X

ഡല്‍ഹിയില്‍ എട്ടുവര്‍ഷത്തിനിടയില്‍ ഏറ്റവും ‘ചൂടേറിയ’ ശൈത്യകാലം

ഒക്ടോബറിന് ശേഷം മഴയില്‍ 90 ശതമാനം കുറവ് വന്നതാണ് ഇത്തവണത്തെ ശീതകാലം ചൂടേറിയതാവാന്‍ കാരണം

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ ശൈത്യകാലത്തെ ഏറ്റവും ചൂടേറിയ മാസമായിരുന്നു രാജ്യതലസ്ഥാനത്ത് ഡിസംബറില്‍ അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഒക്ടോബറിന് ശേഷം മഴയില്‍ 90 ശതമാനം കുറവ് വന്നതാണ് ഇത്തവണത്തെ ശീതകാലം ‘ചൂടേറിയതാവാന്‍’ കാരണമെന്ന് മെറ്റിരിയോളജിക്കല്‍ വകുപ്പ് വിശദീകരിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ 34.7 മില്ലി മീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍ വെറും 3.5 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് ഒരു മുതിര്‍ന്ന ഐഎംഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് 2016 ഡിസംബറിലാണ്. ജനുവരിയിലും സാധാരണത്തെക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച 25.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനിലയെങ്കില്‍ വ്യാഴാഴ്ച അത് 25.4 ഡിഗ്രിയായിരുന്നു. സാധാരണത്തെക്കാള്‍ ആറ് ഡിഗ്രി വരെ ഉയര്‍ന്ന താപനിലയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ദിവസം പോലും താപനില 7.6 ഡിഗ്രിയില്‍ താഴെ പോയില്ല. ജനുവരിയിലെ ശരാശരി താഴ്ന്ന താപനിലയാണിത്. എന്നാല്‍ ആഴ്ചയുടെ അവസാനം മഴ പെയ്യുമെന്നും താപനില താഴേക്ക് പോകുമെന്നും ഐഎംഡി പറയുന്നു. പരമാവധി ഉയര്‍ന്ന താപനില 16 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. കുറഞ്ഞ ചൂട് നാല് ഡിഗ്രി വരെയാകാന്‍ സാധ്യതയുണ്ട്.

This post was last modified on January 6, 2017 7:14 pm

Related Post
Leave a Comment