X

‘മോഹന്‍ലാലിനോടൊപ്പമുണ്ടായിരുന്ന 12 ദിവസം അവിസ്മരണീയം’: നിവിന്‍ പോളി

കേരളത്തിലെ റോബിന്‍ ഹൂഡിന്റെ കാലഘട്ടം അതേ രീതിയില്‍ പുനസൃഷ്ടിക്കുമ്പോള്‍ ചെലവു കൂടുക സ്വാഭാവികമെന്ന് കായംകുളം കൊച്ചുണ്ണിയെ കുറിച്ച് നിവിന്‍ പോളി

ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റിലീസിനായി കാത്തിരിക്കുകയാണ് നിവിന്‍ പോളി. ഹിന്ദിയിലും വൈകാതെ അരങ്ങേറ്റം കുറിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ് താരം. ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുകയെന്ന വെല്ലുവിളി എല്ലാ അഭിനേതാക്കളും സ്വയം ഏറ്റെടുക്കണമെന്നാണ് നിവിന്‍ പോളിയുടെ പക്ഷം.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിന്‍, തട്ടത്തിന്‍ മറയത്ത്, ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേംമം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട താരമായിമാറി. റിച്ചി, നേരം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോനി’ലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ ഹിന്ദിയിലും മലയാളത്തിലും റിലീസ് ചെയ്യും.

‘ഭാഷ എല്ലായ്‌പ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. ഒരു മലയാള നടന്‍ എന്ന നിലയില്‍ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരു സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമല്ല. അതിരുകളെല്ലാം ഭേദിച്ച് നാം സ്വയം മുന്നോട്ടുപോകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓരോ അഭിനേതാക്കളും തങ്ങളുടെ കരിയറില്‍ അതിനായി ശ്രമിക്കണമെന്നും ഞാന്‍ കരുതുന്നു’. ഐ.എ.എന്‍.എസിന് അനുവദിച്ച ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞു.

കായംകുളം കൊച്ചുണ്ണി വളരെയധികം വെല്ലുവിളി നിറഞ്ഞ ചിത്രങ്ങളിലൊന്നാണെന്നും, ധാരാളം ആക്ഷന്‍ രംഗങ്ങള്‍ ഉള്ള സിനിമയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുതിര സവാരി പഠിക്കണമായിരുന്നു. എനിക്ക് മുന്‍പരിചയം ഇല്ലാത്ത ഒരു കാര്യമാണത്. അത്തരത്തിലുള്ള ഒരുപാട് പരിശ്രമങ്ങളും സമയവും അതിനു വേണ്ടിവന്നു’.

‘മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി കായംകുളം കൊച്ചുണ്ണി മാറിയതാണ്. കേരളത്തിലെ റോബിന്‍ ഹൂഡിന്റെ കാലഘട്ടം അതേ രീതിയില്‍ പുനസൃഷ്ടിക്കുമ്പോള്‍ ചെലവു കൂടുക സ്വാഭാവികമാണ്’ നിവിന്‍ പറയുന്നു. ഇതര ഭാഷകളില്‍ നിന്നും വരുന്ന ബിഗ്ബജറ്റ് ചിത്രങ്ങളെല്ലാം ഇരു കയ്യുംനീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരുണ്ട് ഇവിടെ. താരതമ്യേന ചെറുതായ 45 കോടി രൂപയുടെ ബജറ്റ് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ ഉയര്‍ന്നതാണ്. എന്തായാലും മലയാളത്തില്‍ ആദ്യമായി ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി പ്രത്യക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് തന്റെ കരിയറിലെ മികച്ച അനുഭവമായിരുന്നുവെന്ന് നിവിന്‍ പറയുന്നു. ’12 ദിവസം അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഓരോ ദിവസവും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ആ 12 ദിവസം എന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ദിനങ്ങളാണ്’, മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചുമെല്ലാം നിവിന് ഒരുപാട് പറയാനുണ്ട്.

ബോബി – സഞ്ജയ് തിരക്കഥയെഴുതുന്ന കായംകുളം കൊച്ചുണ്ണിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബിനോദ് പ്രദാന്‍ ആണ്. കേരളം, മംഗളൂരു, ഉടുപ്പി, ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലായി ഒന്‍പതുമാസം സമയമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. റഫീക്ക് അഹമ്മദ്, ഷോബിന്‍ കണങ്ങാട്ട് എന്നിവരുടെ വരികള്‍, സംഗീതം ഗോപി സുന്ദര്‍. ഒക്ടോബര്‍ 11-ന് ന് ഇറോസ് ഇന്റര്‍നാഷണല്‍ റിലീസ് ചിത്രം തിയ്യറ്ററുകളിലെത്തിക്കും.

* ഐ.എ.എന്‍.എസിന് വേണ്ടി നതാലിയ എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

‘എന്നെ തിരിച്ചറിയാന്‍ ഒരു പാട്ട് പാടിക്കോട്ടേ?’ ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്കായി വയലിനില്‍ താരാട്ട് പാടുന്ന ബാലഭാസ്‌ക്കര്‍/ വീഡിയോ

നിലവാരമില്ലാത്ത സിനിമകള്‍ക്ക് സര്‍ക്കാര്‍ തിയറ്ററുകള്‍ കൊടുക്കാന്‍ പറ്റില്ലെന്ന് ലെനിന്‍ രാജേന്ദ്രന്‍; തെരുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ശബ്ദത്തിന്റെ നിര്‍മ്മാതാവ്‌

‘പത്മാവത്’ കാരണമായി; അതിക്രമസമരങ്ങള്‍ക്കെതിരെയുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നില്‍ കേരളത്തിലെ ഈ പ്രാദേശിക ചലച്ചിത്രക്കൂട്ടായ്മയാണ്