X

ഒറ്റക്ക് ഭ്രാന്തന്‍ യാത്രകള്‍ നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങളും ചിന്തകളും

കൃഷ്ണ ഗോവിന്ദ്‌

പല തരത്തില്‍ സഞ്ചരിക്കാം. ഒറ്റക്ക്, കൂട്ടുകാരുമായി, ബസില്‍, ട്രെയിനില്‍, ബൈക്കില്‍, സൈക്കിളില്‍, നടന്ന്, ലിഫ്റ്റ് ചോദിച്ച് അങ്ങനെ പലതരത്തില്‍. ഇതുപോലെ ഭ്രാന്തന്‍ യാത്രകള്‍ നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങളാണ് ലോക വിനോദസഞ്ചാരദിനമായ ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇത് അനു, മഹാരാജാസ് കോളേജില്‍ പാരിസ്ഥിക രസതന്ത്രത്തിന് പഠിക്കുന്നു. ചിത്രം വരയാണ് ഇഷ്ട പരിപാടി. ചിത്രം വര പഠിക്കാന്‍ പോകുന്നത് ഇഷ്ടമല്ല. മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ വരയ്ക്കണം. പിന്നെ ചില ദേശാടനപക്ഷികളെപ്പോലെ ഒറ്റക്ക് പറക്കണം. അത് എങ്ങോട്ടെന്നില്ല. എങ്ങോട്ടു വേണമെങ്കിലുമാവാം. ബസിലും ട്രെയിനിലുമൊക്കെയാണ് കക്ഷിയുടെ പലപ്പോഴുമുള്ള യാത്രകള്‍. അതും ഒറ്റക്ക്. പറക്കുമ്പോള്‍ ഒറ്റക്ക് പറക്കണമെന്നാണ് അനു പറയുന്നത്. അത് കൂട്ടുക്കാരാരും ഇല്ലാഞ്ഞിട്ടല്ല. ഒറ്റക്ക് പോവുന്നത് ഇഷ്ടമായതുകൊണ്ടാണ്. മുടിക്കെട്ടുവാന്‍ ഇഷ്ടമല്ലാത്ത, പൊട്ടു തൊടാനും ചമയങ്ങളണിയാനും താല്‍പര്യമില്ലാത്ത അനു, സഞ്ചരിച്ച ദേശങ്ങളുടെ കഥയല്ലിത്. യാത്രക്കിടയില്‍ അനുവിന് സ്വയം തോന്നിയ ചില കാര്യങ്ങളാണിതില്‍.

അനു കഴിഞ്ഞ തവണ പോയത് തഞ്ചാവൂരിലേക്കാണ്. പോയത് തഞ്ചാവൂരിലേക്കാണ് എന്നു പറയുന്നതിലും നല്ലത് എത്തിപ്പെട്ടത് തഞ്ചാവൂരിലാണെന്നാണ്. തെക്കന്‍ തമിഴ്‌നാട് കാണാന്‍ പുറപ്പെട്ടു, അവസാനം ചെന്നത്തിയത് തഞ്ചാവൂരിലാണ്. ബസിലും ട്രെയിനിലുമായി അവിടെ എത്തിപ്പറ്റിയ കക്ഷിക്ക്  നേരിടേണ്ടിവന്ന ചോദ്യങ്ങളിവയാണ്: ‘തനിയാ വന്തിരികയാ… ഭയമില്ലയാ.. ഉങ്കള്‍ക്ക് ധൈര്യം ജാസ്തി’ ഒറ്റയ്ക്ക്ഇ  ചെന്നിടത്തെല്ലം ഇന്തമാതിരി ചോദ്യങ്ങള്‍ മാത്രമെ അനുവിനെ പിന്തുടര്‍ന്നുള്ളൂ. പിന്നെ  അവിടെ കുറെ കുട്ടിപട്ടാളത്തെയും കൂട്ടുക്കിട്ടി. അവരായിരുന്നു  ഔദ്യോഗിക വഴികാട്ടികള്‍.


അനു അനുവിനോടു തന്നെ പറയുന്ന യാത്രയിലെ ചില ചിന്തകള്‍-

‘ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നത് ഒരുപ്പാട് ആളുകള്‍ അവരുടെ അതെ ഇരിപ്പടങ്ങളില്‍ ഇരിക്കുന്നതാണ്… വിവിധ ചിന്തകളുമായി… വിവിധ അനുഭവങ്ങളുമായി…
ഏകാന്തയാത്രികന്‍: ഒറ്റക്കുള്ള അലഞ്ഞ് തിരിയല്‍…
ഓരോ തവണയും ഞാന്‍ ചിന്തിക്കുകയായിരുന്നു എന്താണ് ഞാന്‍ അനുഭവിക്കുന്നതെന്ന്… 
ഞാന്‍ കാണുന്ന കാഴ്ചകള്‍, ഞാന്‍ സംസാരിക്കുന്ന ജനങ്ങള്‍,ഭക്ഷണം,തെരുവുകള്‍,മണങ്ങള്‍ ഇവയാണ് ഒരിക്കലും എന്നെ മടുപ്പിക്കാത്തത്…
തഞ്ചാവൂര്‍… ഒരു വാസ്തുവിദ്യ എന്നെ എന്ത് അത്ഭുതപ്പെടുത്താനാണ് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ അവിടെ എത്തിയപ്പോഴോ… ഞാന്‍ തരിച്ചിരുന്നുപോയി.എന്റെ കാല് അവിടെ ഉറച്ചുപോയി. ആ ജനങ്ങള്‍, ആ തെരുവ്, ഭക്ഷണം, ബസ്, ട്രെയിന്, സംസാരം, ആ മിഴിച്ചുനോട്ടങ്ങള്‍, പുഞ്ചിരികള്‍, അട്ടഹാസങ്ങള്‍, ചൂട്…

പൊരിഞ്ഞ വെയിലത്ത് ഒരു കുളിരുന്ന അനുഭവം… നല്ല തണുത്ത വെള്ളം ഉപയോഗിച്ച് കാല്‍ കഴുകുന്ന അനുഭവം… ആ തണുപ്പ്… ഹോ ഇത് അവിശ്വസനീയമാണ്..

പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കുക. അത് നിങ്ങളെ സ്വയം കൂടുതല്‍ അറിയാന്‍ അവസരം നല്‍കും. ഒരു അപരിചിത സ്ഥലത്ത് പെടുമ്പോള്‍ അത് നമ്മളെ സ്വയം കണ്ടെത്താന്‍ സഹായിക്കും.അല്പം ഭ്രാന്തമായി എന്തെങ്കിലും പുതിയതായി കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഭയം ഒക്കെ തന്നെ ഇല്ലാതാവും.

നിങ്ങളുടെ ഇഷ്ടത്തിന് പോവുക. അവിടെ നിങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുന്ന,അലിഞ്ഞ് ചേരാന്‍ പറ്റുന്ന ഒരു ലോകമുണ്ടാക്കുക.

ഭ്രാന്തന്‍ ഹൃദയവുമായി സമുദ്രത്തിന്റെ അവിശ്വസനീയമായ ആഴത്തിലോ,അനന്തമായ ആകാശത്തോ, മറ്റെങ്ങോട്ടേങ്കിലും ധൈര്യമായി പറക്കൂ.’

അനു വരച്ച ചിത്രങ്ങള്‍ –


This post was last modified on September 27, 2016 7:04 pm

Related Post
Leave a Comment