X

ആപ് ഭരണത്തിലും അഴിമതി കുറഞ്ഞില്ലെന്ന് ഡല്‍ഹിക്കാര്‍

അഴിമുഖം പ്രതിനിധി

ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടില്ലെന്ന് ഡല്‍ഹിക്കാര്‍ കരുതുന്നതായി സ്വരാജ് അഭിയാന്‍ നടത്തിയ സര്‍വേ ഫലം. സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കുറഞ്ഞില്ലെന്ന് 77 ശതമാനത്തോളം പേരാണ് വിശ്വസിക്കുന്നത്. കൂടാതെ വൈദ്യുതി ബില്‍ കുറഞ്ഞില്ലെന്നും എല്ലാ മാസവും സൗജന്യമായി 20,000 ലിറ്റര്‍ ശുദ്ധ ജലം ലഭിക്കുന്നില്ലെന്നും 62 ശതമാനം പേര്‍ പറയുന്നു.

ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി 10,000 പേര്‍ക്കിടയില്‍ ഫെബ്രുവരി 10-നും 14-നും ഇടയിലാണ് സ്വരാജ് അഭിയാന്‍ വോളന്റിയര്‍മാര്‍ സര്‍വേ നടത്തിയത്. മുന്‍ ആംആദ്മി പാര്‍ട്ടി നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനുമാണ് സ്വരാജ് അഭിയാന്‍ സ്ഥാപകര്‍.

അഴിമതിക്കെതിരായ പോരാട്ടമായിരുന്നു എഎപിയെ ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിച്ചത്.

ലോക്പാല്‍ ബില്‍ കെജ്രിവാള്‍ രാംലീല മൈതാനത്തില്‍ വാഗ്ദാനം ചെയ്തതു പോലുള്ളതല്ലെന്ന് 86 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. റേഷന്‍ കടകളിലെ അഴിമതിയ്ക്ക് വിലങ്ങിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് 74 ശതമാനം പേരും കരുതുന്നു.

വാര്‍ദ്ധക്യ കാല പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് 82 ശതമാനത്തില്‍ അധികം പേരും പറയുന്നു. സിസിടിവികള്‍ തങ്ങളുടെ മേഖലയില്‍ സ്ഥാപിച്ചിട്ടില്ലെന്ന് 87 ശതമാനം പേരും അവകാശപ്പെടുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇനിയും തുറന്നിട്ടില്ലെന്ന് 85 ശതമാനം പേരും അഭിപ്രായപ്പെട്ടു.

This post was last modified on December 27, 2016 3:38 pm

Related Post
Leave a Comment