X

ബിജെപിയോ കോണ്‍ഗ്രസോ ആവട്ടെ, ആവിഷ്കാര സ്വാതന്ത്ര്യം അവര്‍ക്ക് മനസിലാകുന്ന ഒന്നല്ല

അശ്ലീല ആരോപണങ്ങളുടെയും വികാരം വൃണപ്പെടുത്തുന്നതിന്റെയും പേരില്‍ കലാകാരന്മാരെയും ക്രിയാത്മകമായി ചിന്തിക്കുന്ന വ്യക്തികളെയും കോടതി കയറ്റുന്ന ദീര്‍ഘവും അപമാനകരവുമായ പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്

ഇങ്ങനെയാണ് അത് സംഭവിച്ചത്. സെന്‍സര്‍ ബോര്‍ഡ് അതിന്റെ നിയമപരമായ കര്‍ത്തവ്യം നിറവേറ്റുന്നതുവരെ പദ്മാവതി എന്ന ചിത്രം സെന്‍സര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കേനാവില്ലെന്ന് പറയുകയും ആവിഷ്‌കാരസ്വാതന്ത്ര്യം പരമപവിത്രമാണെന്ന് നിരീക്ഷിക്കുകയും ചെയ്ത സുപ്രീം കോടതിയുടെ വിധി പുറത്തുവന്ന അതേ ദിവസം തന്നെ; സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന ആരോപണത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നവരെ പിന്തുണയ്ക്കാന്‍ രണ്ട് മുഖ്യമന്ത്രിമാര്‍ കൂടി തീരുമാനിച്ചു.

ഉത്തര്‍പ്രദേശിനും രാജസ്ഥാനുമൊപ്പം മധ്യപ്രദേശും കൂടി ചേര്‍ന്നതോടെ ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ തീരുമാനിച്ച ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ‘രാഷ്ട്ര മാതാവ്’ പദ്മാവതിയുടെ ‘ത്യാഗം’ ഒരു ബൃഹത്തായ സ്മാരകമാക്കി ഓര്‍മ്മയില്‍ നിലനിറുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത്തരം നീക്കങ്ങള്‍ അപ്രതീക്ഷിതമല്ലെങ്കിലും ആശങ്ക ഉളവാക്കുന്നതാണ്. ഇപ്പോള്‍ ചൗഹാന്‍, യോഗി ആദിത്യനാഥ്, വസുന്ധരെ രാജെ എന്നിവര്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗിന്റെ രൂപത്തില്‍ ഒരു അപ്രതീക്ഷിത ചങ്ങാതിയെ കൂടി ലഭിച്ചിരിക്കുന്നു. പദ്മാവതിയുടെ ചരിത്രത്തില്‍ താല്‍പര്യമുള്ള അദ്ദേഹം അത് വളച്ചൊടിക്കാന്‍ അനുവദിക്കില്ലെന്നാണ് പറയുന്നത്.

പദ്മാവതിക്കെതിരായ ആക്രമണം ഇപ്പോള്‍ പാര്‍ട്ടി സീമകള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നു. എന്നാല്‍ ഇതിലും വലിയ അത്ഭുതത്തിന് അവകാശമില്ല. ഇന്ത്യയിലെ സാംസ്‌കാരികരംഗത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പിന്തുണ നല്‍കുന്നതില്‍ ചരിത്രപരമായി തന്നെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വിമുഖത പ്രകടിപ്പിക്കാറുണ്ട്. സാംസ്‌കാരിക രംഗത്ത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഇടം അവര്‍ക്ക് അജ്ഞാതമാണ്.

