X

ആദര്‍ശത്തെക്കാള്‍ അധികാരമാണ് ചെറുവലതു പാര്‍ട്ടികളെ നയിക്കുന്നത്, ചെറു ഇടതു പ്രസ്ഥാനങ്ങളെ തിരിച്ചും, രണ്ടും തെറ്റായ ശാഠ്യങ്ങളാണ്: ഡോ. ആസാദ്

കേന്ദ്രാധികാരത്തില്‍നിന്ന് ബിജെപിയെയും സംഘപരിവാരങ്ങളെയും മാറ്റാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ വിട്ടുവീഴ്ച്ച ചെയ്യണം.

ലോകസഭയില്‍ കോണ്‍ഗ്രസ്സിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാനും ഇടതുപക്ഷത്തെ ശ്രദ്ധേയമായ ശക്തിയാക്കാനുമാണ് ഫാഷിസ്റ്റു വിരുദ്ധ ജനാധിപത്യവാദികള്‍ ശ്രമിക്കേണ്ടത്. ജനാധിപത്യത്തെ ആദര്‍ശനിഷ്ഠയിലേയ്ക്കും സമരോത്സുക ജനകീയ പ്രചോദനങ്ങളിലേയ്ക്കും തിരിച്ചെത്തിക്കണം. അതിന് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മനസ്സിരുത്തുകയും വേണം.

ഫാഷിസ്റ്റു വിരുദ്ധ ഉണര്‍വ്വുകളുടെ കാലത്ത് ഏറ്റവും ചെറിയ ജാതി മത സാമുദായിക കൂട്ടായ്മയുടെ വിലപേശലില്‍നിന്നുപോലും അകന്നു മാറണം. പല പേരുകളില്‍ സങ്കുചിത താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെയല്ല, രാജ്യത്തിന്റെ പൊതു ജനാധിപത്യ മതേതര താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെയാണ് ഈ ചരിത്രഘട്ടം ആവശ്യപ്പെടുന്നത്. അവരെയാണ് വിജയിപ്പിക്കേണ്ടത്. ലോകസഭയില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചേ ഫാഷിസത്തിന്റെയും ശിഥിലീകരണത്തിന്റെയും ഭീഷണികളെ നേരിടാനാവൂ. സൂക്ഷ്മമായ വിചാരണകളെ നേരിടാന്‍ മുന്നണികളാകെ നിര്‍ബന്ധിക്കപ്പെടണം.

കേന്ദ്രാധികാരത്തില്‍നിന്ന് ബിജെപിയെയും സംഘപരിവാരങ്ങളെയും മാറ്റാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ വിട്ടുവീഴ്ച്ച ചെയ്യണം. അവരുടെ താല്‍പ്പര്യങ്ങള്‍ ജനതാല്‍പ്പര്യങ്ങള്‍ക്കും ചരിത്രഘട്ടത്തിന്റെ അനിവാര്യതയ്ക്കും മേല്‍ ശാഠ്യങ്ങളാവരുത്. മുകളില്‍ പറഞ്ഞ ലക്ഷ്യത്തിനനുയോജ്യമായ തീരുമാനങ്ങളാണ് ഉണ്ടാവേണ്ടത്. ഇപ്പോഴത്തെ മുന്നണി വിലപേശലുകള്‍ ജനാധിപത്യത്തെ തകര്‍ക്കുംവിധമാവരുത്.

ആദര്‍ശത്തെക്കാള്‍ അധികാരമാണ് ചെറുവലതു പാര്‍ട്ടികളെയാകെ നയിക്കുന്നത്. ചെറു ഇടതു പ്രസ്ഥാനങ്ങളെയാവട്ടെ തിരിച്ചും. രണ്ടും തെറ്റായ ശാഠ്യങ്ങളാണ്. ജനങ്ങള്‍ ജനാധിപത്യ സാധ്യതകളെ ഫലപ്രദവും ജനേച്ഛയ്ക്കനുസൃതമായും വികസിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനു പാര്‍ലമെന്റിറി അവസരങ്ങളെ ചരിത്ര സന്ദര്‍ഭത്തിന്റെ പ്രാധാന്യവും നിര്‍ബന്ധവും ഉള്‍ക്കൊണ്ട് വിനിയോഗിക്കേണ്ടതുണ്ട്. അക്കാര്യം അവരും പരിഗണിക്കട്ടെ

(ഫേസ്ബുക്ക് പോസ്റ്റ്)

ഡോ. ആസാദ്‌

നിരൂപകനും രാഷ്ട്രീയ നിരീക്ഷകനും മഞ്ചേരി എന്‍ എസ് എസ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകന്‍

More Posts