അധികാര ധാര്‍ഷ്ട്യങ്ങളും ധനാധിപത്യ പ്രവണതകളും അടക്കമുള്ള ജനാധിപത്യത്തെ തകര്‍ക്കുന്ന കാര്യങ്ങള്‍ മാറ്റിവച്ചാല്‍ കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനം ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഒരു ശുദ്ധവായു കടന്നു വരുന്നതു പോലെയായിരുന്നു.
ഒരുപാട് കാലങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തില്‍ ഒരു രാഷ്ട്രീയ കൂട്ടായ്മയില്‍ പരസ്പരാശ്രിതത്വത്തിന്റേയും പുരോഗമനത്തിന്റെയും രാഷ്ട്രീയ ചര്‍ച്ചകളുടേയും ഒക്കെ അന്തരീക്ഷത്തിന് മുഖ്യധാരാ ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച്, ബൗദ്ധിക ഉന്നതിയയുള്ള വലിയൊരു നിര മനുഷ്യര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയായിരുന്നു അവിടെ. അതിലെ നല്ലൊരു ഭാഗം രാഷ്ട്രീയ കൈയടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നെങ്കില്‍ പോലും യാഥാര്‍ത്ഥ്യങ്ങളെ വലിയരൊളവോളം അഭിമുഖീകരിക്കുന്നതിന്റെ പ്രാധാന്യം അതില്‍ കുറച്ചു കാണാന്‍ കഴിയില്ല.
കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ സംസാരിച്ച മറ്റു മനുഷ്യരുടേതുമായി തട്ടിച്ചു നോക്കിയാല്‍ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ശരാശരി മാത്രമാണെന്ന് പറയാം. എന്നാല്‍ ഒരുകാര്യം ഉറപ്പിച്ചു പറയാന്‍ പറ്റുന്നത്, നെഹ്‌റു കുടുംബത്തിലെ ഈ ഇളമുറക്കാരന്‍ ഒരു വര്‍ഗീയവാദിയല്ല എന്നതാണ്, തന്റെ പ്രസംഗത്തില്‍ മഹാഭാരത കഥകള്‍ ആവശ്യം പോലെ ഉപയോഗിച്ചെങ്കിലും.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മഹാഭാരത ഇതിഹാസവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ബിജെപി അധികാരത്തിനു വേണ്ടി വഴക്കടിക്കുന്ന കൗരവരും സത്യത്തിന് വേണ്ടി നിലകൊള്ളുന്ന തങ്ങള്‍ പാണ്ഡവരും ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.
“അധികാരം കുടിച്ച് മത്തുപിടിച്ചിരിക്കുന്ന, മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന ബിജെപി നേതൃത്വത്തെ ചിലപ്പോള്‍ ജനങ്ങള്‍ സ്വീകരിച്ചേക്കാം. കാരണം, അവര്‍ക്കറിയാം, ബിജെപി എന്നത് അതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള പാര്‍ട്ടിയാണെന്ന്. കൊലപാതക കേസില്‍ ആരോപിതനായ ഒരാള്‍ ബിജെപിയുടെ പ്രസിഡന്റ് ആകുന്നതും അവര്‍ക്ക് സ്വീകാര്യമായേക്കാം. പക്ഷേ, ആ ജനങ്ങളൊരിക്കലും അത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കില്ല. ബിജെപി ഒരു സംഘടനയുടെ ശബ്ദമാണെങ്കില്‍ കോണ്‍ഗ്രസ് ഈ രാജ്യത്തിന്റെ ശബ്ദമാണ്”– രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്ത് കർഷകർ മരിച്ചു വീഴുമ്പോൾ നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിൽ യോഗാഭ്യാസം നടത്തുന്നു. കോൺഗ്രസിന്റെ നേതാക്കൾ ബ്രിട്ടീഷ് ജയിലുകളിൽ ഉറങ്ങിയപ്പോൾ, ബിജെപി നേതാവ് സവർക്കർ മാപ്പപേക്ഷിച്ച് ബ്രിട്ടിഷുകാർക്ക് കത്തെഴുതുകയായിരുന്നു. ബാങ്കിൽ നിന്നു കോടികൾ മോഷ്ടിക്കുന്നവരെ സംരക്ഷിക്കാന്‍ ബിജെപിയുണ്ട്. കേന്ദ്ര ധനമന്ത്രിയും മകളും ക്രോണി ക്യാപ്പിറ്റലിസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. മുസ്‌ലിംകളോടു രാജ്യം വിടാനും തമിഴരോട് ഭാഷ മാറ്റാനും വടക്കുകിഴക്കുള്ളവരോട് ഭക്ഷ്യരീതി മാറ്റാനും സ്ത്രീകളോട് വസ്ത്രധാരണ രീതി മാറ്റിയില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നും ആർഎസ്എസ് പറയുന്നു… ഇങ്ങനെ പോയി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
എന്നാല്‍ ഈ ചര്‍ച്ചകളോടുള്ള ബിജെപിയുടെ പ്രതികരണമാകട്ടെ, വിഷയങ്ങളെ മുഴുവനായി വര്‍ഗീയ നിലവാരത്തിലേക്ക് കൊണ്ടു കെട്ടുന്നതായിരുന്നു. നരേന്ദ്ര മോദിയുടേും അമിത് ഷായുടേയും കീഴിലുള്ള പുതിയ ബിജെപി കൂടുതലും ചെയ്യുന്നതും ഇതാണ്. അതോടൊപ്പം, 2019-നെ നേരിടാന്‍ അവരുടെ കൈയിലുള്ള ഏക ആയുധവും അതാണ് എന്നും ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു.
