X

മാധ്യമങ്ങള്‍ കെട്ടുകഥകള്‍ എഴുതുകയാണെന്ന് ഇ പി ജയരാജന്‍

അഴിമുഖം പ്രതിനിധി

മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ പി ജയരാജന്‍ പാര്‍ട്ടിയുമായി തെറ്റുന്നു എന്ന വാര്‍ത്തകള്‍ക്കുള്ള മറുപടിയുമായി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവച്ചുകൊണ്ട് തനിക്കും പാര്‍ട്ടിക്കുമെതിരേ മാധ്യമങ്ങള്‍ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചുവിടുകയാണെന്നാണു ജയരാജന്‍ കുറ്റപ്പെടുത്തുന്നത്.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം

എല്‍.ഡി.എഫ് മന്ത്രിസഭയില്‍ നിന്നും ഞാന്‍ രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയുണ്ടായി. ഞാനും കൂടി അംഗമായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഒക്ടോബര്‍ 14 ന് ഞാന്‍ രാജി വെച്ചപ്പോള്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ചില മാധ്യമങ്ങള്‍ എനിക്കും പാര്‍ട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്. സി.പി.ഐ (എം) നേതൃത്വത്തിനിടയില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോള്‍ പ്രചരണങ്ങള്‍ നടത്തുന്നത്.

സഖാവ് പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് കടന്നു വരുന്ന സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും എന്റെ അഭിവാദ്യങ്ങള്‍.

 

 

This post was last modified on December 27, 2016 2:15 pm