അഴിമുഖം പ്രതിനിധി
ബീഫിന്റെ പേരിൽ പശു ഇറച്ചി വിളമ്പി എന്നാരോപിച്ച് കേരളാ ഹൗസിൽ സംഘർഷം.സംഘർഷം ഉണ്ടായ സ്ഥിതിക്ക് സ്റ്റാഫ് കാന്റീനിൽ ബീഫ് ഇനി തല്ക്കാലത്തേക്ക് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. പശുവിറച്ചി ആണെന്ന് ആരോപിച്ചു മൂന്ന് യുവാക്കൾ എത്തിയതോടെ ആണ് സംഘർഷത്തിനു തുടക്കമായത്. വില വിവര പട്ടികയിൽ ബീഫ് എന്നത് മലയാളത്തിലും മറ്റുള്ള ഭക്ഷണ സാധനങ്ങൾ ഇംഗ്ലീഷിലുമാണ് ആണ് എഴുതി വച്ചിരിക്കുന്നത്.
ഭക്ഷണ സാധനങ്ങളുടെ പട്ടിക യുവാക്കൾ മൊബൈൽ ഫോണ്‍ ക്യാമറയിൽ പകര്ത്തിയ ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു. മൂവർ സംഘത്തിൽ ഒരു മലയാളിയും രണ്ടു കർണാടക സ്വദേശികളുമാണ് ഉണ്ടായിരുന്നത്. കർനാടക സ്വദേശിയായ യുവാവ് വൈകിട്ട് നാലരയോടെ വീണ്ടും സ്റ്റാഫ് കാന്റീനിൽ എത്തി ഫോട്ടോ എടുക്കാൻ ശ്രമിച്ചതോടെ കേരള ഹൗസ് ജീവനക്കാരുമായി സംഘർഷമായി. ഇയാളെ പൊലീസ് വാഹനത്തിൽ കേരളാ ഹൗസ് കൊമ്പൌണ്ടിന്റെ പുറത്തെത്തിക്കുകയായിരുന്നു.
ഇതിനു ശേഷമാണു മുപ്പതോളം പേർ വരുന്ന പോലീസ് സംഘം സമൃദ്ധി സ്റ്റാഫ് കാന്റീനിലെക്കു എത്തിയത്. പോത്തിറച്ചി മാത്രമാണ് വിളംബുന്നതെന്നും പശു ഇറച്ചി ഉപയോഗിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. ഇതിൽ തൃപ്തരാകാതെ പോലീസ് അടുക്കളയിൽ കയറി പരിശോധന നടത്തി. ഊണിനോപ്പം വിളമ്പുന്ന ബീഫ് കറി ഉച്ചയ്ക്ക് രണ്ടരയോടെ കഴിഞ്ഞതിനാൽ പോലീസിനു ഒന്നും കണ്ടെത്താനായില്ല. ഡൽഹിയിൽ പോത്തിറച്ചിക്ക് നിരോധനം ഇല്ലാതിരിക്കുമ്പോഴാണ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു ഒരു വിഭാഗം കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
This post was last modified on December 27, 2016 3:24 pm