X

ഈ മിസൈല്‍ പരീക്ഷണങ്ങള്‍ മുന്നറിയിപ്പാണ്; യുഎസിനെയും ദക്ഷിണകൊറിയയെയും ഭീഷണിപ്പെടുത്തി ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍

തന്ത്രപരമായതും ഏറ്റവും പുതിയതുമായ ഗൈഡഡ് മിസൈലുകളുടെ യുദ്ധ ശേഷി പരിശോധിക്കാന്‍ നടത്തിയ പരീക്ഷണത്തിന് കിമ്മും സാക്ഷിയായിരുന്നതായി കെസിഎന്‍എ പറഞ്ഞു.

സംയുക്ത സൈനികാഭ്യാസം നടത്തുന്ന യുഎസിനും ദക്ഷിണകൊറിയക്കുമുള്ള മുന്നറിയിപ്പാണ് ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളെന്ന് കിം ജോങ് ഉന്‍. കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ രാഷ്ട്രത്തലവന്റെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്. പടിഞ്ഞാറന്‍ നഗരമായ ഹുവാന്‍ഗ്യുവില്‍ നിന്ന് കിഴക്കന്‍ കടല്‍ തീരത്തേക്കാണ് മിസൈല്‍ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.

ദക്ഷിണകൊറിയയും യുഎസും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചശേഷം 2 ആഴ്ചയ്ക്കുള്ളില്‍ നാലാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുന്നത്. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ആണവ ചര്‍ച്ചകളെ അപകടത്തിലാക്കുമെന്ന പ്യോങ്യാങിന്റെ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ടാണ് ഇരു രാജ്യങ്ങളും അഭ്യാസങ്ങളുമായി മുന്നോട്ടുപോകുന്നത്. തന്ത്രപരമായതും ഏറ്റവും പുതിയതുമായ ഗൈഡഡ് മിസൈലുകളുടെ യുദ്ധ ശേഷി പരിശോധിക്കാന്‍ നടത്തിയ പരീക്ഷണത്തിന് കിമ്മും സാക്ഷിയായിരുന്നതായി കെസിഎന്‍എ പറഞ്ഞു. ഈ സൈനിക നടപടി സൈനികാഭ്യാസം നടത്തുന്നവര്‍ക്കുള്ള ഉചിതമായ മറുപടിയാണെന്ന് കിം പറഞ്ഞതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംയുക്ത സൈനികാഭ്യാസത്തെ ന്യായീകരിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്ന് ആരോപിച്ച ഉത്തരകൊറിയ, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും അവര്‍ ഉണ്ടാക്കിയ കരാര്‍ ഇരുവരും ലംഘിച്ചിരിക്കുന്നുവെന്നും പറഞ്ഞു. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണന്നും ദക്ഷിണ കൊറിയയുമായും ജപ്പാനുമായും കൂടിയാലോചിക്കുകയാണന്നുമാണ് അമേരിക്ക അറിയിക്കുന്നത്.

യുഎസിനെ ചാരമാക്കാന്‍ കരുത്തുണ്ടെന്ന് കഴിഞ്ഞവര്‍ഷം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച കിം ജോങ് ഉന്‍ അവകാശപ്പെട്ടിരുന്നു. മൂന്നു ബോംബുകള്‍കൊണ്ട് ലോകംതന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ഉത്തരകൊറിയയ്ക്ക് ഹൈഡ്രജന്‍ ബോംബ് ഉള്‍പ്പെടെയുള്ളവ ഉണ്ടെന്നാണ് യുഎസ് കരുതുന്നത്. അതിനിടെ ഉത്തരകൊറിയ സന്ദര്‍ശിച്ചവര്‍ക്ക് തിങ്കളാഴ്ചമുതല്‍ യുഎസ് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി. എട്ടുവര്‍ഷത്തിനിടെ ഉത്തരകൊറിയ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ യുഎസ് വിസയില്‍ ഇളവുലഭിക്കുന്നവരും ഇനിമുതല്‍ വിസയ്ക്ക് അപേക്ഷിക്കണം.

Read: ലഡാക്കിനെ തൊട്ടത് പ്രകോപ്പിച്ചു; കൈലാസ് മാന്‍സരോവര്‍ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിച്ച് ചൈന

 

This post was last modified on August 7, 2019 12:00 pm

Related Post
Leave a Comment