X

ആമസോണ്‍ മഴക്കാടുകൾ കത്തിയെരിയുമ്പോള്‍ എന്തുകൊണ്ട് ഒരു മാധ്യമം പോലും മിണ്ടുന്നില്ല?: ലിയനാര്‍ഡോ ഡികാപ്രിയോ

കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള മാധ്യമങ്ങളുടെ വാർത്താതമസ്‌കരണത്തെ ചോദ്യം ചെയ്യുന്നത്.

മസോണ്‍ മഴക്കാടുകളില്‍ കാട്ടുതീ പടരുമ്പോൾ മാധ്യമങ്ങൾ എന്ത് ചെയ്യുന്നു എന്ന വിമർശനവുമായി ഹോളിവുഡ് താരം ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള മാധ്യമങ്ങളുടെ വാർത്താതമസ്‌കരണത്തെ ചോദ്യം ചെയ്യുന്നത്.

‘ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്’ – ഡി കാപ്രിയോ കുറിച്ചു.

അദ്ദേഹത്തിന്റെ നിലപാടിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, പൂജ ബത്ര, ബിപാഷ ബസു, മല്ലെയ്ക അറോറ, ശ്രദ്ധകപൂര്‍ തുടങ്ങിയവര്‍ പോസ്റ്റ്പങ്കുവച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ അവഗണിച്ചുതള്ളുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് ഡി കാപ്രിയോ. 2017ല്‍ അമേരിക്കയില്‍ ട്രംപിനെതിരെ നടന്ന ജനകീയ കാലാവസ്ഥാമാര്‍ച്ചില്‍ താരം പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു.
ആഗോള പരിസ്ഥിതി പ്രക്ഷോഭക സംഘടനകളുടെ തലപ്പത്തുള്ള ഡി കാപ്രിയോ ആഗോളതാപനത്തിനെതിരായ പ്രചാരകൻ കൂടിയാണ്.

പൊതുവേ തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോണ്‍ കാടുകളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ജൂലൈ, ആഗസ്റ്റ്് മാസങ്ങളില്‍ വരണ്ട കാലാവസ്ഥയുമുണ്ടാകാറുണ്ട്. ഇതിന്റെ ഫലമായി കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും മനുഷ്യനിര്‍മ്മിതമായ കാട്ടുതീയാണ് ആമസോണ്‍ കാടുകളെ നശിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 74000 കാട്ടുതീകളുണ്ടായിട്ടുണ്ടെന്ന് ബ്രസീല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ചിന്‌റെ പഠന റിപ്പോര്‍ട്ട് പറയുന്നത്.