X

തമിഴ്‌നാട്ടില്‍ ബസപകടം: 10 മരണം, മരിച്ചവരില്‍ മലയാളികളും

തമിഴ്‌നാട്ടില്‍ തിരുനെല്‍വേലിക്കടുത്ത് ഉണ്ടായ ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചുപേര്‍ മലയാളികളാണ്.  കൊല്ലം മുദാക്കര സ്വദേശി മേരി നിഷ (30), മകള്‍ അള്‍ട്രോയ് (രണ്ടര), കൊച്ചുതുറ സ്വദേശി സുജിന്‍ (ആറ്), വലിയതുറ സ്വദേശി ആന്‍സി (26) ഭര്‍ത്താവ് വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. തൂത്തൂര്‍ സ്വദേശി ജിമ്മി (33), തിക്കണംകോട് സ്വദേശി എഡ്വിന്‍ മൈക്കിള്‍ (32), ഗുജറാത്ത് സ്വദേശി ആംഗ്ലേ (26), അഞ്ജലി (19) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
വേളാങ്കണ്ണിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു. 

രാവിലെ ആറുമണിയോടെ അപകടത്തില്‍പ്പെട്ട യൂണിവേഴ്‌സല്‍ എന്ന ബസില്‍ ഉണ്ടായിരുന്നതില്‍ അധികവും മലയാളികളാണ്. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.

കന്യാകുമാരി കളക്ടറാണ് മരിച്ചവരില്‍ ഒമ്പതുപേര്‍ മലയാളികള്‍ ആണെന്ന് സ്ഥിരീകരിച്ചത്. കേരളത്തില്‍ നിന്നും മെഡിക്കല്‍ സംഘത്തെ അപകട സ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി. നെയ്യാറ്റിന്‍കര തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ഒരു സംഘം തിരുനെല്‍വേലിയിലേക്ക് തിരിച്ചിട്ടുണ്ട്. 10 ആംബുലന്‍സുകളെയും നാഗര്‍കോവിലിലേക്ക് അയച്ചു.

This post was last modified on December 27, 2016 3:31 pm