അശ്ലീല ആരോപണങ്ങളുടെയും രാജ്യത്തിന്റെ വികാരം വൃണപ്പെടുത്തുന്നതിന്റെയും പേരില്‍ കലാകാരന്മാരെയും ക്രിയാത്മകമായി ചിന്തിക്കുന്ന വ്യക്തികളെയും കോടതി കയറ്റുന്ന ദീര്‍ഘവും അപമാനകരവുമായ ഒരു പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്. 1988-ല്‍ സാത്താനിക് വേഴ്‌സസ് നിരോധിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയപ്പോള്‍ ഈ പ്രവണത അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. 2010ല്‍ ആക്രമണങ്ങളിലൂടെയും കേസുകളുടെ സമ്മര്‍ദത്തിലൂടെയും എംഎഫ് ഹുസൈനെ പിറന്ന നാട്ടില്‍ നിന്നും അടിച്ചോടിച്ചുകൊണ്ട് ഈ പ്രവണത പാതാളത്തോളം താഴ്ന്നു. അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു.

കോണ്‍ഗ്രസ് ആവട്ടെ, ബിജെപി ആവട്ടെ, മറ്റേതെങ്കിലും ദേശീയ രാഷ്ട്രീയ പാര്‍ട്ടികളാവട്ടെ, സ്വതന്ത്രമായ ക്രിയാത്മക ആവിഷ്‌കാരങ്ങള്‍ക്ക് വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ നിലകൊണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പദ്മാവതിയെ കുറിച്ച് കോലാഹലങ്ങള്‍ ഉയര്‍ന്നപ്പോള്‍, ചലച്ചിത്രകാരന്മാരുടെ ക്രിയാത്മക അവകാശങ്ങളെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ കളിയാക്കിയ പൗരന്മാര്‍ക്കെതിരെ അക്കാലത്ത് നിലവിലുണ്ടായിരുന്ന വിവരസാങ്കേതികവിദ്യ ചട്ടത്തിലെ 66എ വകുപ്പ് എന്ന നിര്‍ദ്ദയ നിയമം ദുരുപയോഗം ചെയ്യുകയായിരുന്നു അവര്‍ ചെയ്തത്.

പാശ്ചാത്യ ജനാധിപത്യങ്ങളില്‍ വളരെ ‘ലാഭകരമായ’ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിലെ രാഷ്ട്രീയ നേട്ടങ്ങള്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ രാഷ്ട്രീയ കക്ഷികളെ മോഹിപ്പിക്കാത്തത്? ദേശീയ ഉടമ്പടി വിഭാവനം ചെയ്യപ്പെട്ടപ്പോള്‍ ആ രാജ്യങ്ങളിലൊക്കെ താരതമ്യേന ഏകജാത്യ സംസ്‌കാരമാണ് നിലനിന്നിരുന്നതെന്നതും നിയമപരമായ ആവിഷ്‌കാരത്തെ സംബന്ധിച്ച് ധാരണയിലെത്താന്‍ അവിടുത്തെ ജനങ്ങള്‍ക്ക് താരതമ്യേന എളുപ്പമാണ് എന്നതുമാണോ അതിന്റെ കാരണം?

പ്രാദേശികമായും സാംസ്‌കാരികമായും ഭാഷാപരമായും ജാതിപരമായും മതപരമായും ഇന്ത്യ എക്കാലത്തും വിഭജിച്ച് വിന്യസിക്കപ്പെട്ടിരുന്നതിനാല്‍ തന്നെ സ്വതന്ത്രമായി സംസാരിക്കാവുന്നതെന്ന് എന്നതിനെ സംബന്ധിച്ച് ഒരു ഏകീകൃത ദേശീയ അഭിപ്രായഐക്യം ഒരിക്കലും ഉണ്ടായിട്ടില്ല. തങ്ങളാണ് ഭൂരിപക്ഷം എന്ന് നടിക്കുന്ന ആള്‍ക്കൂട്ടം അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് ഭീഷണിയാവുന്ന ഇത് പോലെയുള്ള ഘട്ടങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യയെ പോലെയൊരു രാജ്യം ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമായി ഭരണഘടനയെയും കോടതികളെയും ആശ്രയിക്കേണ്ടിയിരിക്കുന്നു.

This post was last modified on November 23, 2017 2:47 pm

Related Post
Leave a Comment