X
    Categories: News

ഹജ്ജിനിടെ തിക്കിലും തിരക്കിലുംപ്പെട്ട്‌ 450 ഓളം മരണം

അഴിമുഖം പ്രതിനിധി

ഹജ്ജിനിടെ മെക്കയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ കല്ലേറ് കര്‍മ്മത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 450-ഓളം മരണം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. രണ്ട് ഇന്ത്യാക്കാരടക്കം 719 പേര്‍ക്ക് പരിക്കേറ്റു.  ദുരന്തം സൗദി സമയം 11 മണിയോടെയാണ് ഉണ്ടായത്. അതേസമയം ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാക്കാര്‍ അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രണ്ടരലക്ഷം ഇന്ത്യാക്കാരാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി എത്തിയിട്ടുള്ളത്. 204-ാം നമ്പര്‍ തെരുവിന് സമീപം ജംറ പാലത്തിലേക്ക് കടക്കുന്ന ഭാഗത്താണഅ അപകടമുണ്ടായത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സൗദി രാജാവ് ഉത്തരവിട്ടു. നാലായിരത്തോളം പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകട സ്ഥലം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍.

ലക്ഷദ്വീപില്‍ നിന്നുള്ള ഒരാള്‍ക്ക് പരിക്കേറ്റുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലക്ഷദ്വീപ് സ്വദേശിയായ ഷാജഹാനാണ് പരിക്കേറ്റിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തോട് അനുബന്ധിച്ചുണ്ടായ രണ്ടാമത്തെ വലിയ ദുരന്തമാണ് ഇത്. കഴിഞ്ഞ ആഴ്ച ക്രെയിന്‍ തകര്‍ന്ന് 107- ഓളം പേര്‍ മരിച്ചിരുന്നു.

ഹജ്ജ് കര്‍മ്മത്തിനിടെ അവസാനമായി ഏറ്റവും വലിയ ദുരന്തം 2006-ലാണ് ഉണ്ടായത്. അന്ന് 346 ഓളം പേര്‍ മരിച്ചു. ജംറയില്‍ സാത്താനു നേരെ കല്ലെറിയല്‍ ചടങ്ങിനിടെ ആയിരുന്നു അപകടം.

 

 

This post was last modified on September 25, 2015 12:13 pm