X

നിയമന വിവാദം; ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു

അഴിമുഖം പ്രതിനിധി

വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക് രപ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും രാജിവച്ചു. ബന്ധുനിയമന വിവാദം രൂക്ഷമായി സര്‍ക്കാരിനെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ദീപയുടെ രാജി. നേരത്തെ ഇവര്‍ പറഞ്ഞിരുന്നത്, തന്നെ പുറത്താക്കുന്നതുവരെ ലഭിച്ച സ്ഥാനത്തു തുടരുമെന്നായിരുന്നു. എന്നാല്‍ പാര്‍ട്ടി ബന്ധുനിയമനങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തയ്യാറെടുത്തതോടെയാണ് ദീപ രാജിവയ്ക്കാന്‍ തയ്യാറായത്.

ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മകന്റെ ഭാര്യയാണ് ദീപ്തി. ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. മതിയ യോഗ്യതകളില്ലാതെ മന്ത്രിയുടെ ബന്ധു എന്ന നിലയില്‍ മാത്രം കിട്ടിയ പദവിയാണ് ദീപയുടേതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നേരത്തെ ഭാര്യസഹോദരിയായ പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ് ഐ ഇ എം ഡിയായി നിയമിക്കാനുള്ള ജയരാജന്റെ നീക്കവും പൊളിഞ്ഞിരുന്നു.

അതേസമയം ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് ജയരാജനെതിരെ നടപടിയുണ്ടാകുമെന്നാണു കരുതുന്നത്. സിപിഎം ജനറല്‍ സെക്രട്ടി സീതാറാം യച്ചൂരി ഇതു സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. ഇതുകൂടാതെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ജയരാജനില്‍ നിന്നും തേടിയിട്ടുണ്ട്. 4 നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. സര്‍ക്കാരിന്റെ പേരിനു വലിയ ദോഷമുണ്ടാക്കുമെന്നുള്ളതിനാല്‍ ജയരാജന്റെ രാജി ആവശ്യപ്പെടാന്‍ സാധ്യതയില്ലെങ്കിലും കര്‍ശന താക്കിത് മന്ത്രിക്കു നല്‍കാന്‍ പാര്‍ട്ടി തയ്യാറായേക്കും. കടുത്ത നിയന്ത്രണങ്ങളും മന്ത്രിയെന്ന നിലയില്‍ ജയരാജനു മേല്‍ പാര്‍ട്ടി ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

This post was last modified on December 27, 2016 2:23 pm