X
    Categories: സിനിമ

മെര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സ്: ഓസ്‌കര്‍ ജേതാവ് ജയിംസ് ഐവറിയും ശശി കപൂറിന്റെ ഇന്ത്യയും

കോള്‍ മി ബൈ യുവര്‍ നെയിം എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ജയിംസ് ഐവറിയ്ക്ക് ഇന്ത്യയുമായി സവിശേഷമായ ബന്ധമാണുള്ളത്.

89ാം വയസില്‍ ഓസ്‌കര്‍ നേടി, അക്കാഡമി പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോഡ് ഇത്തവണ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായി ജയിംസ് ഐവറി കുറിച്ചിരുന്നു. കോള്‍ മി ബൈ യുവര്‍ നെയിം എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ജയിംസ് ഐവറിയ്ക്ക് ഇന്ത്യയുമായി സവിശേഷമായ ബന്ധമാണുള്ളത്. ജയിംസ് ഐവറിയുടെ, ഇന്ത്യ പശ്ചാത്തലമാക്കിയുള്ള ആദ്യ ചിത്രം ശശി കപൂര്‍ നായകനായ ദ ഹൗസ്‌ഹോള്‍ഡര്‍ (1963) ആയിരുന്നു.

1961 നവംബറില്‍ ജയിംസ് ഐവറി ഇന്ത്യയിലെത്തിയത് ദേവ്ഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയായിരുന്നു. ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമമായിരുന്നു ലൊക്കേഷന്‍. നരവംശ ശാസ്ത്രജ്ഞനനായ ജീറ്റല്‍ സ്റ്റീഡ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ന്യയോര്‍ക്കില്‍ താമസിക്കുന്ന ഇസ്മയില്‍ മര്‍ച്ചന്റ്, ഐവറിയോടൊപ്പം ചിത്രം നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചു. ശശി കപൂറിനേയും ലീല നായിഡുവിനേയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ജയിംസ് ഐവറി ബോംബെയില്‍ വച്ച് ശശി കപൂറുമായി സംസാരിച്ച് ചിത്രീകരണം തുടങ്ങാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ദേവ്ഗര്‍ നടന്നില്ല. ഇസ്മയില്‍ മര്‍ച്ചന്റിന് നിര്‍മ്മാണത്തിനാവശ്യമായ പണം സ്വരൂപിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇസ്മയിലിന്റെ കയ്യില്‍ മറ്റൊരു കഥയുണ്ടായിരുന്നു. ഇന്ത്യക്കാരനായ ഭര്‍ത്താവിനൊപ്പം ഡല്‍ഹിയില്‍ ജീവിച്ചിരുന്ന ജര്‍മ്മന്‍ എഴുത്തുകാരി റൂത്ത് പ്രോവര്‍ ജബ്വാലയുടെ നോവല്‍. ഹോളിവുഡ് നിര്‍മ്മാതാക്കളായ എംജിഎം (മെട്രോ ഗോള്‍ഡ്‌വിന്‍ മേയര്‍) ആണ് ഈ കഥ നിര്‍ദ്ദേശിച്ചത്. ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ സവിശേഷതകള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന ഈ കഥ ഇസ്മയില്‍ മെര്‍ച്ചന്റിനെ ആകര്‍ഷിച്ചു. ജയിംസ് ഐവറിക്കും കഥ ഇഷ്ടപ്പെട്ടു. പൊതുവെ സിനിമക്കാരെ കാണാനോ സംസാരിക്കാനോ താല്‍പര്യം കാണിക്കാതിരുന്ന റൂത്തുമായി അവര്‍ ബന്ധപ്പെട്ടു. ആദ്യം താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പിന്നീട് അവര്‍ സമ്മതിക്കുകയായിരുന്നു. ചിത്രത്തിന് താന്‍ തന്നെ തിരക്കഥയെഴുതാം എന്നും റൂത്ത് പ്രോവര്‍ സമ്മതിച്ചു. ശശി കപൂറും ലീല നായിഡുവും തന്നെ പ്രധാന വേഷങ്ങളില്‍.

ശശി കപൂറും ലീല നായിഡുവും – ദ ഹൗസ്ഹോള്‍ഡര്‍ (1963)

എന്നാല്‍ പ്രേം സാഗര്‍ എന്ന നിരാശാജീവിയായ അധ്യാപകനെ അവതരിപ്പിക്കാന്‍ ശശി കപൂറിനെ പോലൊരു ഗ്ലാമര്‍ താരം യോജിക്കില്ലെന്നായിരുന്നു റൂത്തിന്റെ അഭിപ്രായം. പിന്നീട് ശശി കപൂര്‍ റൂത്തിനെ കാണുമ്പോള്‍ ശശി കപൂറിന് പ്രേംസാഗറിന്റെ മുഖവും രൂപവും തലമുടിയും സംഭാഷണ രീതിയുമെല്ലാം ആയിരുന്നു. ഈ ചിത്രത്തോടെ ശശി കപൂര്‍ ഹോളിവുഡിന്റെ ഭാഗമായി. മെര്‍ച്ചന്റ് – ഐവറി പ്രൊഡക്ഷന്‍സിന്റേയും. ഏതൊരു മികച്ച നടനേയും പോലെ ഫിലിം മേക്കിംഗില്‍ സംവിധായകനെ സഹായിക്കാന്‍ കഴിയുന്നയാളായിരുന്നു ശശി കപൂര്‍ എന്ന് ജയിംസ് ഐവറി ഓര്‍ക്കുന്നു. ജയിംസ് ഐവറി സംവിധാനം ചെയ്ത നാല് ചിത്രങ്ങളടക്കം – The Householder, Shakespeare Wallah, Bombay Talkie, Heat and Dust അടക്കം മെര്‍ച്ചന്റ് – ഐവറി പ്രൊഡക്ഷന്‍സിന്റെ ഏഴ് ചിത്രങ്ങളില്‍ ശശി കപൂര്‍ നായകനായി.

This post was last modified on March 11, 2018 12:05 pm