എന്തിനും മുന്നോട്ടിറങ്ങി വരുന്ന വിഭാഗത്തിനു കേള്‍ക്കേണ്ടിവരുന്ന സ്ഥിരം പഴികളാണ് ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുള്ള വിളിപ്പേരുകള്‍ . ഇത് ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിനു സമാനമായേ തോന്നിയിട്ടുള്ളൂവെന്ന് നടി റിമ കല്ലിങ്കല്‍. തിരുവനതപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു റിമ.
ഏറ്റവും താല്‍പര്യത്തോടെ ജോലി ചെയ്യുന്ന, ഏറ്റവും മുന്നില്‍ നിന്ന് ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നതെന്നും അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി ഒരു കോംപ്ലിമെന്റ് ആയി എടുക്കുന്നുവെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
സാമൂഹിക സാംസ്കാരിക വിഷയങ്ങൾ വരുമ്പോൾ സ്ത്രീകൾ ഇന്നും മുഖ്യധാരയിൽ നിന്നും മാറ്റപ്പെടുന്നുവെന്നും റിമ അഭിപ്രായപ്പെടുന്നു .
‘വനിതാമതിൽ സംഘടിപ്പിച്ച സമയത്ത് കേട്ട ഒരു നർമ്മമാണിത്. വനിതാ മതിലിൽ പങ്കെടുത്ത് വീട്ടിൽ കയറി വരുന്ന ഭാര്യയോട് ഭർത്താവു പറയുകയാണ് എന്നാൽ ഇനി നീ പോയൊരു ചായ എടുക്കാൻ. കേരളത്തിലെ നവോത്ഥാനം എവിടെയെത്തി നിൽക്കുന്നുവെന്നതിനെ ആണ് അതു സൂചിപ്പിക്കുന്നത്’ – റീമ പരിഹസിച്ചു.
മറ്റ് എല്ലാ മേഖലയിലും ഉള്ളത് പോലെ സിനിമ മേഖലയ്ക്ക് ഒരു ബെസ്റ്റ് പ്രാക്റ്റീസിങ്ങ് മാന്വല്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഡബ്ല്യു.സി.സി.
സ്ത്രീപക്ഷ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തും. കൂടാതെ
ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രമേള സംഘടിപ്പിക്കുമെന്നും റിമ പറയുന്നു. മലയാള സിനിമാ വ്യവസായത്തെ ശക്തമായി നിരീക്ഷിക്കുകയും, മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയായിരിക്കും ഡബ്ല്യു.സി.സി എന്നും റീമ കൂട്ടിച്ചേർത്തു.
സിനിമയില്‍ ഡയലോഗ് എഴുതുമ്പോള്‍ ഡബ്ല്യു.സി.സിക്ക് ഓകെ ആണോയെന്ന് നോക്കണമല്ലോ എന്ന് സുഡാനി ഫ്രം നൈജീരിയ തിരക്കഥാകൃത്ത് മുഹ്‌സിന് പെരാരി തന്നോട് പറഞ്ഞതായും റീമ സൂര്യ ഫെസ്റ്റിവൽ വേദിയിൽ സൂചിപ്പിച്ചു.