X

കാശ്മീര്‍ സൈനികകേന്ദ്രത്തിലെ തീവ്രവാദി ആക്രമണം; 17 സൈനികരും 4 ഭീകരരും കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ജമ്മു-കാശ്മീരിലെ ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ പ്രത്യാക്രമണത്തിലൂടെ സൈന്യം വധിച്ചു. സൈനിക കേന്ദ്ര ആസ്ഥാനത്ത് നാലു തീവ്രവാദികള്‍ കടന്നുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കൂടുതല്‍ തീവ്രവാദികള്‍ കടന്നുവെന്ന സംശയത്തില്‍ സൈനികകേന്ദ്ര പരിസരത്ത് തിരച്ചില്‍ നടക്കുകയാണ്. ആറ് മണിക്കൂറിലേറെയായി സൈനികകേന്ദ്രത്തില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.

കാശ്മീരില്‍ വന്‍സുരക്ഷാവീഴചയാണ് സംഭവിച്ചതെന്ന് മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു. ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായമുണ്ടെന്നും ആന്റണി സംഭവത്തില്‍ പ്രതികരിച്ചു.

തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് രാജ്നാഥ് സിങ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം നീട്ടിവെച്ചു. തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷയ്ക്കായി ഗവര്‍ണറും പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ള ഉന്നതലയോഗം വിളിച്ചിട്ടുണ്ടെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ഉന്നതലയോഗം ഉച്ചയ്ക്ക് 12.30യ്ക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

നിയന്ത്രണരേഖക്ക് സമീപമുള്ള ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെ ഇന്ന് വെളുപ്പിനെ നാലുമണിയോടെയാണ് ആക്രമണം നടന്നത്. ഫിദായിന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നത്. ബാരമുള്ള ജില്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.

This post was last modified on December 27, 2016 2:27 pm