X

കാശ്മീര്‍ സംഘര്‍ഷം: സമാധാന ശ്രമങ്ങള്‍ക്കായി സര്‍വകക്ഷി സംഘം ശ്രീനഗറില്‍

അഴിമുഖം പ്രതിനിധി

ജമ്മു കാശ്മീരിലെ സംഘര്‍ഷപരിഹാരത്തിനുള്ള ചര്‍ച്ചയ്ക്കായി സര്‍വ്വകക്ഷി സംഘം ശ്രീനഗറിലെത്തി. 29 അംഗങ്ങളുള്ള സംഘം ഇന്ന് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരെ കൂടാതെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയുമായും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സമാധാനശ്രമങ്ങളുമായി സഹകരിക്കണം എന്നാവശ്യപ്പെട്ട് ഹുറിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദി നേതാക്കള്‍ക്ക് കത്തെഴുതിയിരുന്നു.

സര്‍വ്വകക്ഷി സംഘം ആദ്യം മെഹബൂബ മുഫ്തിയെ കാണും. ഇതിനു ശേഷം ജമ്മു കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി സംഘം കൂടിക്കാഴ്ച നടത്തും. വിഘടനവാദി നേതാക്കളുമായി ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.

 

ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് സംഘത്തെ നയിക്കുന്നത്. ജമ്മു കാശ്മീരിലെ ഇപ്പോള്‍ നടക്കുന്ന അക്രമത്തിന്റെ നേതൃത്വം ആര്‍ക്കെന്ന് വ്യക്തമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വകക്ഷി സംഘത്തെ അറിയിച്ചിരിക്കുന്നത്. ഹുറിയത്തിന്റെ സ്വാധീനം കുറയുന്നു എന്ന സംശയവും സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രതിഷേധത്തില്‍ സായുധരായ ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്.

പെല്ലറ്റ് തോക്കുകളുടെ ഉപയോഗം ജനങ്ങളെ പ്രകോപിതരാക്കിയ സാഹചര്യത്തില്‍ ഇതിന്റെ ഉപയോഗം കുറയ്ക്കാനുള്ള നടപടികളും ചര്‍ച്ചയാകും. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധമാണ് കാശ്മീര്‍ സംഘര്‍ഷത്തിന് ഇത്തവണ വഴിവെച്ചത്. 70-ലേറെപ്പേര്‍ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

This post was last modified on September 4, 2016 11:34 am