X

രാജ്യത്തെ എടിഎമ്മുകളില്‍ പ്രവര്‍ത്തിക്കുന്നത് 40 ശതമാനം മാത്രം

അഴിമുഖം പ്രതിനിധി

ഇന്നലെ രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളില്‍ പ്രവര്‍ത്തിച്ചത് 40 ശതമാനം മാത്രം. പണത്തിന്‌റെ ലഭ്യതക്കുറവ് സംബന്ധിച്ച് ഇന്ന് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തും. മൂന്ന് ലക്ഷം കോടി രൂപയോളം വരുന്ന 2000ന്‌റെ നോട്ടുകള്‍ ലഭ്യമാണ്. ഈ മാസം അവസാനമാവുമ്പോഴേക്കും ഇത് ആറ് ലക്ഷം കോടി ആയേക്കും. 1.5 ബില്യണ്‍ നോട്ടുകള്‍ 3 ബില്യണ്‍ നോട്ടുകളായേക്കും.

പുതിയ 500ന്‌റെ നോട്ടുകള്‍ നിലവില്‍ ഡല്‍ഹിയിലും മുംബയിലും മാത്രമാണ് എത്തിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്‌റെ എല്ലാ ഭാഗങ്ങളിലേയ്ക്കും എത്തിക്കും. 14 ലക്ഷം കോടി മൂല്യം വരുന്ന 500ന്‌റേയും 1000ന്‌റേയും നോട്ടുകളാണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. 1000ന്‌റെ പുതിയ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് തുടങ്ങിക്കഴിഞ്ഞു. ഇത് ഡിസംബറില്‍ വിതരണം ചെയ്യും. ഇതോടെ 2000ന്‌റെ നോട്ട് അച്ചടി കുറയ്ക്കും. പണപ്പെരുപ്പം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഇത്. 90 ശതമാനം പഴയ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് നീക്കം ചെയ്ത് പുതിയ നോട്ടുകള്‍ നിറച്ച് കഴിഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളില്‍ എല്ലാ എടിഎമ്മുകളില്‍ നിന്നും പണം ലഭിക്കുമെന്നാണ് പറയുന്നത്. നിലവില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്. 18ന് ശേഷം ഇത് 4000മാകും.

എസ്ബിഐയുടെ 21,000 എടിഎമ്മുകളും 8000 കാഷ് ഡെപ്പോസിറ്റ് മിഷനുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അവകാശപ്പെട്ടു. മതിയായ കറന്‍സി നോട്ടുകള്‍ ലഭ്യമാക്കാന്‍ ആര്‍ബിഐയോട് ആവശ്യപ്പെടുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചു.

This post was last modified on December 27, 2016 2:18 pm

Related Post
Leave a Comment