ഓസ്ട്രേലിയൻ പൊതുതെരഞ്ഞെടുപ്പിൽ വലതുപക്ഷ തീവ്രവാദിയായ സെനറ്റർ വില്യം ഫ്രേസർ ആനിങ് പരാജയപ്പെട്ടു. ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിൽ മാസം കൺസർവ്വേറ്റീവ് നാഷണൽ പാർട്ടി എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചിരുന്നു. ഈ പാർട്ടിയുടെ ടിക്കറ്റിലാണ് ആനിങ് മത്സരിച്ചത്. കടുത്ത മുസ്ലിം വിരോധം കൊണ്ട് ഏറെ കുപ്രസിദ്ധി നേടിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് ആനിങ്.
ന്യൂസീലാന്‍ഡിലെ ഭീകരാക്രമണത്തെ കുറിച്ച് ആനിങ് നടത്തിയ പ്രസ്താവന കുപ്രസിദ്ധി നേടിയിരുന്നു. രാജ്യത്തേക്കുള്ള മുസ്ലിം കുടിയേറ്റമാണ് ഈ ആക്രമണത്തിനു കാരണമെന്നായിരുന്നു ആനിങ്ങിന്റെ പ്രസ്താവന. ഇത് ഏറെ വിമർശിക്കപ്പെടുകയുണ്ടായി.
2017 മുതൽ ക്വീൻസ്‌ലാൻഡിനെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമായിരുന്നു. ഇവിടെത്തന്നെ മത്സരിച്ചാണ് ആനിങ് പരാജിതനായത്. വൺ നാഷൻ, കാറ്റേഴ്സ് ഓസ്ട്രേലിയൻ പാർട്ടി എന്നീ വലത് പാർട്ടികളെയാണ് സെനറ്റിൽ ആനിങ് ഇതുവരെ പ്രതിനിധീകരിച്ചിരുന്നത്. നിലപാടുകൾ തീവ്രവാദപരമായിരുന്നതിനാൽ ഇരുപാര്‍ട്ടികളോടും അകലം പാലിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം.
തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന മൽകോം റോബർട്ട്സിന്റെ ഇരട്ട പൗരത്വം പ്രശ്നമായിത്തീരുകയും സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറേണ്ടി വരികയും ചെയ്തതോടെയാണ് ആനിങ്ങിന് സെനറ്റിലെത്താനുള്ള അവസരമൊരുങ്ങിയത്.
വെളുത്ത വർഗക്കാര്‍ക്കു വേണ്ടി നിരന്തരമായി വാദങ്ങളുന്നയിക്കുന്നയാളാണ് ആനിങ്. മുസ്ലിം വിരുദ്ധമായ നിലപാടുകളും കുപ്രസിദ്ധമാണ്. 2018ൽ വെളുത്ത വർഗക്കാരുടെ തോട്ടങ്ങളിൽ കറുത്ത വർഗക്കാർ നടത്തിയ ആക്രമണത്തിൽ ഇദ്ദേഹം ശക്തമായി ശബ്ദമുയർത്തിയിരുന്നു. സ്വവർഗവിവാഹത്തിനെതിരെയും കടുത്ത നിലപാടുകളുള്ളയാളാണ് ആനിങ്.
This post was last modified on May 20, 2019 7:23 am
Leave a Comment