X

ഷിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു; ബാഗ്ദാദില്‍ അടിയന്തരാവസ്ഥ

അഴിമുഖം പ്രതിനിധി

ഇറാഖില്‍ വീണ്ടും ഭരണപ്രതിസന്ധി തീര്‍ത്ത് ഷിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് മന്ദിരം കൈയേറി. ഇതെ തുടര്‍ന്ന് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന് അകത്ത് പ്രവേശിച്ച പ്രക്ഷോഭകാരികള്‍ കസേരകളും മറ്റു വസ്തുവകകളും തല്ലി തകര്‍ത്തു.

ഭരപരിഷ്‌കാരം ആവശ്യപ്പെട്ടാണ് ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം കൈയേറിയത്. ഇറാഖ് സര്‍ക്കാരിന്റെയും അമേരിക്കയുടെയും കടുത്ത വിമര്‍ശകനാണ് സദര്‍. ഭരണസിരകാകേന്ദ്രമായ ഗ്രീന്‍സോണ്‍ കടന്ന് ആയിരക്കണക്കിന് ആളുകളാണ് പാര്‍ലമെന്റില്‍ കടന്നത്. പ്രക്ഷോഭകാരികള്‍ കൈയേറിയതോടെ ഗ്രീന്‍ സോണില്‍ പ്രവര്‍ത്തിച്ചിരുന്ന അമേരിക്കയുടെ ഉള്‍പ്പെടെ വിദേശരാജ്യങ്ങളുടെ എംബസികള്‍ അടച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

നിലവിലെ മന്ത്രിമാരെ മാറ്റി പുതിയവരെ നിയോഗിക്കണമെന്ന് സദര്‍ നേരത്തെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിത്വം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഗ്രീന്‍സോണിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ബാഗ്ദാദ് ആക്രമിച്ച സമയത്ത് അവരെ പ്രതിരോധിച്ചു നിന്നതില്‍ പ്രധാനികള്‍ സദറിന്റെ നേതൃത്വത്തിലുള്ള ഷിയ പോരാളികളായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയ പരിഷ്‌കരണവാഗ്ദാനങ്ങള്‍ പാലിക്കത്തതിനെ തുടര്‍ന്ന് സദര്‍ അനുകൂലികള്‍ ആഴ്ച്ചകളായി പ്രക്ഷോഭങ്ങള്‍ നടത്തി വരികയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തത്.

This post was last modified on December 27, 2016 4:03 pm