X

ന്യൂയോര്‍ക്കിനു പിന്നാലെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ആക്രമണം

കോളറാഡോയില്‍ നടന്ന വെടിവയ്പ്പില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്കില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ ട്രക് ദുരന്തം നടന്നതിനു പിന്നാലെ വീണ്ടും ഒരാക്രമണ വാര്‍ത്ത അമേരിക്കയില്‍ നിന്നും. കോറളാഡോ തോണ്‍ടനിലെ ഗ്രീന്‍ സ്ട്രീറ്റിലുള്ള വാള്‍മാര്‍ട്ടില്‍ നടന്ന വെടിവപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് തോണ്‍ടന്‍ പൊലീസ് വകുപ്പിനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല. പലതവണയായി വെടിവയ്പ്പ് ഉണ്ടായതാണ് വിവരം. അമേരിക്കന്‍ സമയം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അക്രമണം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളു.

അതേസമയം ന്യൂയോര്‍ക്കില്‍ ആളുകള്‍ക്കിടയിലേക്ക് ട്രക് ഓടിച്ചു കയറ്റി എട്ടുപേരെ കൊന്ന സയ്ഫുള്ളോ സായ്‌പോവിനെതിരേ ഭീകരാക്രമണ കുറ്റം ചുമത്തി. ന്യുയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കിയിരുന്നു. ഇയാള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്നും ഐഎസ് ലഘുലേഖകള്‍ കണ്ടെത്തിയതിനു പിന്നാലെ സയ്ഫുള്ളോയില്‍ നിന്നും പിടിച്ചെടുത്ത സെല്‍ഫോണില്‍ ഐഎസ് ഭീകരര്‍ ബന്ദികളുടെ തലയറുക്കുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും വീഡിയോകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.