X

ലോകം മുന്നോട്ട് പോയി; നോട്ട് നിരോധനവും ജി എസ് ടിയും ഇന്ത്യയെ ‘വലിച്ചു താഴെയിട്ടു’-രഘുറാം രാജന്‍

ഇന്ത്യയുടെ നിലവിലെ ഏഴു ശതമാനം വളർച്ച രാജ്യത്തിന്‍റെ ആവശ്യത്തിന് പര്യാപ്തമല്ല

നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയെ പിന്നോട്ടുവലിച്ചതായി റിസർവ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ നിലവിലെ ഏഴു ശതമാനം വളർച്ച രാജ്യത്തിന്‍റെ ആവശ്യത്തിന് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്‍റെ സമ്പദ് ഘടനയെ ഗുരുതരമായി ബാധിച്ചു. 2012 – 2016 വരെയുള്ള നാലു വര്‍ഷം രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയായിരുന്നു. അപ്പോഴാണ് കനത്ത ആഘാതമേല്‍പ്പിച്ച് നോട്ട് നിരോധനവും ജി.എസ്.ടിയും പ്രാബല്യത്തില്‍ വരുത്തിയത്. അടുത്തടുത്തുണ്ടായ രണ്ടു ആഘാതങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കി’ കാലിഫോര്‍ണിയ യൂണിവേഴ്‍സിറ്റിയില്‍ നടത്തിയ ഒരു പരിപാടിക്കിടെ അദ്ദേഹം വ്യക്തമാക്കി.

പുതിയ തൊഴിലവസരങ്ങൾ തേടി ധാരാളം പേർ വരുന്ന സാഹചര്യത്തിൽ നമുക്ക് ഏഴു ശതമാനം വളർച്ചനിരക്ക് പര്യാപ്തമാവില്ല എന്ന യാഥാർഥ്യമുണ്ട്. കൂടുതൽ ധനശേഷി വേണമെന്ന് മാത്രമല്ല, ഈ നിലയിൽ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനും കഴിയില്ല, അദ്ദേഹം പറഞ്ഞു. മോദി ഗവൺമെന്‍റ് നടപ്പാക്കിയ നോട്ടു നിരോധനത്തെ തുടക്കം മുതല്‍ എതിര്‍ക്കുന്ന ആളാണ്‌ രഘുറാം രാജന്‍.

ആഗോളതലത്തില്‍ സമ്പദ് ഘടന സ്ഥിരത കൈവരിച്ച 2017 ല്‍ ഇന്ത്യയുടെ കുതിപ്പ് താഴേക്കായിരുന്നുവെന്നും, ഇതിന് കാരണമായത് നോട്ട് നിരോധനവും ജി.എസ്.ടിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇതിന്‍റെ ആഘാതത്തില്‍ നിന്ന് രാജ്യം വളര്‍ച്ചയുടെ സൂചനകള്‍ നല്‍കിയപ്പോഴാണ് എണ്ണ വില ഉയരാന്‍ തുടങ്ങിയത്. ഇത് വീണ്ടും തിരിച്ചടിയായി. എണ്ണ വില ഉയര്‍ന്നാല്‍ അത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ബാങ്കുകളുടെ അവസ്ഥയും മോശമാണ്. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടികള്‍ തന്നെ വേണം. ബാങ്കുകള്‍ സംശുദ്ധീകരിക്കണം’ രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

This post was last modified on November 11, 2018 12:28 pm

Related Post
Leave a Comment