടത്. അദാനിയുടെ വക്താവായല്ല ഞാനിതൊന്നും പറയുന്നത്. അദാനിക്ക് നഷ്ടം വന്നാല്‍ അയാളിത് ഇട്ടിട്ടുപോകുമെന്നും അദാനി മുടക്കുമതല്‍ എടുക്കാന്‍ പോകുന്നത് ഏതെങ്കിലും ബാങ്കില്‍ നിന്നായിരിക്കുമെന്നും നാളെ അയാള്‍ക്ക് നഷ്ടം വന്നാല്‍ ഈ കുടിശിക ബാങ്ക് എഴുതി തള്ളുമെന്നൊക്കെയാണ് മറ്റു പരാതികള്‍. അദാനിക്ക് നഷ്ടം വരുന്നതോ അയാളുടെ കടം ബാങ്ക് എഴുതി തള്ളുന്നതോ അവര്‍ക്കിടയിലെ പ്രശ്‌നങ്ങളാണ്. അദാനി പോയാലും നമുക്കിവിടെ ഒരു മികച്ച പോര്‍ട് ഉണ്ടെന്നും അത് നാളെ നമുക്ക് ഓപ്പറേറ്റ് ചെയ്യാന്‍ പറ്റുന്നതാണെന്നും മനസ്സിലാക്കിയാല്‍ ഈ ടെന്‍ഷന്‍സ് ഒഴിവാക്കാവുന്നതല്ലേ.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇനിയുള്ള പ്രശ്‌നം അദാനി നമുക്ക് തരുന്ന ലാഭം വളരെ കുറഞ്ഞുപോയെന്നാണ്. അതില്‍ എനിക്കും പ്രതിഷേധമുണ്ട്. അതേസമയം തന്നെ മറ്റു വസ്തുതകളും പരിശോധിക്കേണ്ടതുണ്ട്. പദ്ധതിയില്‍ മൂന്നിലൊന്നുമാത്രം മുതല്‍മുടക്കുന്ന അദാനിക്ക് പോര്‍ടിന്റെ ചുമതലയും പതിനഞ്ച് വര്‍ഷത്തേക്ക് ലാഭത്തിന്റെ തൊണ്ണൂറ്റിയൊമ്പത് ശതമാനമെന്നും ആണ് വിമര്‍ശനം. വിഴിഞ്ഞം തുറമുഖം ലോക കപ്പല്‍ ചരക്ക് ഗതാഗത ഭൂപടത്തില്‍ സഥാനം പിടിച്ച ഒന്നല്ല. വല്ലാര്‍പാടത്തിനുപോലും കൊച്ചി തുറമുഖത്തിന്റെ പാരമ്പര്യം പിന്തുണയായി ഉണ്ടായിരുന്നു. ഇവര്‍ പറയുന്നതുപോലെ എന്നൂര്‍ പോര്‍ട്ടില്‍ അദാനി മുപ്പത്തിയഞ്ച് ശതമാനം ലാഭം കൊടുക്കുന്നുണ്ടെന്നു പറയുമ്പോള്‍ പോലും വര്‍ഷങ്ങളുടെ പാരമ്പര്യവും ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചതുമായൊരു പോര്‍ട് ആണ് അതെന്നു വിസ്മരിച്ചുകൂട. വിഴിഞ്ഞത്തിന്റെ അവസ്ഥ അതല്ല. ആയിരക്കണക്കിന് കോടികള്‍ ചെലവാക്കി നന്നായി മാര്‍ക്കറ്റ് ചെയ്താല്‍ മാത്രമേ വിഴിഞ്ഞത്തേക്ക് നമുക്ക് കാര്‍ഗോ എത്തിക്കാന്‍ കഴിയൂ. അത് സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ ആയിരുന്നെങ്കിലോ? എത്ര കോടികള്‍ നമ്മള്‍ ചെലവാക്കേണ്ടി വരുമായിരുന്നു. ഉദ്ദേശിച്ച ഫലം നമുക്ക് ഉണ്ടാക്കാന്‍ പറ്റുമോയെന്നും ഉറപ്പില്ല. കാരണം പൊതുമേഖലയില്‍ നിന്നുകൊണ്ടായിരിക്കും നാമത് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഉത്തരവാദിത്വം മുഴുവന്‍ നാം അദാനിക്കുമേല്‍ ഏല്‍പ്പിച്ചു. അതയാള്‍ക്ക് കാര്യക്ഷമമായി ചെയ്യണമെങ്കില്‍ നല്ല സാമ്പത്തിക ചെലവ് ഉണ്ടാകും. ഇതെല്ലാം കണ്ടുകൊണ്ടാണ് 15 വര്‍ഷത്തേക്ക് 99 ശതമാനം ലാഭം എടുക്കുമെന്ന് പറഞ്ഞിരിക്കുന്നത്.
ഇതിനെല്ലാം പുറമേയുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി കാണേണ്ടത് രാഷ്ട്രീയക്കാരാണ്. ഈ പദ്ധതിയെക്കുറിച്ചുള്ള സകലകാര്യങ്ങളും പബ്ലിക് ആക്കിയിട്ടുണ്ട്. പ്രതിപക്ഷം പറഞ്ഞ് എല്ലാ കാര്യങ്ങളും അംഗീകരിച്ചിട്ടുമുണ്ട്. അത് ഞങ്ങളുടെ ശ്രമഫലമായാണ്. അല്ലതെ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടാണെന്നു പറയില്ല. അവര്‍ക്കത്തരം ഒരാഗ്രഹവും ഇല്ലായിരുന്നു. ഇനി മുഖ്യമന്ത്രി അദാനിയുമായി നടത്തിയ ചര്‍ച്ചയിലെ കാര്യങ്ങളാണ് അറിയേണ്ടതെങ്കില്‍ അത് മുഖ്യന്ത്രിയെ കൊണ്ട് പറയിപ്പിക്കണം. ആ ചര്‍ച്ചയില്‍ അദാനി സംസ്ഥാനത്തിന് ബാധ്യതയാകുന്ന ഡിമാന്‍ഡുകളൊന്നും മുന്നില്‍ വച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആകെ ആവശ്യപ്പെട്ടത് 1650 കോടിയാണ്. മുഖ്യമന്ത്രി ഒരു വ്യവസായിയെ കണ്ടതിലും തെറ്റുപറയാന്‍ പറ്റില്ല. നാടിന്റെ വികസനത്തിനായി ഇനിയും വ്യവസായികളെ കാണണം. അതിനകത്ത് കള്ളത്തരം കാണിക്കുകയാണെങ്കില്‍ അതന്വേഷിച്ച് കണ്ടുപിടിക്കണം. അല്ലാതെ തടസങ്ങള്‍ ഉന്നയിച്ച് നാടിന്റെ പുരോഗതി തടയാന്‍ ശ്രമിക്കരുത്. ജനങ്ങളെ വഞ്ചിക്കരുത്.
(വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകനും വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍( v-mac) പ്രസിഡന്റുമായ ഏലിയാസ് ജോണുമായി അഴിമുഖം പ്രതിനിധി രാകേഷ് നായര്‍ സംസാരിച്ചു തയ്യാറാക്കിയത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on June 13, 2015 8:37 am