ഒമാൻ, യെമൻ എന്നിവിടങ്ങളിൽ സർവ്വനാശം വിതച്ച് മേകുനു ചുഴലിക്കാറ്റ് വീശിയടിക്കുന്നു. ഇതുവരെ ആകെ പത്ത് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുപ്പതിലധികമാളുകളെ കാണാതായതായും അറിയുന്നു. ഇതിൽ ഇന്ത്യാക്കാരും സുഡാനികളും ഉൾപ്പെടുന്നു. യെമനിൽ മരിച്ചവരിൽ രണ്ടുപേർ ഇന്ത്യാക്കാരാണ്.
രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ പുറപ്പെട്ടിട്ടുണ്ട്.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം ഒമാനിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 12 വയസ്സുള്ള ഒരു പെൺകുട്ടി കാറ്റിൽ ശക്തിയായി തുറന്ന വാതിലില്‍ തലയിടിച്ച് മരിക്കുകയായിരുന്നു.
കൊടുങ്കാറ്റിൽ ഒറ്റപ്പെട്ടു പോയ ഒരു കപ്പലിൽ നിന്നും നാല് ഇന്ത്യാക്കാരെ രക്ഷിച്ചതായും വിവരമുണ്ട്.
അതെസമയം കാറ്റിൽ തകർന്നു വീണ കെട്ടിടങ്ങളുടെയും ബിൽ ബോർഡുകൾ തുടങ്ങിയവയുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ നാശനഷ്ടം സംഭവിച്ചത് സ്കോട്ര ദ്വീപിലാണ്. ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വീപിലെ ഗ്രാമങ്ങൾ മിക്കതും വെള്ളത്തിനടിയിലാണ്. നിരവധി പേർക്ക് വീടുപേക്ഷിച്ച് പോകേണ്ടി വന്നു.
ഒമാന്റെ ഇതര മേഖലകളിൽ നിന്നും ഒറ്റപ്പെട്ട നിലയിലാണ് തലസ്ഥാനമായ സലാല. ഇവിടേക്കുള്ള കര-വ്യോമ ഗതാഗതകം പൂർണമായും തടസ്സപ്പെട്ടു. വൈദ്യുതിബന്ധങ്ങൾ നിലവിലില്ല. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
അടുത്ത 36 മണിക്കൂറുകൾ ഏറെ നിർണായകമാണ്. അതീവശ്രദ്ധ പുലർത്തണം. ദോഫാർ പ്രവിശ്യയിൽ 200 മില്ലിമീറ്റർ മുതൽ 600 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ആരും വീടിനു പുറത്തിറങ്ങരുതെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യൻ നേവിയുടെ ഐഎൻഎസ് ദീപ്, ഐഎൻഎസ് കൊച്ചി എന്നീ കപ്പലുകളാണ് സഹായവുമായി തിരിച്ചിട്ടുള്ളത്. മരുന്നും വസ്ത്രവും ഭക്ഷണവുമെല്ലാം ഇതിലുണ്ട്.
This post was last modified on May 26, 2018 5:30 pm
Leave a Comment