രാമന്റെ അസ്തിത്വം പോലും ചോദ്യം ചെയ്തവര്‍ ഇപ്പോള്‍ ഹിന്ദുക്കളുടെ ആചാരങ്ങളെ പരിഹസിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി ബിജെപി പ്രതികരിച്ചത്.
രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമായും ബിജെപി നിയോഗിച്ചത് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെയാണ്. “ഒരു പരാജിതന്റെ വിലാപങ്ങളും ബഹളങ്ങളു”മാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പ്രസംഗമെന്നാണ് തോന്നിപ്പിച്ചത് എന്നായിരുന്നു അവരുടെ പ്രതികരണം. രാഹുല്‍ ഗാന്ധി അമ്പലങ്ങളിലും പള്ളികളിലും പോകുന്നു എന്നവകാശപ്പെടുന്നു. എന്നാല്‍ ശ്രീരാമന്റെ അസ്തിത്വം പോലും ചോദ്യം ചെയ്തയാളാണ് അദ്ദേഹം. എന്നിട്ട് ആ പാര്‍ട്ടി തന്നെയാണ് തങ്ങളെ പാണ്ഡവരോട് ഉപമിക്കുന്നത്. ആചാരങ്ങളുടെ അര്‍ത്ഥമറിയാന്‍ അദ്ദേഹം ഒരു കോണ്‍ഗ്രസ് പണ്ഡിതന്റെയും ബിജെപി പണ്ഡിതന്റെയും അടുത്തു പോയി എന്നാണ് പറയുന്നത്. ഹിന്ദു ആചാരങ്ങളെ അതുവഴി പരിഹസിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്- അവര്‍ പറഞ്ഞു.
“ഹിന്ദുക്കളെ പരിഹസിക്കുന്നതു വഴി കോണ്‍ഗ്രസ് ശ്രമിക്കുന്നത് മറ്റു ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ്, അല്ലാതെ ഹിന്ദുക്കളെയല്ല” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ക്ക് തെറ്റിപ്പോയി പ്രതിരോധ മന്ത്രി. രാഹുല്‍ ഗാന്ധി അങ്ങനെ ചെയ്തിട്ടില്ല. നിങ്ങള്‍ അനാവശ്യമായി കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ഇന്ത്യ എന്ന വിശാലമായ ആശയത്തില്‍ തന്റെ മതേതര ചിന്തകള്‍ എപ്രകാരമാണ് എന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് സംസാരിക്കുക മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്തത്.
ഇത്തരത്തിലുള്ള നിറംപിടിപ്പിച്ച വര്‍ഗീയ നരേറ്റീവുകള്‍ എല്ലായ്‌പ്പോഴും ഫലവത്താകണമെന്നില്ല. ഇന്ത്യ ഭരിക്കുന്ന, ഏറ്റവും കൂടുതല്‍ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ബിജെപി കുറെക്കൂടി പോസിറ്റീവായതും പുരോഗമനപരവുമായ കാര്യങ്ങളുമായി മുന്നോട്ടു വരേണ്ടതുണ്ട്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതല്‍ രാജ്യത്തെ ഓരോ ഇന്‍സ്റ്റിറ്റ്യൂഷനുകളെ തകര്‍ത്തതു വരെ, ഇന്ത്യന്‍ ജനാധിപത്യത്തോട് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തിട്ടുള്ള പോരായ്മകള്‍ ഓരോ ഇന്ത്യക്കാര്‍ക്കും അറിയാം. ഇതില്‍ നിന്ന് ഒന്നും പഠിക്കാന്‍ ബിജെപി തയാറാകുന്നില്ലെങ്കില്‍, തിരുത്തലുകള്‍ വരുത്താന്‍ തയാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി പഠിച്ചു കൊണ്ടിരിക്കുന്ന പാഠങ്ങള്‍ നിങ്ങളെയും പഠിപ്പിക്കാന്‍ എന്നും പ്രാപ്തിയുള്ളവരാണ് ഇന്ത്യന്‍ ജനത എന്നത് വിസ്മരിക്കരുത്.
കാളയും പശുവും നഷ്ടമായ കോണ്‍ഗ്രസിന്റെ കന്നുകാലി രാഷ്ട്രീയ പ്രതിസന്ധി
എല്ലാം പാവങ്ങള്‍ക്കുവേണ്ടി; 50 ദിവസം കഴിയുമ്പോള്‍ രാജ്യം സ്വര്‍ണം പോലെ തിളങ്ങും- മോദി
നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്
സന്ദീപ് ടാംഗദ്ജെയെ സിബിഐ കുരുക്കുന്നത് അമിത് ഷായ്ക്കെതിരെ തെളിവുകള്‍ കണ്ടെത്തിയതിന്റെ പേരിലോ?
This post was last modified on March 20, 2018 12:17 am