ആടുകളം, വിസാരണൈ എന്നീ ചിത്രങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ സംവിധായകനാണ് വെട്രിമാരന്‍. അദ്ദേഹത്തിന്റെ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്. ധനുഷ് നായകനായി എത്തുന്ന ചിത്രത്തിൽ ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്.
മഞ്ജു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്നും മഞ്ജുവിനേക്കാള്‍ നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും പറയുകയാണ് സംവിധായകൻ വെട്രിമാരന്‍.
വികടന്‍ എന്ന തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ തന്റെ പുതിയ ചിത്രം അസുരനെ കുറിച്ച് സംസാരിച്ചത്.
‘കഥയുടെ ഏകദേശ രൂപം ഞാന്‍ മഞ്ജുവിനോട് പറഞ്ഞു. ചെയ്യാം എന്ന് സമ്മതം മൂളി. വളരെ ഉത്സാഹത്തോടെ വന്ന് ഷൂട്ടിങ് തീര്‍ത്തതിന് ശേഷം മാത്രമേ അവര്‍ കാരവാനിലേക്ക് മടങ്ങി പോകൂ. മലയാളത്തിലെ മുന്‍നിര നടിയാണ്. എന്നാല്‍ ആ ഭാവമില്ല. എല്ലാവരോടും നന്നായി ഇടപഴകുന്ന ഒരു വ്യക്തിയാണവര്‍. വളരെ മനോഹരമായാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്’- വെട്രിമാരന്‍ പറഞ്ഞു.
അസുരനില്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ഫസ്റ്റ്‌ലുക്ക് നേരത്തേ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ചിത്രത്തില്‍ ധനുഷ് ഡബിള്‍ റോളില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വെക്കൈ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് അസുരൻ.